Spread the love

ചേർത്തല ∙ യുവതി ഫോണിൽ വിളിച്ചുവരുത്തിയ യുവാവിനെ ഒൻപതംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും ഫോണും തട്ടിയെടുത്ത് യുവതിക്കൊപ്പം നിർത്തി വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ ചേർത്തല പൊലീസ് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഒളിവിലാണ്. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അഖിലിനെയാണ്(22) കഴിഞ്ഞ മാസം 23ന് തട്ടിക്കൊണ്ടുപോയത്.

ആലുവ തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുൽജലീൽ(32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടിൽ ജലാലുദ്ദീൻ(35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടിൽ മുഹമ്മദ് റംഷാദ്(25), തായാക്കാട്ടുകര തച്ചാവള്ളത്ത് വീട്ടിൽ ഫൈസൽ(32), പള്ളൂരുത്തി കല്ലുപുരക്കൽ വീട്ടിൽ അൽത്താഫ്(29), കരുനാഗപള്ളി ശിവഭവനത്തിൽ കല്ല്യാണി(20), പാലാക്കാട് വാണിയംകുളം കുന്നുപറമ്പ് വീട്ടിൽ മഞ്ജു(25) എന്നിവരെയാണ് ആലുവയിൽ നിന്ന് ഇന്നലെ പിടിയിലായത്.

അഖിലും കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നെന്നും എന്നാൽ അടുത്തിടെ അഖിൽ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നും പൊലീസ് അറിയിച്ചു. യുവതി കൂട്ടുകാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയിൽ ചേർത്തലയിലേക്കു വിളിച്ചുവരുത്തി. തുടർന്ന് റെയിൽവേ സ്‌റ്റേഷനു സമീപത്തു നിന്നു കാറിൽ തട്ടിക്കൊണ്ടുപോയി എറണാകുളം കാക്കനാട് ഭാഗത്തുവച്ച് മർദിച്ച് പേഴ്‌സിലുണ്ടായിരുന്ന 3500 രൂപയും ഫോണും എടുത്തതിനുശേഷം യുവതിയോടൊപ്പം നിൽക്കുന്ന വിഡിയോ ചിത്രീകരിച്ച്, അവശനായ അഖിലിനെ വഴിയിൽ ഇറക്കിവിടുകയായിരുന്നു.

അഖിൽ ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.വിനോദ് കുമാർ, എസ്ഐ കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply