കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയും ലോക മാധ്യമങ്ങളിലും വൻതോതിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു 70 വയസ്സുള്ള ജപ്പാൻകാരി റിയോ തത്സുകിയുടെ ഇന്ന് ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന പ്രവചനം. ഇന്ന് പുലർച്ചെ 4.15ന് ജപ്പാൻ ഒരു മഹാദുരന്തത്തെ നേരിടേണ്ടി വരുമെന്നായിരുന്നു റിയോ തത്സുകിയുടെ ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ പ്രവചനം. 1995 ലെ കോബെ ഭൂകമ്പവും 2011 ലെ തോഹോകു സുനാമിയും പ്രവചിച്ച ആളായതുകൊണ്ട് തന്നെ വൃദ്ധയുടെ ഏറ്റവും പുതിയ പ്രവചനവും ലോകം വലിയ ഗൗരവത്തോടെ ആയിരുന്നു കണ്ടിരുന്നത്. എന്നാൽ ജപ്പാനിൽ ഇപ്പോൾ വൈകുന്നേരം ആയിട്ടും കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ഇതോടെ പ്രവചനം സത്യമാകാൻ പോകുകയാണോയെന്ന ഭീതിയിൽ ആയിരുന്നു ജപ്പാൻ ജനതയും മറ്റുള്ളവരും. എന്നാൽ പ്രവചനത്തിൽ പറയും പോലെ യാതൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്നും ജപ്പാനും സ്ഥലത്തെ ജനങ്ങളും ജീവിതവും വളരെ സാധാരണമായി നീങ്ങുകയാണെന്നും പറഞ്ഞു മലയാളി യുവാവ് റമീസ്പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജപ്പാൻ സമയം രാവിലെ 7.35ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ യുവാവ് റോഡിലൂടെ നീങ്ങുന്നത് കാണാം ‘ജപ്പാനിലെ റോഡൊക്കെ നോക്കൂ. എല്ലാവരും നന്നായി ഉറങ്ങുകയാണ്. ഞാൻ ജോലിക്ക് പോകുന്നു. രാവിലെ 7.35 ആയി. ജോലിക്ക് പോകാനുള്ള സമയമായി. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ജീവനോടെയുണ്ടോയെന്ന് കുറേയാൾക്കാർ ചോദിച്ചിരുന്നു. ഞാൻ ജീവനോടെയുണ്ട്. അൽഹംദുലില്ല. ഇഷ്ടം പോലെയാളുകൾ മെസേജയച്ചിട്ടുണ്ട്. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. ബേജാറാകണ്ട. ചോദിച്ചവർക്കൊക്കെ നന്ദി, നമസ്‌കാരം.’ എന്ന് പറയുന്നത് കേൾക്കാം. എന്തായാലും മലയാളി യുവാവിന്റെ വീഡിയോ കൂടി വന്നതോടെ ജാപ്പനീസ് ജനത സുരക്ഷിതരാണെന്നും 70കാരിയുടെ പ്രവചനം യാതൊരു അടിസ്ഥാനവും ഇല്ലാത്തതും ആണെന്ന വിലയിരുത്തലിൽ എത്തിയിരിക്കുകയാണ് ലോകം.
അതേസമയം 70കാരിയുടെ പ്രവചനം ജാപ്പനീസ് ടൂറിസത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ദുരന്ത സഞ്ചാരികളുടെ വൻ ഇടിവാണ് ബുക്കിംഗ് സംഭവിച്ചിരിക്കുന്നത്. ജപ്പാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങും 83% കുറഞ്ഞു.









