Spread the love

ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ സിനിമയെ വിമര്‍ശിക്കുന്നവരോട് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പൃഥ്വിരാജ്. മലയാളത്തിലെ മോസ്റ്റ് വയന്‍ലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ ചിത്രത്തിലെ വയലന്‍സ് പ്രേക്ഷകരെ മോശമായി ബാധിക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.

പിന്നാലെ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സിനിമയിലെ വയലന്‍സ് കാരണമാകുന്നുവെന്ന ചര്‍ച്ചകളും എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്. ”മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്‌നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല.””ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണ്. മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെ കുറിച്ച് കുറ്റം പറയുന്നത്” എന്നാണ് പൃഥ്വിരാജ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മാര്‍ച്ച് 27ന് ആണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Leave a Reply