സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; ക്വാറന്റെയ്ൻ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇനി പൂര്‍ണ്ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂര്‍ണ്ണമായി അടച്ചിടില്ല.
വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സിഎഫ്‌എല്‍ടിസികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍ആര്‍ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വാറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതല്‍ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.