Spread the love

തിരുവനന്തപുരം : 3 ഡിജിപിമാർ ഇന്നും പൊലീസ് മേധാവി ഉൾപ്പെടെ മറ്റു 2 ഡിജിപിമാർ രണ്ടു മാസത്തിനുള്ളിലും വിരമിക്കുന്നതോടെ പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി വരും. എസ്പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, അഗ്നി രക്ഷാസേന മേധാവി ഡോ.ബി.സന്ധ്യ എന്നിവരാണു ഇന്നു വിരമിക്കുന്നത്. ആനന്ദകൃഷ്ണനും സന്ധ്യയ്ക്കും പകരമായി പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരെ ഡിജിപി സ്ഥാനത്തേക്ക് ഉയർത്തും. സിൻഹ ഡപ്യൂട്ടേഷനിലായതിനാൽ കേരള ഡിജിപി കേഡറിലല്ല.

ജൂൺ 30നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ജൂലൈ 31നു മനുഷ്യാവകാശ കമ്മിഷൻ‍ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയും വിരമിക്കുന്നതോടെ തീര സുരക്ഷാ എഡിജിപി സഞ്ജീവ് കുമാർ പട്ജോഷിക്കും ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറിനും ഡിജിപി റാങ്ക് ലഭിക്കും. അനിൽ കാന്തിനു പകരം പൊലീസ് മേധാവി പദവിക്ക് അർഹരായ 8 പേരുടെ പട്ടിക കേന്ദ്രത്തിനു നൽകിയിട്ടുണ്ട്.

കെ.പദ്മകുമാർ, ഷെയ്ഖ് ദർവേഷ് സാഹിബ്, സഞ്ജീവ് കുമാർ പട്ജോഷി, ടി.കെ.വിനോദ്കുമാർ, യോഗേഷ് ഗുപ്ത, കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രാവാഡ ചന്ദ്രശേഖർ, സിആർപിഎഫ് എഡിജിപി നിതിൻ അഗർവാൾ, ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ളത്.

ഇതിൽ നിന്നു സീനിയോറിറ്റി കൂടി കണക്കിലെടുത്തു യോഗ്യരായ 3 പേരുകൾ യുപിഎസ്‌സി ജൂൺ അവസാനത്തോടെ സംസ്ഥാന സർക്കാരിനു നൽകും. അതിൽ നിന്ന് ഒരാളെ സർക്കാരിനു പൊലീസ് മേധാവിയാക്കാം. പദ്മകുമാറിനോ ഷെയ്ഖ് ദർവേഷ് സാഹിബിനോ നറുക്കു വീഴാനാണു സാധ്യത. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.

എഡിജിപി തലത്തിലും കാര്യമായ ഇളക്കിപ്രതിഷ്ഠ വരും. പദ്മകുമാർ ഡിജിപിയാകുന്നതോടെ ഹെഡ്ക്വാർട്ടേഴ്സിലും ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ഒഴിവിൽ ക്രൈംബ്രാ‍ഞ്ചിലും എഡിജിപിമാരെ കണ്ടെത്തണം.

ഇന്റലിജൻസ്, സൈബർ വിങ് എന്നീ പദവികളിലും പുതിയ എഡിജിപിമാരെ നിയമിക്കണം. 8 എസ്പിമാരും ഇന്നു വിരമിക്കുന്നുണ്ട്. ഇതിൽ 3 പേർ ഐപിഎസ് കൺഫർ ചെയ്തവരാണ്.

Leave a Reply