Spread the love

ബെംഗലൂരൂ എസ്‍.എം.വി.ടി സ്റ്റേഷനുള്ളിൽ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് ബീഹാർ സ്വദേശികളെ പൊലീസ് പിടികൂടിയെന്ന് റിപ്പോർട്ട്. ഇവർക്ക് സമാനമായ മറ്റ് സംഭവങ്ങളുമായി ബന്ധമില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നിൽ ഓട്ടോയിൽ വന്ന മൂന്ന് പേ‍ർ ചേർന്ന് ഉപേക്ഷിച്ചത് ഉത്തർപ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് യശ്വന്തപുര, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ടതുമായി ബന്ധമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ യശ്വന്തപുരയിൽ ട്രെയിനിന് അകത്ത് നിന്നാണ് രണ്ട് പേർ പ്ലാസ്റ്റിക് വീപ്പ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്. എസ്‍എംവിടി സ്റ്റേഷനിൽ മൃതദേഹം ഉപേക്ഷിച്ചത് പുറത്ത് നിന്നുള്ളവരാണ്.

ചാക്കിൽ കെട്ടിയ നിലയിൽ ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹം തള്ളിയത് ആരെന്നതിൽ പൊലീസിന് ഒരു സൂചനയുമില്ല. തിങ്കളാഴ്ച എസ്‍എംവിടി സ്റ്റേഷനിൽ നിന്ന് ലഭിച്ച യുവതിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്.

യശ്വന്തപുരയിൽ നിന്ന് ലഭിച്ച മൃതദേഹം തീർത്തും അഴുകിയ നിലയിലായിരുന്നു. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹത്തിന് മേൽ ക്ഷതങ്ങളുണ്ടായിരുന്നു. എസ്‍.എം.വി.ടി സ്റ്റേഷനിലെ മൃതദേഹത്തിന്‍റെ പോസ്റ്റ്‍മോ‍ർട്ടം പൂർത്തിയായി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. ഇത് ലഭിച്ചാലുടൻ മറ്റ് രണ്ട് മരണങ്ങളുടെയും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് താരതമ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Leave a Reply