Spread the love
തിങ്കളാഴ്ച നഗരത്തില്‍ ‘തൃശൂര്‍ പുലി’യിറങ്ങും

ഒരു പകല്‍ മുഴുവന്‍ പുലികള്‍ നഗരത്തില്‍

ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.

വര്‍ഷങ്ങളായി നാലാം ഓണദിവസം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും ഓണസന്ദേശവുമായി പുലികള്‍ക്കൊപ്പമുണ്ടാകും. ചെണ്ടയുടെ വന്യമായ താളത്തില്‍ നൃത്തം ചെയ്യുന്ന തൃശൂരിലെ പുലികള്‍ തലസ്ഥാനവാസികള്‍ക്ക് പുതുമയാകും. പരമ്പരാഗത രീതിയില്‍ ഓണക്കാലത്ത് തൃശൂരില്‍ കളിക്കിറങ്ങുന്ന ‘സൂപ്പര്‍ സ്റ്റാര്‍’ പദവിയുള്ള പുലികളെയാണ് ഉത്തവണ ഓണാഘോഷത്തിന് തിരുവനന്തപുരത്തെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

തലസ്ഥാനം ആഘോഷതിമിര്‍പ്പിലേക്ക്, ഓണം ട്രേഡ് ഫെയറിന് ഇന്ന് (സെപ്തംബര്‍ മൂന്ന്) കൊടിയേറും

സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് (സെപ്തംബര്‍ മൂന്ന്) വൈകുന്നേരം ഏഴിന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ കെ.ആന്‍സലന്‍, വി.കെ.പ്രശാന്ത്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍.എസ് തുടങ്ങിയവരും പങ്കെടുക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയാണ് ട്രേഡ് ഫെയറിന്റെ പ്രധാന ആകര്‍ഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വിധമാണ് ട്രേഡ് ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ കനക്കുന്നിലെ നാലോളം വേദികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

ഓണത്തെ വരവേല്‍ക്കാന്‍ അരുവിക്കരയും തയ്യാര്‍, ഓണം വാരാഘോഷം സെപ്റ്റംബര്‍ ആറുമുതല്‍

നാടും നഗരവും ഓണത്തെ വരവേല്‍ക്കുമ്പോള്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയും ഒരുങ്ങുകയാണ്. അരുവിക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വരാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ ആറിന് തിരി തെളിയും. ജി. സ്റ്റീഫന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും.

അരുവിക്കരയ്ക്ക് ഉത്സവച്ഛായ പകരുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണയും വര്‍ണ്ണാഭമാകും.അരുവിക്കര ഡാം സൈറ്റിലാണ് ഓണാഘോഷ മേള നടക്കുന്നത്. ഡാം സൈറ്റും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കും.ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഉദ്ഘാടന ദിവസം നടക്കും.

വിവിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, നഴ്സറികള്‍, കുടുംബശ്രീ എന്നിവരുടെ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായി ഉണ്ടാകും. 55 വിപണന സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിക്കുന്നത്. തനത് രുചികള്‍ വിളമ്പുന്ന കുടുംബശ്രീയുടെ സ്റ്റാളുകള്‍ ഉള്‍പ്പെടെ വിവിധ സംരംഭകരുടെ ഫുഡ് കോര്‍ട്ടും പ്രവര്‍ത്തിക്കും. കുട്ടികളുടെ വിനോദത്തിനായി അമ്യൂസ്മെന്റ് പാര്‍ക്ക്, മ്യൂസിക് ഫൗണ്ടെയ്ന്‍ എന്നിവയും മേളയിലുണ്ടാകും.

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാകാരന്മാരുടെ സംഗീത – നൃത്ത പരിപാടികള്‍,നാടന്‍ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറും. കോവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മേള നടക്കുന്നത്. ജനത്തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും മേളയില്‍ ഒരുക്കുമെന്നും ഇതിനായി പോലീസ്, ഫയര്‍ഫോഴ്‌സ് മറ്റ് അവശ്യ സര്‍വീസുകളുടെ മുഴുവന്‍ സമയ സേവനം മേളയില്‍ ലഭ്യമാക്കുമെന്ന് അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു.

Leave a Reply