
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോമൈലിറ്റിസിനെതിരെ ഒരു വാക്സിൻ വികസിപ്പിച്ചെടുത്ത ജോനാസ് സാൽക്കിന്റെ ജനനത്തോടനുബന്ധിച്ച് റോട്ടറി ഇന്റർനാഷണൽ ഒരു പതിറ്റാണ്ട് മുമ്പ് ലോക പോളിയോ ദിനം ആരംഭിച്ചു. എല്ലാ വർഷവും ഒക്ടോബർ 24 നാണ് ഈ ദിനം ആഘോഷിക്കുന്നത്. പോളിയോ വൈറസിനെതിരെ വിജയംകൈവരിച്ചതിന്റെ ഭാഗമായാണ് പോളിയോ ദിനം ആചരിക്കുന്നത്. ഈ വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
പോളിയോവൈറസ് ബാധയാല്‍ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇന്‍ഫന്റൈല്‍ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസര്‍ജ്ജ്യവുമായി സമ്പര്‍ക്കത്തില്‍ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. കുട്ടികളുടെ കുടലിലാണ് പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസ് വസിക്കുന്നത്. എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു ലഭിക്കുന്നതു വഴി കുട്ടികളുടെ കുടലിൽ വാക്സിന്‍ വൈറസ് പെരുകുകയും അവ രോഗകാരണമായ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു. രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നും വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയില്‍ ഇപ്പോഴും പോളിയോ നിർമ്മാർജ്ജന യജ്ഞം നടത്തുന്നത്. ഇന്ത്യയിൽ അവസാനമായി ഈ രോഗം കാണപെട്ടത് 2011 ജനവരി 13ന് രണ്ടു വയസ്സുള്ള പെണ്കുഞ്ഞിനായിരുന്നു.
പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത് 1952ല്‍ ജോനസ് സാല്‍ക് ആണ്. 1955 ഏപ്രില്‍ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആല്‍ബെര്‍ട്ട് സാബിന്‍ വായില്‍കൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുവാദം 1957 ല്‍ ലഭിച്ചു. 1962ല്‍ ലൈസൻസ് കിട്ടി.