Spread the love
മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വയസ്

രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിനാല് വർഷം തികയുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഭീകരാക്രമണമായിരുന്നു 2008 നവംബർ 26ന് അരങ്ങേറിയത്. പത്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ മഹാനഗരത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണ പരമ്പര മൂന്ന് ദിവസത്തോളം രാജ്യത്തെയും മുംബൈയേയും മുൾമുനയിൽ നിർത്തുന്നതായിരുന്നു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ (ഇന്റലിജൻസ് ഉൾപ്പെടെ) പോരായ്‌മകൾ തുറന്നുകാട്ടിയ ഈ സംഭവത്തിൽ 22വിദേശികളടക്കം ഏതാണ്ട് 166 പേരോളം കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.നവംബർ 26 മുതൽ 29 വരെയുള്ള മൂന്ന് ദിവസത്തിനിടയിൽ ഏകദേശം അറുപത് മണിക്കൂറുകളോളമാണ് മുംബൈ നഗരത്തിലെ മർമ്മപ്രധാന കേന്ദ്രങ്ങൾ ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്.യാതൊരു പ്രകോപനവുമില്ലാതെ ആൾക്കൂട്ടത്തിന് നേരെ നിർദാക്ഷിണ്യം വെടിയുതിർത്ത ഭീകരർ വൃദ്ധരെന്നോ, കുട്ടികളെന്നോ പോലും പരിഗണന നൽകാതെ ആളുകളെ കൊന്നൊടുക്കി. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സുരക്ഷാ സേനകള്‍ വധിച്ചത്. ഇതിനിടയിൽ 22 സൈനികര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു.മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ, എൻകൗണ്ടർ സ്‌പെഷ്യലിസ്‌റ്റ് വിജയ് സലസ്‌കർ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ജീവനോടെ പിടികൂടിയ അജ്‌മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.

Leave a Reply