Spread the love

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് വേണ്ടി പണം ചിലവഴിക്കുന്നത് സംസ്ഥാന സ‍ർക്കാ‍രെന്ന് എംഎൽഎ കെ കെ രമ. പ്രതികൾ സുപ്രീംകോടതി വരെ പോയി, അതിന് എവിടെ നിന്ന് പണം ലഭിക്കുന്നു? ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സർക്കാരിന്റെ മുഖം രക്ഷിക്കുകയാണെന്നും കെ കെ രമ പറഞ്ഞു.

കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി പി ചന്ദ്രശേഖരന്റേത്. ആ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവിന് നീക്കം നടത്തിയിരിക്കുകയാണ്. വിഷയത്തിൽ തന്റെ മൊഴി എടുത്ത പൊലീസുകാരെ സ്ഥലം മാറ്റുകയാണ് ചെയ്തത്, അവർ എന്തു ചെയ്തിട്ടാണ് സ്ഥലം മാറ്റിയത്. സർക്കാർ തീരുമാനം നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായതെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ ശിക്ഷാ ഇളവിൽ പ്രതിപക്ഷം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനിരിക്കെയായിരുന്നു സസ്പെൻഷൻ ഉത്തരവ്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയയ്ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് സർക്കാരിനെതിരെ ഉയർന്നത്.

Leave a Reply