കണ്ണൂർ: കണ്ണൂർ ചെങ്ങളായിൽ സ്വകാര്യ ഭൂമിയിൽ നിധി കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തുള്ള ഭൂമിയിൽ മരക്കുഴി എടുക്കവേ തൊഴിലുറപ്പു തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്. റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കായി ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഭണ്ഡാരത്തിന്റെ മാതൃകയിലുള്ള പാത്രം ലഭിച്ചത്.
ആദ്യം ബോംബാണെന്ന് കരുതി തൊഴിലാളികൾ പാത്രം വലിച്ചെറിച്ചു. പൊട്ടിയപ്പോഴാണ് ഉള്ളിൽ സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്. ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിധി ഏറ്റുവാങ്ങുകയും ചെയ്തു. 7 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, 4 പതക്കങ്ങൾ, 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് നിധിക്കൂമ്പാരത്തിലുണ്ടായിരുന്നത്. ആഭരണങ്ങളുടെയും പതക്കങ്ങളുടെയും കാലപ്പഴക്കം നിർണയിക്കാൻ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി.