Spread the love
തങ്കം ആശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാര്‍ത്തിക (27)യാണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയതിന് ശേഷമായിരുന്നു മരണം. അനസ്തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഇതേ ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ചത്. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും ആണ്‍ കുഞ്ഞുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്. സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply