Spread the love
ഫെബ്രുവരി മുതൽ സൗദി പ്രവാസികൾക്ക് പരീക്ഷണക്കാലം; ചില മേഖലകൾ ബിനാമിയിൽ നിന്ന് ഒഴിവാക്കാൻ പെട്ടെന്ന് സാധിക്കില്ലെന്ന് നിരീക്ഷണം

സൗദിയിലെ ബിനാമി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പദ്ധതികൾ തികച്ചും ആസൂത്രിതമായാണു അധികൃതർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് സമീപ ദിനങ്ങളിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കിയതിലൂടെ ബിനാമികളെ ഒതുക്കാനുള്ള ഒരു സ്റ്റെപ്പ് അധികൃതർ നടപ്പാക്കുകയാണൂ ചെയ്തത്. ബിനാമികളാണെങ്കിൽ കഫീലുമാർ വരുമാനം അറിയുന്നത് പേടിച്ച് പ്രവാസികൾ ഇലക്ട്റോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കില്ല എന്ന് അധികൃതർക്കും അറിയാം. ഇത് വ്യക്തമാക്കിക്കൊണ്ട് തന്നെ കുറച്ച് ദിവസം മുംബ് വാണിജ്യ മന്ത്രാലയം ഇലക്ട്റോണിക് പേയ്‌മെൻ്റില്ലാത്ത കടകൾ ബിനാമികളാകാനുള്ള സാധ്യത കൂടുതലാണെന്നതിലേക്ക് സൂചന നൽകിക്കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു.

ഇതിനു പുറമെയാണു കഴിഞ്ഞ ദിവസം സൗദി ഫെഡറേഷൻ ഓഫ് ചേംബേഴ്സ് നാഷണൽ കൊമേഴ്സ്യൽ കമ്മിറ്റി തലവൻ ഹാനി അൽ അഫാലിഖിൻ്റെ പ്രസ്താവന മാധ്യമങ്ങളിൽ ശ്രദ്ധേയമായത്.

ബഖാലകൾ, ബാർബർ ഷോപ്പുകൾ, ഹൈവേയിലെ പെട്രൊൾ പംബുകൾ എന്നീ മേഖലകൾ 100 ശതാമാനവും ബിനാമികൾ അടക്കി വാഴുന്ന വാണിജ്യ പ്രവർത്തനങ്ങളാണെന്നാണ് ഹാനി പ്രസ്താവനയിറക്കിയത്.

അടുത്ത ഫെബ്വ്രുവരി 16 മുതൽ സൗദിയിലെ പരിശോധനകളുടെ ഗതി മറ്റൊരു രീതിയിലായിരിക്കുമെന്നും ഹാനിയുടെ പ്രസ്താവനയിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 16 വരെയുള്ള ബിനാമി പദവി ശരിയാക്കൽ ഇളവ് കാലയളവിനു ശേഷമുള്ള പരിശോധനകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ആശ്രയിച്ചുള്ള നൂതന രീതികൾ പ്രയോഗിക്കും.

എല്ലാ സർക്കാർ ഏജൻസികളും പരിശോധനകളിൽ ഭാഗമാകുകയും വ്യത്യസ്ത രീതികളിൽ ബിനാമികളെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.

അതേ സമയം ചില മേഖലകളെ പെട്ടെന്ന് ബിനാമി പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കാൻ പാടാണെന്നും ബദൽ സംവിധാനങ്ങൾ കണ്ടെത്തി പദവി തിരുത്തൽ ഇത്തരം മേഖലകളിൽ കൊണ്ട് വരുന്നതിനു സമയമെടുക്കുമെന്നും ഹാനി സൂചിപ്പിച്ചു.

Leave a Reply