ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ പ്രമുഖരെ അടക്കം തേടി എത്തിയിരിക്കുന്നത്. സിനിമ നടി – നടന്മാരുടെ സംഘടനയായ അമ്മയിലെ പ്രധാന ഭാരവാഹികൾ പോലും ആരോപണങ്ങളിൽ കുടുങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. സിദ്ദിക്കും, മുകേഷും ജയസൂര്യയും ബാബുരാജും മണിയൻപിള്ള രാജുവും റിയാസ് ഖാനും, സുധീഷും മുതിർന്ന സംവിധായകൻ രഞ്ജിത്തുമെല്ലാം ഇതിനോടകം പരാതികളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടി ഗീതാ വിജയനും.
തനിക്കും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അപ്പോൾ അനന്തരഫലങ്ങൾ നോക്കാതെ പ്രതികരിച്ചതിന്റെ പേരിൽ പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നും നടി പറഞ്ഞു. നടി ശ്രീദേവികയ്ക്ക് സംവിധായകന്‍ തുളസീദാസില്‍ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെ തുളസീദാസ് മൂന്ന് ദിവസം ഹോട്ടല്‍മുറിയുടെ കോളിങ് ബെല്ലടിക്കുകയും മൂന്നാമത്തെ ദിവസം വാതില്‍ തുറന്ന് ശക്തമായി പ്രതികരിച്ചതുകൊണ്ട് അയാള്‍ മടങ്ങിപ്പോകുകയും ചെയ്തതായും ഗീത വിജയന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. അരോമ മോഹനില്‍ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയന്‍ വെളിപ്പെടുത്തി.