Spread the love

കോട്ടയം∙ പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ.സി. ലിജിമോൾക്കു പകരം ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്ന വിശദീകരണങ്ങൾക്കിടെ, തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്ന് ലിജിമോൾ പ്രതികരിച്ചു. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി. സതിയമ്മയ്ക്കെതിരെ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയും പരാതി നൽകി. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.‘‘ഞാൻ മൃഗാശുപത്രിയിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരിൽ അവിടെ ജോലി ഉണ്ടായിരുന്നുവെന്ന് അറിയുന്നതുതന്നെ ഇന്നലെയാണ്. എന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മയ്ക്കൊപ്പം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അവിടെനിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ പോന്നത്.’ – ലിജിമോൾ പറഞ്ഞു.

എനിക്ക് പൈസ കിട്ടിയിട്ടുമില്ല, ഞാൻ പൈസ എടുക്കാൻ ഒരിടത്തും പോയിട്ടുമില്ല. എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ്. ഞാൻ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ജോലി എന്റെ പേരിലാണെന്ന് ഇവിടെ തിരിച്ചു വന്നപ്പോഴാണ് കേട്ടത്. എനിക്ക് ഇതേക്കുറിച്ച് ഒരു കാര്യവും അറിയില്ല. ഞാൻ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ. നാലു വർഷം മുൻപ് ഞാൻ കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല.’ – ലിജിമോൾ വിശദീകരിച്ചു.അതേസമയം സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചാണെന്ന് സിപിഎംനേതാവ് കെ അനില്‍കുമാര്‍ ആരോപിച്ചു. ‘‘യഥാർഥത്തിൽ, ലിജിമോൾക്കാണു ജോലിയെങ്കിൽ ലിജിമോളുടെ പേരിലല്ലേ പണം വാങ്ങാൻ കഴിയൂ. അങ്ങനെയൊരു ലിജിമോളുടെ വ്യാജ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. അത് യഥാർഥ ലിജിമോൾ അറി‍ഞ്ഞിട്ടില്ല. അതടക്കം പരിശോധിക്കണമെന്നാണ് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലു വർഷം മുൻപ് ഉണ്ടായിരുന്നുവെന്നു പറയുന്നത് കുടുംബശ്രീ അക്കൗണ്ടാണ്. അല്ലാതെ ലിജിമോളുടെ അക്കൗണ്ടല്ല.’ – അനിൽകുമാർ ചൂണ്ടിക്കാട്ടി.

സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനാണെന്ന് മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും വി.എൻ. വാസവനും ഇന്നലെ വ്യക്തമാക്കിയിരുന്നു. താൽക്കാലിക സ്വീപ്പറായി ലിജിമോളെയാണ് നിയമിച്ചതെന്നും ശമ്പളം പോകുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും മന്ത്രി ചിഞ്ചുറാണ് വ്യക്തമാക്കിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, തനിക്ക് ജോലിയുള്ള കാര്യം തന്നെ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാന്ന ലിജിമോളുടെ വിശദീകരണം.
അതേസമയം, ആൾമാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മയുടെ ഭാഷ്യം. ‘‘ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഞാനും ലിജിമോളും. ആറുമാസം വീതം ഊഴംവച്ചാണ് ജോലി, ആരോഗ്യപ്രശ്നങ്ങളുള്ള ലിജിമോൾ എന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു’’– സതിയമ്മ പറഞ്ഞു. 11 വർഷമായി ജോലിയിൽ തുടരുകയാണെന്നും സതിയമ്മ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനൽ ലേഖകനോട് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയും സ്ഥാനാർഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചത് സംപ്രേഷണം ചെയ്തത് 12നാണ്. 21ന് സതിയമ്മയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതാണ് രാഷ്ട്രീയ ചർച്ചയായത്. ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും യുഡിഎഫ് നേതാക്കന്മാരും സതിയമ്മയെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നിൽ സമരം തുടങ്ങി.

2022 സെപ്റ്റംബർ ഒന്നു മുതൽ ഫെബ്രുവരി 26 വരെ സതിയമ്മയാണ് ജോലി ചെയ്തിരുന്നതെന്നും തുടർന്ന് ഓഗസ്റ്റ് 24 വരെ ലിജിമോളെയാണ് നിയമിച്ചിരുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഡപ്യൂട്ടി ഡയറക്ടർ 16ന് വെറ്ററിനറി ആശുപത്രി സന്ദർശിക്കുകയും ആളുമാറി ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പിരിച്ചുവിട്ടതെന്നും ഡയറക്ടർ പറയുന്നു.

Leave a Reply