
ചെന്നൈ: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ അപകടം. ഊട്ടിയില്‍ നിന്നും സുലൂര്‍ സൈനിക കേന്ദ്രത്തിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് മേട്ടുപ്പാളയത്തിന് സമീപത്തുവെച്ച് അപകടം ഉണ്ടായത്. വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ച പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാന്‍ മതിലില്‍ ഇടിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ റോഡില്‍ തെറിച്ചുവീണു. 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരുടേത് സാരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കാലില്‍ പരുക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിലാക്കി. വാഹനത്തിലെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, മറ്റുള്ള പൊലീസുകാരുമായി വിലാപയാത്ര തുടര്‍ന്നു.
പൊലീസുകാർ വാനിൽ നിന്നും റോഡിൽ തെറിച്ചുവീണപ്പോൾ
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. മൃതദേഹം കൊണ്ട്പോയിരുന്ന ആംബുലൻസ് മുന്നിൽ പോയിരുന്ന വാഹനവുമായി ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപ യാത്ര തുടർന്നത്. രണ്ടാമത്തെ അപകടത്തിൽ ആർക്കും പരിക്കില്ല.
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബാംഗ്ലൂരുവിലേക്ക് മാറ്റി
ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ വരുൺ ഡിങ്ങിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ രക്ഷപ്പെട്ടത് വരുൺ സിംഗ് മാത്രമാണ്. മൃതദേഹങ്ങൾ ഇന്ന് വൈകീട്ടോടെ ഡൽഹിയിൽ എത്തും.