Spread the love
യുഎഇ സ്‌കൂളുകള്‍ അടുത്ത ആഴ്ച തുറക്കും; കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകം, മറ്റു നിർദേശങ്ങൾ ഇങ്ങനെ

ദുബായ്: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം അടുത്ത ആഴ്ച തുടങ്ങും. 10 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് വേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുക. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേമായിട്ടുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ചിലതെല്ലാം തുടരാനാണ് അധികൃതരുടെ തീരുമാനം. ഈമാസം 29നാണ് യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ തുറക്കുന്നത്.

അധ്യയന വര്‍ഷാംരംഭത്തില്‍ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.

⭕️സ്‌കൂള്‍ തുറക്കുന്ന ദിവസം വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്നതാണ് നിര്‍ദേശങ്ങളിലൊന്ന്. 12 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ തുറക്കുന്ന ആദ്യദിനം 96 മണിക്കൂറിനുളളിലെടുത്ത പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നാണ് അതോറിറ്റിയുടെ നിര്‍ദേശം. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലോ ഇടവേളകളിലോ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്റ്റ് ആവശ്യമില്ല. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം അവര്‍ പരിശോധനയ്ക്ക് വിധേയരാവണം.

⭕️ക്ലാസ് മുറികളിലടക്കം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ ബസ്സുകളിലും ക്ലാസ്സ് മുറികളിലും സാമൂഹ്യ അകലം പാലിക്കണമെന്ന് നിബന്ധനയില്ല. എന്നാല്‍ വേണമെന്ന് തോന്നുന്നവര്‍ക്ക് അത് നടപ്പിലാക്കാം.

⭕️സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും മാസ്‌ക് ധരിക്കുകയും കൈകള്‍ സമയാസമയങ്ങളില്‍ സാനിറ്റൈസ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേപോലെ, സ്‌കൂള്‍ കവാടങ്ങളില്‍ തെര്‍മല്‍ പരിശോധന പോലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

⭕️എന്നാല്‍ നല്ല പനിയുള്ള കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് ഒഴിവാക്കണം. എന്നു മാത്രമല്ല അവര്‍ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണം. കോവിഡ് നെഗറ്റീവ് ആണെങ്കില്‍ സിക്ക് ലീവിന് അപേക്ഷിച്ച് പനി മാറുന്നതു വരെ വീട്ടിലിരിക്കണം.

⭕️കോവിഡ് സ്ഥിരീകരിച്ച കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് മുക്തി നേടുന്നത് വരെ ഇവര്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിച്ചാല്‍ മതിയാവും. പിന്നീട് പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമേ സ്‌കൂളില്‍ തിരികെ എത്താന്‍ പാടുള്ളൂ.

പുതിയ അധ്യയന വര്‍ഷത്തില്‍ 16 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങളിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിന് മുന്നോടിയായി എല്ലാ സുരക്ഷാ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply