Spread the love
ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് എത്തിയതു മുതല്‍ തുടരുന്ന ബന്ധം’:ഉണ്ണി മുകുന്ദൻ

തന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തെ കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ്. തൃശൂര്‍ അകമല ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.

”ചില നിയോഗങ്ങള്‍ അങ്ങനെ ആണ് നമ്മളെ തേടി എത്തും… ഗുജറാത്തില്‍ നിന്ന് സിനിമാ മോഹവുമായി കേരളത്തില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയില്‍ കാണുന്ന അകമല ധര്‍മ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞാനും അയ്യനും തമ്മിലുള്ള ബന്ധം. തൃശ്ശൂരില്‍ നിന്ന് ഷൊര്‍ണൂരില്‍ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇവിടെ ദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ 15 വര്‍ഷമായി അത് തുടരുന്നു. ആദ്യ കാലങ്ങളില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ബസിനുള്ളില്‍ നിന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. ഞാന്‍ ആദ്യം വരുമ്പോള്‍ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്. കാലക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി. എന്റെ അയ്യനോടൊപ്പം ഞാനും വളര്‍ന്നു. എന്റെ യാത്ര അതുവഴി ബസില്‍ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി. അത്യാവശ്യം അറിയപ്പെടുന്ന നടനും നിര്‍മ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു.!

ഇന്ന് ഈ ഓര്‍മ്മകള്‍ എന്റെ മനസിലേക്കു വരാന്‍ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു. എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ച് 12-ാം തീയതി നടക്കുകയാണ്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങള്‍ ആയ മല്ലുസിംഗ് നിര്‍മിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിര്‍മ്മിച്ച വേണു ചേട്ടനും ചേര്‍ന്ന് ആണ് നിര്‍മ്മാണം.

അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്നു. എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കില്‍ ചിത്രത്തിന്റെ ടൈറ്റില്‍ നിങ്ങള്‍ അറിയണം. അതിനു 12-ാം തീയതി വരെ കാത്തിരിക്കണം. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ…. നിങ്ങളുടെ സ്വന്തം ഉണ്ണി”- ഉണ്ണി മുകുന്ദൻ കുറിച്ചു.

Leave a Reply