Spread the love

ഉണ്ണി മുകുന്ദനും മാനേജരായിരുന്ന വിപിന്‍കുമാറും തമ്മിലുള്ള അഭിപ്രായഭിന്നതയുടെയും കേസിന്‍റെയും പിന്നാമ്പുറകഥകളാണ് ഇപ്പോള്‍ ചലച്ചിത്രമേഖലയിലെ സജീവ ചര്‍ച്ച. നടന്‍ കരണത്തടിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് വിപിന്‍ കുമാര്‍ പറഞ്ഞത്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്നും തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണി മുകുന്ദനെന്നും വിപിൻ ആരോപിച്ചു

എന്നാല്‍ തന്നെയും ടോവിനോ തോമസിനെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ആരോപണം ഉന്നയിച്ച വിപിന് എതിരെ പ്രമുഖ നടി പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ടൊവിനോയുടെ ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഉണ്ണി ചാറ്റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചത്. ചാറ്റില്‍ ടൊവിനോ ഒരു വോയിസ് മെസേജ് അയച്ചിരിക്കുന്നതായി കാണാം. ബസൂക്ക ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റിക്കറാണ് ഉണ്ണി മുകുന്ദന്‍ റിപ്ലെ നല്‍കിയത്. ചിരിക്കുന്ന മോഹന്‍ലാലിന്‍റെ സ്റ്റിക്കറാണ് പിന്നാലെ ടൊവിനോ അയച്ചത്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന വ്യക്തമാക്കുകയാണ് ഇതിലൂടെ ഉണ്ണി മുകുന്ദന്‍.

അതേസമയം മാനേജരെ മര്‍ദിച്ച കേസില്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്‍റെ പ്രതികാരമാണ് പരാതിയെന്നും ആരോപണം.

Leave a Reply