Spread the love

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് പിന്നാലെ സ്‌കൂള്‍ അവധിക്കാലമാറ്റ ചര്‍ച്ചകളില്‍ അഭിപ്രായം പങ്കുവെച്ച് ഒമര്‍ ലുലു. ചൂട് ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണം എന്നാണ് ഒമര്‍ ലുലുവിന്റെ നിലപാട്. എന്നാല്‍ കാലവര്‍ഷക്കെടുതികള്‍ കൂടുതലായി അനുഭവപ്പെടുന്ന ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഓണ്‍ലൈന്‍ പഠനരീതിയാണ് നല്ലതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. നേരത്തെ, രണ്ടുമാസം ഓണ്‍ലൈന്‍ പഠനമെന്ന നിര്‍ദേശം ജൂഡും മുന്നോട്ടുവെച്ചിരുന്നു.

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഏപ്രില്‍, മേയ് മാസങ്ങളിലെ അവധി കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് മന്ത്രി വി. ശിവന്‍കുട്ടി തേടിയത്.

ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
എന്റെ അഭിപ്രായത്തില്‍ ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണം. കാലവര്‍ഷ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ (ചിങ്ങം-1 വരെ എങ്കിലും) വീട്ടിലിരുന്ന് പഠിക്കുന്ന കോവിഡ് കാലത്ത് നമ്മള്‍ ശീലിച്ച ഓണ്‍ലൈന്‍ പഠനരീതിയാണ് കുട്ടികള്‍ക്ക് ഏറ്റവും നല്ലത്.
സ്‌കൂള്‍ തുറന്ന് ആദ്യ 2-3 മാസങ്ങളിലെ ഓണ്‍ലൈന്‍ പഠനം, അത് കഴിഞ്ഞ് റെഗുലര്‍ ക്ള്ളാസ് തുടങ്ങി ഉടന്‍ തന്നെ ഓണ പരീക്ഷ വരുന്നത് കൊണ്ട് കുട്ടികളുടെ മാര്‍ക്ക് നോക്കി നമ്മുക്ക് ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാനും പറ്റും.
അദ്ധ്യാപകരും കുട്ടികളും ഓണ്‍ലൈനില്‍ 2-3 മാസം പരസ്പരം കണ്ട് സൗഹൃദം പുതുക്കി വീണ്ടും റെഗുലര്‍ ക്ലാസ് തുടങ്ങുമ്പോള്‍ സ്‌കൂള്‍ തുറക്കുന്ന സമയത്തെ ഒരു ഫ്രഷ്‌നെസ്സ് കിട്ടുകയും സ്‌കൂള്‍ തുറക്കുന്ന സമയത്തെ മടിയും ഉണ്ടാവില്ല.

Leave a Reply