സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍; ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
അതേസമയം, ഗുരുതര രോഗം ഉള്ളവര്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന തുടരും. നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടത്തി വന്നിരുന്നത്. 5 മാസമായി തുടരുന്ന വാക്‌സില്‍ യജ്ഞത്തില്‍ പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍. എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്‌സിന്‍ വിതരണ നയം മാറ്റുകയും വാക്‌സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്.ഇതോടെ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ 20 ദിവസത്തിനിടെ 20 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇത് സംസ്ഥാനത്തെ വാക്‌സിന്‍ ലഭ്യതയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ സംസ്ഥാനത്തെ 29.6 ശതമാനം പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഇത് മുപ്പത് ശതമാനം പിന്നിടുകയും ചെയ്യും. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുക എന്നാണ് തീരുമാനത്തിന്റെ ലക്ഷ്യം. വാക്‌സിന്‍ ലഭ്യത നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ വാക്‌സിനേഷനില്‍ വലിയ മുന്നേറ്റം സൃഷടിക്കുന്ന തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.