Spread the love

കുട്ടികൾക്ക് വാക്സീൻ ഒക്ടോബറോടെ; ആദ്യഘട്ടം 12–18 പ്രായക്കാർക്ക്.


ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, രാജ്യത്ത് കുട്ടികൾക്കു വാക്സീൻ കുത്തിവയ്പ് ഒക്ടോബറിൽ തുടങ്ങിയേക്കും. വിദഗ്ധ സമിതിയുടെ അനുമതി അടുത്തമാസം ലഭിക്കുമെന്നാണു പ്രതീക്ഷ. 12-18 പ്രായക്കാർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. ഇവരിലെ പരീക്ഷണമാണ് പൂർത്തിയായത്. 5–12, 2–6 പ്രായവിഭാഗങ്ങളിലെ ട്രയൽ തുടരുകയാണ്. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കുട്ടികൾക്കു വാക്സീൻ ലഭ്യമാകുമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. പ്രിയ ഏബ്രഹാം അറിയിച്ചു.
കുട്ടികളിൽ വൈകാതെ കുത്തിവയ്പ് തുടങ്ങാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും പറഞ്ഞിരുന്നു.
അതിനിടെ, പൂർണ ഡോസ് വാക്സീനെടുത്തവരിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള അധിക ഡോസ് (ബൂസ്റ്റർ ഡോസ്) കുത്തിവയ്പ് തൽക്കാലം പരിഗണനയിലില്ല. ഡെൽറ്റ വകഭേദത്തിന്റെ ഉൾപ്പെടെ ഭീഷണി പരിഗണിച്ചു ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള പഠനങ്ങൾ തുടരുമെന്നു വാക്സീൻ വിദഗ്ധ സമിതിയിലെ ഉന്നതൻ പ്രതികരിച്ചു. യുഎസ്, ഇസ്രയേൽ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് ഘട്ടത്തിലേക്കു കടന്നിട്ടുണ്ട്.18 വയസ്സിനു മുകളിലുള്ളവർക്ക് 2 ഡോസ് വീതം വാക്സീൻ ഈ വർഷം തന്നെ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

Leave a Reply