കുട്ടിക്കാലത്തെ ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി വരലക്ഷ്മി ശരത് കുമാർ. കുട്ടിക്കാലത്ത് തന്നെ അഞ്ചാറുപേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. സീ 5 തമിഴിലെ ഒരു ഡാൻസ് പരിപാടിയിൽ ജഡ്ജായി എത്തിയപ്പോഴായിരുന്നു വരലക്ഷ്മിയുടെ തുറന്നുപറച്ചിൽ.
ഷോയിലെ മത്സരാർത്ഥികളിൽ ഒരാൾ കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വരലക്ഷ്മി വികാരാധീനയായി തന്റെ അനുഭവവും പങ്കിട്ടത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടികളെ ഗുഡ്- ബാഡ് ടച്ചുകൾ മാതാപിതാക്കൾ പഠിപ്പിക്കണമെന്നും വരലക്ഷ്മി ഷോയിൽ ആവശ്യപ്പെടുന്നുണ്ട്.
‘ഒരു കാര്യമറിയാമോ. നിന്റെ സ്റ്റോറി എന്റെയും സ്റ്റോറിയാണ്. എല്ലാവരും വിചാരിക്കും ഞങ്ങൾ സ്റ്റാർ ഫാമിലിയാണ്. അതുകൊണ്ട് ഇതൊന്നും നടക്കില്ലെന്ന്. കഷ്ടപ്പാട് തന്നെയാണ്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ, ഞങ്ങളെ നോക്കാൻ മറ്റൊരാളുടെ അടുത്ത് ആക്കും. പാത്ത്ക്കോ എന്ന് സൊല്ലി കൊണ്ടാക്കും. അവർ നല്ലവരാണെന്ന് കരുതിയാണ് അവിടെ നമ്മളെ ആക്കിപ്പോകുന്നത്. ആ സമയത്ത് എന്നേ അഞ്ചോ ആറോ പേർ ഉപദ്രവിച്ചിട്ടുണ്ട്. ആ ട്രോമയിൽ നിന്നെല്ലാം ഞാൻ കരകയറി. അതുകൊണ്ടാണ് എനിക്ക് നിന്നെ മനസിലാകുന്നത്’, എന്നാണ് മത്സരാർത്ഥിയോടായി വരലക്ഷ്മി പറഞ്ഞത്
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു വരലക്ഷ്മി ശരത്കുമാറിന്‍റെ വിവാഹം. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് താരത്തിന്‍റെ ഭര്‍ത്താവ്. കഴിഞ്ഞ 14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‍യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍ ഇന്ത്യന്‍ തരത്തില്‍ വമ്പന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ഹനു മാന്‍ ആണ് വരലക്ഷ്മിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.