Spread the love

തിരുവനന്തപുരം∙ ഇന്നലെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വകവെക്കാതെ ആണ് ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിച്ചത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് പ്രത്യേക നിർദേശം വെള്ളിയാഴ്ച രാത്രി തന്നെ നൽകിയിരുന്നു. കടൽക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് ഇന്നലെ രാവിലെ 11 മുതൽ ഫ്ലോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.

ബ്രിജുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ കൂടുതലും ഇതരസംസ്ഥാനക്കാരായതിനാൽ ഇത്തരം നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്തെ മിക്ക ഫ്ലോട്ടിങ് ബ്രിജുകളിലും ഇത്തരം നിർദേശങ്ങൾ പാലിക്കുന്നില്ല.

കടലിലൂടെ 100 മീറ്റർ വരെ സഞ്ചരിക്കാവുന്ന ബ്രിജ് തിരയെത്തുടർന്ന് ആടിയുലയുകയും കൈവരി തകരുകയുമായിരുന്നു. ഫ്ലോട്ടിങ് ബ്രിജ് അപകടസാധ്യത ഏറിയതാണെന്ന് സംസ്ഥാനത്ത് ഇതുവരെയുള്ള അനുഭവങ്ങൾ കാണിച്ചുതരുന്നു. വിദേശ രാജ്യങ്ങളിൽ തിര ശക്തമല്ലാത്ത ബീച്ചുകളിലാണ് സാധാരണ ഇത്തരം ബ്രിജുകൾ സ്ഥാപിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ബീച്ചുകളിലെ ശക്തമായ തിര ഇത്തരം ബ്രിജുകൾക്ക് യോജിച്ചതല്ലെന്നു നേരത്തേ അഭിപ്രായം ഉണ്ടായിരുന്നു. കനത്ത തിരയെത്തുടർന്ന് ബ്രിജിൽ വീഴുന്നവരുടെ വിഡിയോകൾ ഇതിനു മുൻപും പ്രചരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ കടലിൽ വീഴാൻ സാധ്യതയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് പറയുന്നുണ്ട്.

Leave a Reply