Spread the love

കാസർകോട്∙ കരിന്തളം ഗവ.കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഇന്നും നാളെയും ചോദ്യം ചെയ്യലിനു ഹാജരാകാൻ കഴിയില്ലെന്ന് കെ.വിദ്യ. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് ഇമെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച ഹാജരാകാമെന്ന് വിദ്യ അറിയിച്ചിട്ടുണ്ട്.

അട്ടപ്പാടി കോളജിലെ വ്യാജരേഖാ കേസിൽ ജാമ്യം അനുവദിച്ച മണ്ണാർക്കാട് കോടതി, മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണു നിർദ്ദേശിച്ചിരുന്നത്. ഇതേത്തുടർന്ന് എത്രയും പെട്ടെന്ന് ഹാജരാകാൻ ആവശ്യപ്പെട്ടു നീലേശ്വരം പൊലീസ് വിദ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാജരാകാനുള്ള ബുദ്ധിമുട്ട് ഇമെയിൽ വഴി വിദ്യ അറിയിച്ചത്. നാളെ വൈകിട്ട് അഞ്ച് മണി വരെ ഹാജരാകാനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

മൂന്നു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് നീലേശ്വരം എസ്എച്ച്ഒ കെ.പ്രേംസദനാണ് വിദ്യയ്ക്കു നോട്ടിസ് നൽകിയത്. അറസ്റ്റിന് അപേക്ഷ നൽകാനായി നീലേശ്വരം പൊലീസ് ഇന്നലെ മണ്ണാർക്കാട് കോടതിയിൽ എത്തിയിരുന്നെങ്കിലും, ജാമ്യം അനുവദിച്ചതോടെയാണ് നോട്ടിസ് നൽകാൻ തീരുമാനിച്ചത്. ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചയാളെ സമാന സ്വഭാവമുള്ള കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്ന നിയമോപദേശത്തെത്തുടർന്നാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply