Spread the love
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളിൽ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. അതിനാൽ തന്നെ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.

കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനനുവദിക്കൂ. കേരളത്തിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിൽ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.

ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കൾ തന്നെയാണ് എഴുത്തിനിരുത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഇത്തവണ എഴുത്തിനിരുത്താനുള്ള സൗകര്യം. പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. അതുവഴി 3500 നും 4000നും ഇടയിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികാരികൾ അറിയിച്ചത്.

തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങില്ല. പകരം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് എം.ടി. വാസുദേവൻ നായരുടെ ഡിജിറ്റർ ഓപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നൽകും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തൽ ഇല്ല.

Leave a Reply