Spread the love

ഷിംല ∙ ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി മന്ത്രിസ്ഥാനം രാജിവച്ച് വിക്രമാദിത്യ സിങ്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനായ വിക്രമാദിത്യ സിങ്ങാണ് കഴിഞ്ഞ ദിവസം വിമത നീക്കത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു കോൺഗ്രസ് എംഎൽഎമാരെ അവഗണിക്കുകയാണെന്നും തന്റെ പിതാവിനെ അവഹേളിക്കുകയാണെന്നും വിക്രമാദിത്യ ആരോപിച്ചു. പാർട്ടി വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തന്നോടൊപ്പമുള്ളവരോട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാണ് ഇരുപതോളം കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യം. പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭുപീന്ദർ സിങ് ഹൂഡയെയും കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ചു. ഇരുവരും ഷിംലയിലെത്തും. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.

അതേസമയം, ബിജെപി എംഎൽഎമാർ ഗവർണറെ കണ്ടു. സുഖു സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അവകാശപ്പെട്ടു. നിയമസഭയിൽ ബജറ്റിന്മേൽ വോട്ടെടുപ്പ് വേണമെന്നാണ് ബിജെപി ആവശ്യം. വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് സർക്കാരിന് രാജിവയ്ക്കേണ്ടി വരും.

Leave a Reply