Spread the love

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.പാലക്കാട് ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നു. സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരിഗണിക്കുന്നത്. 14 ദിവസത്തേക്കാണ് സുരേഷ് കുമാറിനെ റിമാന്‍ഡ് ചെയ്തത്.അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റും. കൈക്കൂലി തടയാന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ കൊണ്ടുവരും.

മൂന്ന് വര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവരെ മാറ്റും. അവനവന്‍ കൈക്കൂലി വാങ്ങാതിരിക്കുന്നതിനൊപ്പം മറ്റൊരാളെ കൊണ്ട് വാങ്ങിക്കാന്‍ പ്രേരിപ്പിക്കാതിരിക്കാനും നടപടിയെടുക്കും. സംഭവത്തില്‍ റവന്യു വകുപ്പിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവ സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്.

ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.

മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.

Leave a Reply