Spread the love

അടൂർ ∙ കടമ്പനാട് വില്ലേജ് ഓഫിസറായിരുന്ന അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് ജീവനൊടുക്കിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ അടൂർ ആർഡിഒയോട് റിപ്പോർട്ട് തേടി. മനോജിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അടൂർ താലൂക്കിലെ 13 വില്ലേജ് ഓഫിസർമാർ ജില്ലാ കലക്ടർക്കു പരാതി നൽകിയിരുന്നു.

രാഷ്ട്രീയ ഇടപെടലും അമിത ജോലിഭാരവും മാനസിക സമ്മർദവുമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണ് അറിയുന്നതെന്നും വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയിലുണ്ട്. പലവിധത്തിലുള്ള ഭീഷണി കോളുകൾ വന്നതിനു ശേഷമാണു മനോജ് ആത്മഹത്യ ചെയ്തതെന്നടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നത്.

ഈ സാഹചര്യത്തിൽ മരണം സംബന്ധിച്ചു കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണു ആവശ്യം. 12 മുതൽ 14 മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്ന വില്ലേജ് ഓഫിസർമാരുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും അനാവശ്യവും നിയമാനുസൃതമല്ലാത്തതുമായ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ഉണ്ടാകണമെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.മനോജിന്റെ മരണം സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മർദം മൂലമാണെന്നു നേരത്തെ ബന്ധുക്കളും ആരോപിച്ചിരുന്നു.

Leave a Reply