Spread the love

തുവ്വൂർ∙ മലപ്പുറം ജില്ലയിലെ തുവ്വൂരിൽ നാടിനെ നടുക്കിയ കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിഷ്ണുവിന്റെ മൊഴി. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവും അടുത്ത പരിചയക്കാരായിരുന്നു. സുജിതയുടെ ആഭരണം കവരാൻ കൂടിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സുജിതയെ കാണാതാകുന്നതിനു മുൻപേ വിഷ്ണു പഞ്ചായത്തിലെ ജോലി ഉപേക്ഷിച്ചിരുന്നതായും പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു. ഈ മാസം 11ന് കാണാതായ സുജിതയ്ക്കായി അന്വേഷണം നടക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിഷ്ണു ഫെയ്സ്ബുക്കിലൂടെ തുടർച്ചയായി പങ്കുവച്ചിരുന്നു. ഇതിനിടെയാണ്, സംശയത്തിന്റെ മുന വിഷ്ണുവിനു നേരെ തിരിഞ്ഞതും കസ്റ്റഡിയിലായതും.

സുജിതയെ കാണാതാകുന്നതിനു തൊട്ടുമുൻപ് ഏറ്റവും ഒടുവിൽ അവരുടെ ഫോണിലേക്ക് എത്തിയ കോൾ വിഷ്ണുവിന്റേതായിരുന്നു. ഈ ഫോൺകോളിനു ശേഷം സുജിതയുടെ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് വിഷ്ണുവിന്റെ ഫോണിൽനിന്നും കുറേ നേരത്തേക്ക് മറ്റു കോളുകളൊന്നും പോയിരുന്നില്ല. ഇത്തരം സൂചനകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കസ്റ്റഡിയിലായതും പിന്നീട് അറസ്റ്റ് ചെയ്തതും.സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരൻമാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുജിതയെ കാണാതായ 11നു തന്നെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് കരുവാരകുണ്ട് പൊലീസിന്റെ പേരിലുള്ള ഫെയ്സ്ബുക് പേജിൽ ‘കാണ്‍മാനില്ല’ എന്ന പേരിൽ അറിയിപ്പ് നൽകിയിരുന്നു. ഇത് ഉൾപ്പെടെ പങ്കുവച്ചും തിരച്ചിലിൽ സഹകരിച്ചും പൊതുപ്രവർത്തകൻ കൂടിയായ വിഷ്ണു സജീവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ‘എല്ലാവരും പരമാവധി ഷെയർ ചെയ്യുക’ എന്ന കുറിപ്പു സഹിതം സുജിതയെ കാണാതായ വിവരം വിഷ്ണു ഈ മാസം 14നും പോസ്റ്റ് ചെയ്തിരുന്നു. സുജിതയെ കാണാതായ സംഭവത്തിൽ ഇടപെടൽ ശക്തമാക്കുന്നതിനായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചപ്പോൾ അവിടെയും സജീവമായിരുന്നു.
വിഷ്ണുവിന്റെ അമ്മ നേരത്തെ മരിച്ചതാണെന്നു നാട്ടുകാർ പറയുന്നു. ഇപ്പോൾ ഒപ്പമുള്ളത് രണ്ടാനമ്മയാണ്. വിഷ്ണുവിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിൽ പോയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

Leave a Reply