അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു.
ഒരുകാലത്ത് ഷീലയും മഹാനടൻ നസീറും ആയിരുന്നു മലയാളത്തിന് എല്ലാം. 130 ഓളം ചിത്രങ്ങളിൽ നായിക നായകന്മാരായി വേഷമിട്ട അപൂർവ്വ ജോടി കൂടിയായിരുന്നു ഇവർ. വെള്ളിത്തിരയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇരുവരും യഥാർത്ഥ ജീവിതത്തിലും കടുത്ത പ്രണയത്തിൽ ആണെന്നും ഭാര്യാഭർത്താക്കന്മാർ ആണെന്ന് പോലും നിനച്ച ആളുകൾ അക്കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും അങ്ങനെയിരിക്കെ താനും നടൻ നസീറും അടൂർ ഭാസിയും ഒന്നിച്ച് ഒരു സിനിമ കാണാൻ പോയെന്നും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വലിയ റിസ്ക് എടുത്താണ് അവിടെ നിന്നും പറയുകയാണ് ഷീല ഇപ്പോൾ.
നടി ഷീലയുടെ വാക്കുകൾ..
‘പണ്ട് കേരളത്തില്‍ സിനിമാ ചിത്രീകരണം എന്നത് അപൂര്‍വമാണ്. മദ്രാസായിരുന്നു മിക്ക ഷൂട്ടും. താരങ്ങളും അന്ന് അവിടെയായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും പാട്ട് സീന്‍ എടുക്കാനാണ് കേരളത്തില്‍ പോകുന്നത്.ഇന്ന് താരങ്ങളെ അടിക്കടി കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് അവസരമുണ്ട്.അന്നത്തെ സ്ഥിതി അങ്ങനെ അല്ലല്ലോ. ഒരിക്കല്‍ അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ബ്രേക്കില്‍ ഞാന്‍, നസീര്‍ സാര്‍, അടൂര്‍ ഭാസി എന്നിവരൊക്കെ കൂടി ഒരു പടം കാണാന്‍ പോയി. ഞങ്ങള്‍ തന്നെ അഭിനയിച്ച ചിത്രമായിരുന്നു.തലയില്‍ മുണ്ടൊക്കെ ഇട്ടും മുഖം മറച്ചുമൊക്കെയാണ് പോയത്. തിയേറ്ററിനകത്ത് ലൈറ്റ് ഓഫായതിന് ശേഷമാണ് കയറിയിരുന്നതും. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ തീര്‍ന്നു.
പിന്നെ അവിടെ നിന്ന് ആര്‍ക്കും പടം കാണണ്ട. എല്ലാവരും ഞങ്ങളെ അടുത്തു കാണാന്‍ ഓടിക്കൂടി. തിയേറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.ആക്ഷന്‍ സിനിമകളിലൊക്കെ കാണുന്ന രംഗങ്ങളായിരുന്നു. മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി. അവിടുന്നു ചാടി. അങ്ങനെ ഒക്കെയാണ് അന്ന് രക്ഷപ്പെട്ട് കാറിനടുത്തെത്തിയത്. അത്രയ്ക്കായിരുന്നു അന്നത്തെ ആരാധന,’ ഷീല പറയുന്നു.