Spread the love

ന്യൂഡൽഹി∙ ലൈംഗികമായി ദുരുപയോഗം ചെയ്ത ട്യൂഷൻ അധ്യാപകനെ 14 വയസ്സുകാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കുട്ടിയെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. 28 വയസ്സുകാരനായ അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇയാൾ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കുട്ടി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അധ്യാപകനെ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 30നാണ് സംഭവം. ജാമിയ നഗറിലെ ബട്‌ല ഹൗസിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ മുറിയിൽനിന്നു രക്തം വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മുറി തുറന്ന നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.
തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ, അധ്യാപകന്‍ സ്വവർഗാനുരാഗിയാണെന്നും രണ്ടു മാസം മുൻപാണ് കുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായും കണ്ടെത്തി. ഇതിന്റെ വിഡിയോ ചിത്രീകരിച്ച് വഴങ്ങിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവ ദിവസം, വീട്ടിലേക്ക് വരണമെന്ന് അധ്യാപകൻ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. മൂർച്ചയുള്ള പേപ്പർ കട്ടറുമായി എത്തിയ കുട്ടി അധ്യാപകനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply