അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ നടി ശ്വേതാ മേനോനെ പിന്തുണച്ച് താരസംഘടനയായ അമ്മയിലെ അംഗങ്ങൾ. ‘നമ്മുടെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു പ്രതികൂല ശക്തിയെയും നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കും’- അംഗങ്ങൾ ഒപ്പിട്ട കത്തിൽ വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനിടെയാണ് പരാതിയും കേസും. തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോന്റെ എതിർസ്ഥാനാർത്ഥിയായ ദേവൻ ഉൾപ്പെടെയുള്ളവരാണ് പിന്തുണയുമായി രംഗത്തുവന്നത്.
കത്തിന്റെ പൂര്‍ണരൂപം
‘അമ്മ സംഘടന തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ അർഹതയും കഴിവുമുള്ള സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച ‘അമ്മ’ സംഘടനയെ സ്നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്‌ഞയും വലുതാണ്. നിരവധി കലാകാരന്മാർക്ക് താങ്ങും തണലുമാകേണ്ട ‘അമ്മ ‘ സംഘടന ഇതുവഴി പൊതു ജനമധ്യത്തിൽ അപഹാസ്യമാവുകയാണ്.
അതിനെ ഒന്നുകൂടി ആളിക്കത്തിക്കുവാനാണ് ഇപ്പോൾ ശ്വേതാമേനോൻ എന്ന നടിക്കെതിരെ നിലനിൽക്കാൻ അശേഷം സാധ്യതയില്ലാത്ത ആരോപണങ്ങളുമായി ഒരാൾ അവതരിച്ചിരിക്കുന്നത്. കേന്ദ്ര ഗവർമെന്റിന്റെ കീഴിലുള്ള സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രദർശിപ്പിച്ച സിനിമകളിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചു എന്ന് ആരോപിച്ചാണ് ഇയാൾ പൊലീസ് പരാതി നൽകിയിരിക്കുന്നത്
മികച്ച ചലച്ചിത്രങ്ങളിൽ അഭിനയിച്ച ശ്വേതാമേനോൻ എന്ന അഭിനേത്രിയെ ഈയവസരത്തിൽ പിന്തുണക്കേണ്ടത് സഹപ്രവർത്തകരായ നമ്മുടെ കടമായാണെന്ന് ഞാൻ കരുതുന്നു. രതിവൈകൃത മനോരോഗമുള്ള മേനാച്ചേരിമാരല്ല അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത്. അത് അമ്മയിലെ അംഗങ്ങളായ നമ്മൾ ഓരോരുത്തരുമാണ്
നിങ്ങൾക്ക് ശ്വേതാമേനോന് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പക്ഷെ നമ്മുടെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു പ്രതികൂല ശക്തിയെയും നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഇവിടെയാണ് ‘അമ്മ’ യുടെ മക്കളുടെ ഐക്യം നമ്മൾ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കേണ്ടത്.
ഈ നിയമയുദ്ധത്തിൽ ധാർമികമായി ഞാൻ ശ്വേതാമേനോനെ പിന്തുണക്കുന്നു.
ദേവൻ
ലാൽ
ജോയ് മാത്യു
ബാബുരാജ്
അലൻസിയർ
തമ്പി ആൻ്റണി
കൈലാഷ്
ജോ മോൾ
നന്ദു








