Spread the love

കലുങ്ക് സംവാദത്തിനിടെ ഭവനനിര്‍മാണത്തിന് സഹായം തേടിയെത്തിയ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപിയുടെ വാദം. അതുയര്‍ത്തിക്കാട്ടി കലുങ്ക് സംവാദം തടയാനാകില്ലെന്നും പതിന്നാല് ജില്ലകളിലും പോകുമെന്നും മന്ത്രി പറഞ്ഞു ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സംവാദം നടക്കുന്നതിനിടെ കൊച്ചുവേലായുധനെന്ന വയോധികൻ സുരേഷ് ഗോപിയുടെ അടുത്ത് അപേക്ഷയുമായിവരുന്നതും കേന്ദ്രമന്ത്രി ഇത് വാങ്ങാൻ നിരസിക്കുന്നതുമൊക്കെ വീഡിയോ സഹിതം വ്യാപകമായി ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു. വലിയ വിമർശനമാണ് പിന്നാലെ സുരേഷ്‌ഗോപിക്കെതിരെ ഉയർന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

പതിന്നാല് ജില്ലകളിലും ഞാന്‍ പോകും. ഇത് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഞാന്‍ ചെയ്തിരിക്കും. ഇതെന്റെ അവകാശമാണ്. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം അല്ലെങ്കില്‍ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയ്ക്കുമുണ്ട്. ജനങ്ങള്‍ കയ്യടിച്ച് അന്ന് നൂറ് ദിവസം ആ പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല.

രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവര്‍ ചെയ്‌തോട്ടെ, നല്ലതാണ്. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ടയയ്ക്കും. പാര്‍ട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാന്‍ ഒരു ലിസ്റ്റങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം.അതിനുള്ള ചങ്കൂറ്റവും കാണിക്കണം.

കൊച്ചുവേലായുധന്റെ നിവേദനം കൈപ്പറ്റാന്‍ സുരേഷ് ഗോപി വിസമ്മതിച്ചത് വിവാദമായിരുന്നു. തന്റെ അധികാരപരിധിയില്‍ പെടുന്ന വിഷയമല്ലെന്ന് മന്ത്രി പിന്നീട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

Leave a Reply