Spread the love

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൂർണ ആരോഗ്യത്തോടെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നതായി ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരാധകരെ അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ അവസാന പരീക്ഷയും പാസ്സായി സിനിമാ ലോകത്തേക്ക് തിരിച്ചുവന്ന മമ്മൂക്കയുടെ വരവ് വലിയ ആഘോഷമാക്കി സിനിമാ ലോകത്തുള്ളവരും പ്രേക്ഷകരും മാറ്റുകയായിരുന്നു. മമ്മൂക്കയ്ക്ക് കാൻസർ എന്ന വാർത്ത പരന്ന ആദ്യ ഘട്ടത്തിൽ ശബരിമലയിലെത്തിയ മോഹൻ ലാൽ താരത്തിന് വേണ്ടി വഴിപാട് കഴിച്ചത് വലിയ വാർത്തയായിരുന്നു. മുസൽമാനായ മുഹമ്മദ് കുട്ടിക്ക് വേണ്ടി വഴിപാട് എന്ന രീതിയിൽ ചിലർ ഈ സംഭവത്തെ മതവുമായി കൂട്ടിക്കലർത്തി മോശമായി ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾ തന്നെ വളരെയധികം വിമർശിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു അഭിമുഖത്തിനിടെ മോഹൻ ലാൽ.

‘ഏറ്റവും അടുത്തയാളിന് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് കുഴപ്പം. അതിനെ തെറ്റിദ്ധരിക്കുകയെന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് പേർ അതിനെ തെറ്റിദ്ധരിക്കാൻ സാഹചര്യമുണ്ടാക്കി. ഒരാളെ സ്‌നേഹിക്കാനോ, ഒരാൾക്ക് വേണ്ടി ഒരു കാര്യം ചിന്തിക്കുന്നതിലോ ഒന്നും മതമില്ല. സിനിമയിൽ അങ്ങനെയൊന്നുമില്ല. ഒരാൾ അദ്ദേഹത്തിന്റ മതം നോക്കിയാണോ അഭിനയിക്കുന്നത്’ മോഹൻലാൽ ചോദിക്കുന്നു.

‘അദ്ദേഹവുമായി ഞാൻ സംസാരിക്കാറുണ്ട്. വളരെയധികം സന്തോഷം. ഒരു സംശയമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി, കാർമേഘം മാറിയതുപോലെ. സന്തോഷവാനായി വന്നിട്ട് ഞങ്ങളുടെ കൂടെത്തന്നെയാണ് അഭിനയിക്കേണ്ടത്. ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ കുറച്ചുഭാഗങ്ങൾ കൂടി ഒരുമിച്ച് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്.ഈശ്വരനോട് എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥന കേട്ടതിൽ ഒരുപാട് സന്തോഷം. ഞാൻ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥനയ്‌ക്കൊരു ശക്തിയുണ്ട്.’- മോഹൻലാൽ പറഞ്ഞു.

Leave a Reply