Spread the love

ആലപ്പുഴ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം അന്വേഷണത്തിലൂടെ പൊളിഞ്ഞതു പോലെ കൊയിലാണ്ടിയിലെ കൊലപാതകത്തിന്റെ കാര്യത്തിലും നാളെ മാറ്റിപ്പറയേണ്ടിവരുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഷ്ട്രീയ പ്രതിസന്ധി വരുമ്പോഴൊക്കെ കൊലപാതകം നടത്തുന്നതു സിപിഎം ശൈലിയാണ്.

ടിപി കേസ് പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെപ്പറ്റി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ പറഞ്ഞു.
സിപിഎം നേതാക്കളുമായി തെറ്റുന്ന പ്രവർത്തകർ ‘ഞാൻ എല്ലാം തുറന്നു പറയണോ’ എന്നു ചോദിക്കുന്നു. കൊടി സുനി ഉദാഹരണം. കുഞ്ഞനന്തനു വിഷം കൊടുത്തതാണെന്നാണു ജനസംസാരം. ഇപ്പോൾ ഏതു ജയിലിൽ പോയാലും സുനിയാണു സൂപ്രണ്ട്. എല്ലാ സൗകര്യങ്ങളും നൽകുന്നു.

ഇവരെയൊക്കെ നേതാക്കൾക്ക് അത്രയ്ക്കു ഭയമാണ്. ഈ ഭയത്തിൽനിന്നാണു കുഞ്ഞനന്തൻ മരിച്ചതെന്നു സിപിഎമ്മിൽ തന്നെ സംസാരമുണ്ടെന്നും സുധാകരൻ പറഞ്ഞു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടു നിയമപരമായ കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ ടിപി കേസ് വീണ്ടും തുറന്നിരിക്കുകയാണ്. ഉന്നതർ പങ്കെടുത്ത, വ്യാപക ഗൂഢാലോചന ഈ കേസിലുണ്ട്. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സതീശൻ പറഞ്ഞു.

Leave a Reply