Spread the love

ഓ ബോബി എന്ന സിനിമയെ കുറിച്ചുള്ള സംവിധായകനൻ സത്യൻ അന്തിക്കാടിന്റെ പ്രതികരണത്തെ വിമ‍ർശിച്ച് ചിത്രത്തിന്റെ സംവിധായകൻ രഞ്ജന്‍ പ്രമോദ്. ഓ ബോബി സിനിമയും 1985-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയാണ് സത്യൻ അന്തിക്കാട് സിനിമയെ അഭിന്ദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഇത്തരത്തിൽ താരതമ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ല എന്നും ഇത്തരം പരാമർശം സിനിമയെ തകര്‍ക്കലാണ് എന്നും രഞ്ജന്‍ പ്രമോദ് പ്രതികരിച്ചു.

കെ ജി ജോര്‍ജ്, അടൂര്‍ ​ഗോപാലകൃഷ്ണന്‍, പത്മരാജന്‍, ഐ വി ശശി, ജോണ്‍ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല. അത് സത്യൻ അന്തിക്കാട് പറഞ്ഞാലും മറ്റാര് പറഞ്ഞാലും അത് സിനിമയെ തകര്‍ക്കലാണ്. കാരണം ഉള്ളടക്കത്തിലോ പശ്ചാത്തലത്തിലോ ഒന്നും ഇരകളുമായി ഓ ബേബിയ്ക്ക് ബന്ധമില്ല, ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ നിലപാട് വ്യക്തമാക്കിയത്.

ഇരകള്‍ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേ ഉള്ളൂ. അതും ഒരു റബ്ബര്‍ തോട്ടമാണ്. ആ റബ്ബര്‍ തോട്ടം അതിന് ചുറ്റിലും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്. ഒരു തരത്തിലും ഓ ബേബിയെ ജോര്‍ജ് സാറിന്‍റെ ആ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. ജോര്‍ജ് സാറിന് ലഭ്യമായിരുന്ന ഒരു ടെക്നോളജി വച്ചിട്ട് ഓ ബേബി പോലെ ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ പോലും പറ്റില്ല.

പണ്ടത്തെ ലൈറ്റും ക്യാമറയും ഫിലിമും ഒക്കെ ആയിരുന്നെങ്കില്‍ നമുക്കിത് പ്രായോഗികമായി സാധ്യമല്ല. ഡിജിറ്റല്‍ ടെക്നോളജി ഉണ്ടാവുന്നതുകൊണ്ടും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ വന്നതു കൊണ്ടുമാണ് ആ തരത്തിലുള്ള ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ പറ്റിയത്, രഞ്ജന്‍ പ്രമോ​ദ് കൂട്ടിച്ചേർത്തു.

പടം അവസാനിക്കുമ്പോള്‍ നമ്മള്‍ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോക്കുന്നതായിരുന്നു ചിത്രം. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത്‌ കെ ജി ജോർജ്ജാണ്. ഇരകളിൽ. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, “എടാ മോനേ ! ” എന്നും പറഞ്ഞ് രഞ്ജൻ പ്രമോദിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചേനേ എന്നുമാണ് സിനിമയെ അഭിനന്ദിച്ച് സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടത്.

Leave a Reply