Spread the love

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കെഎസ്യു നേതാവ് മുഹമ്മദ് ഹാഷിം പറഞ്ഞു. സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണം.1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണിത്. ഇന്നലെയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയൊന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു

പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തിലാണ്.

വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തില്ല. നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫിസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്. തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനിടയില്‍ ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു

പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്‍റെ സ്വാധീനത്തിലാണ് ലാലിന് ഈ ഉടമസ്ഥാവകാശം കിട്ടിയതെന്ന ആരോപണം അന്നും ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്‍കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനം വകുപ്പ് ലാലിനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് ലാല്‍.

Leave a Reply