Spread the love

ഇരിട്ടി (കണ്ണൂർ) ∙ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11ന് പെരുവംപറമ്പ് കപ്പച്ചേരി വളവിൽ വച്ചായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം പടിയൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൽബർട്ട് സഞ്ചരിച്ച ബൈക്ക് കപ്പച്ചേരിയിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു തെറിച്ചുവീണ ആൽബർട്ടിനെയും സഹയാത്രികൻ ആൽബി (18)യേയും നാട്ടുകാരും മറ്റു കൂട്ടുകാരും ചേർന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ആൽബർട്ട് ലുക്കാസിനെ രക്ഷപെടുത്താനായില്ല. രാജസ്ഥാൻ ജയ്പുർ നിംസ് സർവകലാശാലയിൽ ബിഎ സൈക്കോളജി വിഭാഗം ഒന്നാം വർഷ വിദ്യാർഥിയായ ആൽബർട്ട് ലൂക്കാസ് ക്രിസ്മസ് വക്കേഷനായി നാട്ടിലെത്തിയതായിരുന്നു.

അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരത്തിങ്കൽ കെ.വി.സിൽജുവിന്റെയും കെ.വി.സിൽജയുടെയും മകനാണ് മരിച്ച ആൽബർട്ട്. സഹോദരൻ: ജെറാൾഡ് (തെറാപ്പിസ്റ്റ്, തണൽ റീഹാബിലിറ്റേഷൻ സെൻ്റർ, കുടുക്കിമൊട്ട) സംസ്കാരം: പിന്നീട് പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിയിൽ.

Leave a Reply