Spread the love

കേരള തീരത്തുണ്ടായ കപ്പലപകടത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി. എംഎസ്‌സി എൽസ 3 മുങ്ങിയതുമായി ബന്ധപ്പെട്ട് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടിഎൻ പ്രതാപൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മറ്റൊരു കപ്പലപകടം കൂടി ഉണ്ടായ സാഹചര്യത്തിലാണ് ഹർജി വേഗം പരിഗണിച്ചത്.

കേരള തീരത്ത് നിന്ന് 88 നോട്ടിക്കൽ മൈൽ അകലെ വാൻഹായ് 503 കപ്പലിൽ തീപിടിത്തമുണ്ടായ രണ്ടാമത്തെ കപ്പലപടകം കൂടി ഈ കേസിന്റെ ഭാഗമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കൃത്യമായ നടപടിയെടുക്കണം. ഇതുവരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കപ്പലപകടത്തിന്റെ പേരിൽ എത്ര പണം ചെലവാക്കിയെന്ന് കോടതി ആരാഞ്ഞു. ഇത് ജനങ്ങളുടെ നികുതി പണമാണ്. എന്തിനാണ് പൊതുജനത്തിന്റെ പണം ചെലവഴിക്കുന്നതെന്നും കപ്പൽ കമ്പനിയിൽ നിന്ന് ഇതിനുവേണ്ട തുക ഈടാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

മത്സ്യമേഖലയ്‌ക്കുണ്ടാകുന്ന നഷ്‌ടം, സാമ്പത്തിക മേഖലയ്‌ക്കുണ്ടാകുന്ന നഷ്‌ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാം. അമിക്കസ് ക്യൂറിയെ നിയമിക്കാം. കരാറുകളെക്കുറിച്ചും എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെക്കുറിച്ചും സർക്കാർ ഹോക്കോടതിയെ അറിയിക്കണം. കൊച്ചി അപകടത്തിൽ എണ്ണ കടലിലേക്ക് പരക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ എന്താണ് പ്രയാസമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ഹർജി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റിയിരിക്കുകയാണ്

അതേസമയം, എംഎസ്‌സി എൽസ 3യ്‌ക്കെതിരെ ഡിജി ഷിപ്പിംഗും കേസ് ഫയൽ ചെയ്‌തേക്കും. നിലവിൽ കപ്പൽ അപകടത്തെക്കുറിച്ച് മെർക്കന്റൈൽ മറൈൻ വകുപ്പ് പ്രാഥമിക പരിശോധന നടത്തിവരികയാണ്. മർച്ചന്റ് ഷിപ്പിംഗ് ആക്‌ട് പ്രകാരമാണ് പ്രാഥമിക പരിശോധന. തുടർന്ന് കോടതി നിർദേശിച്ചാൽ കേസെടുക്കാനും അറസ്റ്റിലേക്ക് നീങ്ങാനും കേന്ദ്ര സർക്കാരിന് കഴിയും. അങ്ങനെയെങ്കിൽ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കേസ് കപ്പൽ കമ്പനിക്കെതിരെ ഉണ്ടാകും. ഇതിനൊപ്പം വാൻഹായ് 503 കപ്പലപകടത്തിലും ഡിജി ഷിപ്പിംഗിന് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം ലഭിച്ചിട്ടുണ്ട്.

Leave a Reply