Spread the love
സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനാണ്‌. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിചിരുന്നു.

1936 സെപ്റ്റംബർ 10-ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ്‌ ജനനം. വീടിനടുത്തുള്ള സ്കൂളിലും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1959-ൽ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. മുണ്ടശ്ശേരിയുടെയും എംആർബിയുടെയും ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്നു ജോലി. 1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004-ൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിയ്ക്കും വരെ പത്രപ്രവർത്തനം തുടർന്നു.

ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായ കൃഷ്ണൻകുട്ടി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. സിനിമയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത “മരം” എന്ന സിനിമയിലുടെയാണ്‌ അഭിനയരംഗത്തേക്ക്‌ പ്രവേശം. തുലാവർഷം (1975), എന്ന സിനിമയിലെ “സ്വപ്നാടനം ഞാൻ തുടരുന്നു” എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. സർഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്. സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് . സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ.

Leave a Reply