Home Blog

റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അങ്ങനെ കണ്ടാൽ മതി; ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയ ഷൈനിന്റെ ദൃശ്യത്തിൽ പ്രതികരിച്ച് സഹോദരൻ

0
Spread the love

ഡാൻസാഫ് പരിശോധനയ്‌ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിൽ തെറ്റില്ലെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. സഹോദരനെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്നും നടൻ കൂടിയായ ജോ ജോൺ പറഞ്ഞു.റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്നം. ഓടാനുള്ള പരിപാടികളായ മാരത്തോൺ നടത്താറില്ലേ ഇവിടെ. മോശമായി പെരുമാറിയെന്ന് ആരുടെ പരാതിയാണ്. എന്നോട് പറഞ്ഞിട്ടില്ല പരാതി, ഇതായിരുന്നു ജോ ജോണിന്റെ പ്രതികരണം.

നടന്റെ അമ്മയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ടായിരുന്നു. പേടിച്ചിട്ടാണ് ഷൈൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയയത്. വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുത്ത ബന്ധമുണ്ട്. പരാതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലും സംശയമുണ്ടന്നുമാണ് അവർ പറഞ്ഞത്.

‘പരാതിയിലെ വാക്കുകള്‍ പോലും പുറത്ത്’; തന്റെ ബോധം പോലും പരാതി ലീക്ക് ചെയ്തവര്‍ക്കില്ലേയെന്ന് നടി വിൻസി

0
Spread the love

സിനിമാ സെറ്റില്‍ വച്ച് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്റെ പേര് പുറത്തായതിനെതിരെ പരാതിക്കാരിയായ നടി വിന്‍സി അലോഷ്യസ്. പേര് പുറത്തുവിട്ടത് വളരെ മോശമായിപ്പോയി എന്ന് നടി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. ഞാനും സിനിമാ ഫാമിലിയില്‍ ഉള്ള വ്യക്തയല്ലേ എന്ന് ചോദിച്ച ആളാണ് നടന്റെ പേര് പുറത്തുവിട്ടിരിക്കുന്നതെന്ന് മനസിലാക്കുന്നുവെന്നും വിന്‍സി പറഞ്ഞു.

സിനിമാ സെറ്റില്‍ ഒരു നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്ന് വിന്‍സി കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി പരസ്യമാക്കിയത്. എന്നാല്‍ നടന്റെ പേരോ, ഏത് സിനിമാ സെറ്റില്‍ വച്ചാണ് സംഭവം എന്നോ നടി പറഞ്ഞിരുന്നില്ല. ആ സിനിമയെയും അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും ബാധിക്കില്ലേ എന്നോര്‍ത്താണ് നടന്റെ പേര് പരസ്യമാക്കാതിരുന്നതെന്നും വിന്‍സി പറഞ്ഞു.

വിശ്വാസമില്ലായ്മയാണ് പേര് ലീക്ക് ചെയ്തവര്‍ ചെയ്തിരിക്കുന്നത്. വ്യക്തിയുടെ പേര് പുറത്തായതാല്‍ മാധ്യമങ്ങള്‍ ശരിയാക്കിയെടുക്കും. അതിനപ്പുറം സിനിമയുടെ ഭാവി തകരില്ലേ. നല്ല രീതിയില്‍ തന്നെ ട്രീറ്റ് ചെയ്തവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

ഊഹിക്കുന്നവര്‍ ഊഹിക്കട്ടെ. പേര് പുറത്തുവരുന്നതോടെ സിനിമകളെ ബാധിക്കും. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താന്‍ പരാതി കൊടുത്ത ഫിലിം ചേമ്പറും എത്രത്തോളമാണ് സിനിമയുടെ അവസ്ഥയെ മനസിലാക്കിയത് എന്നതില്‍ എനിക്ക് സംശയമുണ്ട്. അഞ്ച് വര്‍ഷം മാത്രം പരിചയമുള്ള തന്റെ ബോധം പോലും ഈ പേര് ലീക്ക് ചെയ്തവര്‍ക്കില്ലേ എന്നാണ് ചോദിക്കാനുള്ളത്.ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതാണ്. പക്ഷേ, ഇയാളെ വച്ച് എടുത്ത സിനിമയില്‍ നിരവധി പേരുണ്ട്. അവരെ പരിഗണിക്കാതെ ചെയ്ത മോശം നടപടിയാണ് പേര് പുറത്തുവിട്ടവര്‍ ചെയ്തത്. സ്വകാര്യത നഷ്ടപ്പെടുത്തിയത് വലിയ മോശമായിപ്പോയി എന്നും വിശ്വസിച്ച് നല്‍കിയ പരാതിയുടെ വിവരങ്ങളാണ് പുറത്തായതെന്നും വിന്‍സി പറഞ്ഞു.

വ്യക്തിയുടെ പേര് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഞാനും പ്രൊഡ്യൂസറല്ലേ, സിനിമാ കുടുംബത്തിലെ അംഗമല്ലേ, അങ്ങനെ ചെയ്യോ എന്ന് ചോദിച്ച വ്യക്തിയാണ് എന്റെ അറിവില്‍ പേര് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയ പരാതിയില്‍ നീതി കിട്ടിയില്ലെങ്കില്‍ പോലീസിനെ സമീപിക്കുമോ എന്ന ചോദ്യത്തിന് ഒരാളെയും സമീപിക്കില്ല എന്നായിരുന്നു വിന്‍സിയുടെ മറുപടി.

നടപടികള്‍ എടുക്കുന്നവര്‍ എടുക്കട്ടേ, എന്റെ നിലപാടില്‍ ഞാന്‍ മുന്നോട്ട് പോകും. ഇനി മോശം കാര്യങ്ങള്‍ സംഭവിച്ചാല്‍ പോലും ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുക എന്നല്ലാതെ പരാതിക്കോ എംപവര്‍മെന്റിനോ ഇല്ല. എംപവര്‍മെന്റൊക്കെ കഴിഞ്ഞു. അനുഭവമുള്ളവര്‍ ഒറ്റയ്ക്ക് നിലപാട് എടുക്കട്ടെ. പരാതിയിലെ വാക്കുകള്‍ പോലും പുറത്തുവന്നിരിക്കുകയാണ്. ആരെയാണ് വിശ്വസിക്കേണ്ടത് എന്ന അവസ്ഥയിലാണ് ഞാനുള്ളത് എന്നും വിന്‍സി പറഞ്ഞു.

ആരാണ് പരാതി പുറത്തുവിട്ടത് എന്ന് വ്യക്തമായും അറിയില്ല. ഇക്കാര്യം അറിഞ്ഞ ശേഷം പുറത്തുവിട്ടവരില്‍ നിന്ന് പരാതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും വിന്‍സി പറഞ്ഞു. അതേസമയം, സംഭവത്തില്‍ വിന്‍സിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമായി പിന്തുണ അറിയിക്കുന്നവരുണ്ട്. വിന്‍സിയെ മോശമായി ചിത്രീകരിച്ചുള്ള കമന്റുകളും സോഷ്യല്‍ മീഡിയയിലുണ്ട്.

പരാതിയുമായി മുന്നോട്ട് പോകണമെങ്കില്‍ ഒറ്റയ്ക്ക് പോകും. ഇവരുടെ സഹായം ആവശ്യമില്ല. ഒറ്റയ്ക്ക് മുന്നോട്ട് വന്നതുകൊണ്ടല്ലേ വീഡിയോ ഇട്ടത്. അനാവശ്യമായ സഹായം ചോദിച്ചതു കൊണ്ടാണ് ഇപ്പോള്‍ വിഷമിക്കേണ്ടി വന്നത്. ഈ സിനിമക്ക് മാത്രമല്ല, അദ്ദേഹത്തെ വച്ച് എടുത്ത മറ്റു സിനിമകള്‍ക്കും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തിലാണ് ആശങ്കയെന്നും വിന്‍സി പറഞ്ഞു.

‘എവിടെന്നെങ്കിലും ഒപ്പിച്ചു താ’; രാത്രി 3 മണിക്ക് വിളിച്ച് നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

0
Spread the love

സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി നിർമാതാവ് രംഗത്ത്. ‘നമുക്ക് കോടതിയിൽ കാണാം’, എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്നാണ് നിർമാതാവ് ഹസീബ് മലബാറിന്റെ ആരോപണം. സിനിമ മുടങ്ങുമോയെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും ഹസീബ്.

ഒരു ദിവസം രാത്രി, എന്നോട് നേരിട്ടല്ല, ഞാൻ ഏൽപിച്ചിരുന്ന എന്റെ പയ്യന്റെ അടുത്ത് രണ്ടേമുക്കാൽ- മൂന്നുമണി ആയപ്പോൾ കോൾ വന്നു. വലിക്കാൻ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോൾ കിട്ടാൻ മാർഗമില്ല എന്നൊക്കെ പറഞ്ഞു. ഞാൻ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷൻ. രാത്രി മൂന്നുമണി ആയപ്പോൾ എനിക്ക് കോൾ വന്നു. ഭാസി ഇങ്ങനെയൊരു പ്രശ്നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നിൽക്കുന്നെ എന്ന് പറഞ്ഞു. പ്രശ്നം എന്താണെന്നുവെച്ചാൽ, രാവിലെ ഇവൻ ലൊക്കേഷനിൽ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കിൽ ഈ സാധനംവേണം’, നിർമാതാവ് പറഞ്ഞു

‘പിന്നെ, ഈ സാധനം ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇതുതന്നെയായിരുന്നു പണി. കാരവനിൽ കയറിയാൽ ആശാന് ഒരു പുകയെടുക്കണം എന്ന രീതിയിൽ തന്നെയാണ് നിൽക്കുന്നത്. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പോലീസ് നടപടിയിലേക്ക് പോയാൽ, അവർ വന്നാൽ ആ സ്പോട്ടിൽവെച്ച് കണ്ടാൽ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീർത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത്. അല്ലാതെ നമ്മൾ അതിന്റെ പിന്നാലെ പോയാൽ കാശ് വെള്ളത്തിൽ ആയിപ്പോവില്ലേ. അവന്റെ സ്വഭാവം അറിയാത്ത പ്രൊഡ്യൂസർമാർ ഇപ്പോഴും അവന്റെ പുറകേ പോയി നിൽക്കുന്നുണ്ട്, ഡേറ്റും ചോദിച്ച് അഡ്വാൻസും കൊടുക്കാൻ’, ഹസീബ് കൂട്ടിച്ചേർത്തു

വസ്ത്രം മാറാൻ റൂമിലേക്ക് പോകുമ്പോൾ പിന്നാലെ വന്നു, ലൈംഗിക ചുവയോടെ സംസാരിച്ചു; വിന്‍സിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

0
Spread the love

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് ഫിലിം ചേംബറിനും താരസംഘടനയായ ‘അമ്മ’യ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.

ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഷൈൻ ലഹരി ഉപയോ​ഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാൻ ഇത് കാരണമാവുകയും ചെയ്തു. തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും ഷൈനിൽ നിന്ന് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും വിൻസിയുടെ പരാതിയിലുണ്ട്.കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം, നിലവില്‍ പൊലീസിന് പരാതി നല്‍കുന്നില്ല, സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്, അവര്‍ അന്വേഷിക്കട്ടെ എന്നാണ് വിന്‍സി പറയുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും ‘അമ്മ’ സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

കൃത്യസമയത്ത് വരികയും കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു ഷൈൻ; പക്ഷേ വിൻസി പറഞ്ഞത് അന്വേഷിക്കണം: നടി സ്വാസിക

0
Spread the love

വിൻ സി.യുടേത് ധൈര്യപൂര്‍വമായ നിലപാടാണെന്നും നമ്മൾ അത് കേൾക്കണം എന്നും നടി സ്വാസിക വിജയ്. ജോലിസ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിർമാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിർമാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത് എന്നും സ്വാസിക പറഞ്ഞു.

‘‘വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോൾ നമ്മളെല്ലാം അതു കേൾക്കണം. അതെന്താണെന്ന് അന്വേഷിക്കുകയും തീർച്ചയായും അതിലുള്ള നടപടികൾ എടുക്കണം. പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോൾ ഒരാൾക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു

ഞാൻ ആ സിനിമയുടെ ഭാഗമല്ലാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയില്ല. ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോൾ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. ‘വിവേകാനന്ദൻ വൈറലാണ്’ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. കമൽ സർ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു.ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാൾ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ

ഇതിന്റെ നിയമവശങ്ങൾ അറിയില്ല, പക്ഷേ ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരുകാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല. വ്യക്തിപരമായി അവരെന്തും ചെയ്യട്ടെ. പക്ഷേ ജോലിസ്ഥലത്ത് ഇതുപാടില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. നിർമാതാക്കളുടെ സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി എടുക്കണം. സംവിധായകരും നിർമാതാക്കളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.’’–സ്വാസികയുടെ വാക്കുകൾ.

വിൻസിയും ഷൈനും ചെറുപ്പം മുതലേ അടുത്ത ബന്ധമുള്ളവർ; ഷൈനിനെ വേട്ടയാടുകയാണ്, വെളിപ്പെടുത്തി നടന്റെ കുടുംബം

0
Spread the love

സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറി എന്നും ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി നടൻ ടോം ചാക്കോയ്ക്കെതിരെ ആദ്യം പരോക്ഷ പ്രതികരണവും പിന്നാലെ സംഘടനയ്ക്ക് പരാതിയും നൽകി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്. നടിയെ പിന്തുണച്ചും ഇത്തരം അൺ പ്രൊഫഷണൽ മോശം പ്രവർത്തിയെ തള്ളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടിക്ക് പിന്തുണ ഉറപ്പിച്ച് താരസംഘടനയായ അമ്മയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുറ്റാരോപിതനായ നടന്റെ കുടുംബം.

വിൻസിയും വിൻസിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്. രണ്ടു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. നാലുമാസം മുൻപാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത് എന്നും എന്നാൽ അന്ന് ഇല്ലാതിരുന്ന പരാതി ഇപ്പോൾ എങ്ങനെ വന്നെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു. ഇരുവരും അത്ര അടുത്ത ബന്ധമുള്ള ആൾക്കാരാണെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഷൈനിനെ പലരും വേട്ടയാടുകയാണെന്നും കുടുംബം സൂചിപ്പിച്ചു.

ഷൈൻ ടോം ചാക്കോയുടെ ഭാഗം കൂടി കേട്ട ശേഷം തീരുമാനം; സംഘടന പരാതിക്കാരിക്കൊപ്പം: ജോയ് മാത്യു

0
Spread the love

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും ഷൈൻ ടോം ചാക്കോയുടെഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. വിൻസിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു. ഇന്നലെ യോഗം ചേർന്ന് മൂന്നാംഗ സമിതിയെ പരാതി പരിശോധിക്കാൻ നിയോഗിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി.

ലഹരി സിനിമയിൽ മാത്രമല്ല എല്ലായിടതുമുണ്ട്. എല്ലാ മേഖലയിലും ലഹരി കേസുകൾ വർധിച്ചിട്ടുണ്ട്. ലഹരിയുടെ കാര്യത്തിൽ തടയിടാൻ ഒരു സംഘടനക്കും കഴിയില്ല. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. തൊഴിലിടങ്ങളിൽ എത്ര അച്ചടക്കം വേണമെന്ന് തൊഴിൽ ചെയ്യുന്നവർ തീരുമാനിക്കണം. നിയമം കൊണ്ട് നിരോധിക്കാൻ പറ്റുന്നില്ല. ഒരാളെ സിനിമയിൽ നിന്നും നിരോധിക്കുന്ന കീഴ് വഴക്കം ഇപ്പോൾ ഇല്ല. ലഹരി ആരോപണങ്ങൾ ഉയരുന്ന ആളുകൾക്ക് എതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജോയ് മാത്യു വിശദമാക്കി.

പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ ദുരനുഭവത്തെ പറ്റി ഇന്നലെ രാത്രിയോടെയാണ് വിന്‍സി ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്കും രേഖാമൂലം പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതികള്‍ക്കപ്പുറം പൊലീസിനെ സമീപിക്കാനില്ലെന്ന നിലപാടിലാണ് വിന്‍സിയുള്ളത്.

പോലീസിന്റെ മിന്നൽ റെയ്ഡ്: 3-ാം നിലയിലെ മുറിയുടെ ജനാല വഴി സ്വിമ്മിംഗ് പൂളിലേക്ക് ചാടി നടൻ ഷൈൻ ടോം ചാക്കോ, അതി സാഹസിക രംഗങ്ങൾ

0
Spread the love

ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും.

ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്.മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ജോലി സ്ഥലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരണം; വിന്‍സിക്ക് പിന്തുണയുമായി ഡബ്ല്യുസിസി

0
Spread the love

നടന്‍ ഷൈന്‍ ടോമിനെതിരെ പരാതി നല്‍കിയ നടി വിന്‍സി അലോഷ്യസിന് അഭിനന്ദനങ്ങളുമായി ഡബ്ല്യുസിസി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി ഉണ്ടെന്നും അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് ഉറപ്പു വരുത്തേണ്ടതെന്നും ഡബ്ല്യുസിസി കുറിപ്പില്‍ പറഞ്ഞു. സിനിമാ മേഖല ലഹരിമുക്തമാക്കാന്‍ കേരള സര്‍ക്കാറും നടപടി എടുക്കണം. ലൈംഗികപീഡനം എന്നതുകൊണ്ട് നിയമം നിര്‍വ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ല, ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

ഡബ്ല്യുസിസിയുടെ കുറിപ്പ്:

ഫിലിം സെറ്റില്‍ വെച്ച് തന്റെ സ്ത്രീത്വത്തിന് അനാദരവുണ്ടാക്കും വിധം നിയന്ത്രണമില്ലാതെ ലഹരി ഉപയോഗിച്ച സഹനടനില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സി അലോഷ്യസിന്റെ ആത്മധൈര്യത്തെ ഞങ്ങള്‍ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു. പല മലയാള സിനിമാ സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്‌നസത്യത്തെയാണ് ഇതിലൂടെ അവര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ ആദ്യം പരാതി നല്‍കേണ്ടത് ഐ.സിയിലാണ്. കേരളത്തിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി (IC) ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്

പരാതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് IC യുടെ ഉത്തരവാദിത്വം. ഐ.സി അംഗങ്ങള്‍ക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നല്‍കാനായി വനിത ശിശു വികസന വകുപ്പ് വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മള്‍ ഓരോരുത്തരും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ IC നിലവിലുണ്ടോ എന്നത് ഉറപ്പാക്കണം, അത് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വമാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികള്‍ക്ക് ഉയര്‍ന്നു വന്നാല്‍ IC യെ സമീപിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുമാണ്.

ഐ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ചേമ്പറിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ്ങ് രൂപീകരിച്ചിട്ടുള്ളത്. ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിര്‍വ്വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ല. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിര്‍മ്മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണ്. ഐ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴില്‍ ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കും. IC സംവിധാനം സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തില്‍ വീണ്ടും അറിയിക്കട്ടെ.#അവള്‍ക്കൊപ്പം

വല്ലാത്തൊരു ട്വിസ്റ്റ്‌! തനിക്കെതിരെ ആരോപണം ഉന്നയിച്ച വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറൽ

0
Spread the love

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യൽമീഡിയയിൽ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്ത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ഷൈൻ ടോം ചാക്കോയുടെ ‘പിന്തുണ’യാണ് ചർച്ചയാകുന്നത്.

13 മണിക്കൂർ മുൻപായിരുന്നു വിൻസിക്ക് പിന്തുണയെന്നോണം ഷൈൻ സ്റ്റോറി ഇട്ടത്. ഇതിനുശേഷം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നടന്റെ പേര് വിൻസി പുറത്തുവിട്ടത്. താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയപ്പോൾ‌ നടന്റെ പേര് വിൻസി പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ സംഭവത്തിൽ എക്സൈസും പൊലീസും ഇടപെട്ടതോടെ നിയമപരമായി പരാതി നൽകാനും നടന്റെ പേര് വെളിപ്പെടുത്താനും തയ്യാറാവുകയായിരുന്നു വിൻസി.ഷൈനിനെതിരെയാണ് പരാതി എന്നതിനാൽ ഷൈനിന്റെ പിന്തുണ ഇൻസ്റ്റ​ഗ്രാമിൽ ‘ആവി’യാകുമോയെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts