Home Blog

തട്ടികൊണ്ടുപോകൽ സാധൂകരിക്കുന്ന ദൃശ്യങ്ങളില്ല; നടൻ കൃഷ്ണകുമാറും കുടുംബവും പ്രതിയായ കേസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

0
Spread the love

നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് മാധ്യമങ്ങൾ. കേസിലെ കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാൽ ഇവർ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. പരാതിക്കാരിൽ ഒരു സ്ത്രീ സ്വന്തം സ്കൂട്ടിൽ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ മാസം 30ന് നടന്ന കേസിന് ആസ്പദമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഫ്ലാറ്റിലേക്ക് ചർച്ചയ്ക്കായി സ്ഥാപനത്തിലെ ജീവനക്കാരികളെ വിളിച്ചുവരുത്തുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും ഈ സമയം ഇവിടെയുണ്ടായിരുന്നു.

ചർച്ചയ്ക്കിടെ വാക്കുതർക്കമുണ്ടായപ്പോൾ ഫ്ലാറ്റിലെ കെയർ ടേക്കറും റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയും ഇടപെട്ട് ഉച്ചത്തിലുള്ള സംസാരം വിലക്കി. തുടർന്നാണ് ഇവർ അമ്പലംമുക്കിലുള്ള ഓഫീലേക്ക് പോയത്. ഇവിടേക്ക് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. കൃഷ്ണകുമാർ നൽകിയ പരാതിക്ക് ശേഷമായിരുന്നു ഈ പരാതി വന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ സ്വമേധയാ കാറിൽ കയറി പോകുന്നത് കാണാം. ഒരാൾ കാറിന് പിന്നാലെ സ്വന്തം സ്കൂട്ടറിൽ തന്നെ പോവുകയും ചെയ്യുന്നു. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്

പിന്നീട് ഇവ‍ർ എത്തുന്നത് അമ്പലംമുക്കിലുള്ള ഓഫീസിലാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുവിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ള ദൃശ്യങ്ങളാണ് പിന്നീട് നടന്ന സംഭവങ്ങളിൽ ഉള്ളത്. എന്നാൽ തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച് ജീവനക്കാരികൾ നൽകിയ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടന്നതായ ആരോപണത്തിൽ ദിയ കൃഷ്ണയുടെയും ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്

ഉണ്ണി മുകുന്ദന്‍ മാപ്പു പറഞ്ഞെന്ന് വിപിൻ; പിന്നാലെ വിപിനെ തള്ളി താരസംഘടന

0
Spread the love

അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ‘അമ്മ’ സംഘടന. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന ഒരു നിഗമനത്തിലും എത്തിയിട്ടില്ല എന്നാണ് അമ്മയുടെ മെമ്പറായ ജയന്‍ ചേര്‍ത്തല ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്.

ഉണ്ണി മുകുന്ദന്‍ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ കുമാര്‍ ആണ്. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ല എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്.

മുകുന്ദനും വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചര്‍ച്ചയ്ക്ക് ശേഷം സംഘടനകള്‍ വ്യക്തമാക്കി. വിപിന്‍ ഉണ്ണിയുടെ മാനേജര്‍ ആയിരുന്നെന്നും വിപിനെതിരെ സംഘടനയില്‍ മറ്റു പരാതികള്‍ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, വിപിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ഇടപെടില്ല എന്നും സംഘടനകള്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ടൊവിനോ ചിത്രം ‘നരിവേട്ട’യെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിനാലാണ് മര്‍ദ്ദനം എന്നായിരുന്നു വിപിന്‍ പറഞ്ഞത്.

സർവ്വ സ്വത്തും വിറ്റ് ആണെങ്കിലും ചെയ്യണം എന്നൊരു മൂഡ് തോന്നിയ പടം; ആട് 3യെ കുറിച്ച് വിജയ് ബാബു

0
Spread the love

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആട് 3-വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ തീയറ്ററിൽ കാര്യമായി ആളെ കൂട്ടിയിരുന്നില്ല. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും വൈകാതെ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിക്കാൻ തുടങ്ങി. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലു മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ഇന്നും സിനിമ ആരാധകർ ഇടയ്ക്കിടയ്ക്ക് മതിമറന്ന് ചിരിക്കാൻ വേണ്ടി കാണുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ആട് ത്രീയ്ക്കായി ചെറിയ കാത്തിരിപ്പും അന്വേഷണവും ഒന്നുമല്ല മലയാളികൾ നടത്തുന്നത്.ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടനും സിനിമയുടെ നിർമാതാവ് കൂടിയായ വിജയ് ബാബു

വിജയ് ബാബുവിന്റെ വാക്കുകൾ

‘ഞങ്ങൾ ക്രിസ്മസിന് വരാൻ തന്നെയാണ് പ്ലാൻ. ഇപ്പോഴും അതനുസരിച്ചാണ് ഷൂട്ട് തുടങ്ങിയതും മറ്റു പരിപാടികൾ നടക്കുന്നതും. ആട് 3 ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് കുറച്ചുകൂടെ വലിയ സിനിമയാണ് . ഒരു ഫാന്റസി കോമഡി മൂഡിലാണ് സിനിമ പോകുന്നത്. ചില സ്ക്രിപ്റ്റ് വായിക്കുമ്പോൾ ഇത് എങ്ങനെ എങ്കിലും ചെയ്യണം എന്ന് തോന്നും. സർവ്വ സ്വത്തും വിറ്റ് ചെയ്യണം എന്നൊരു മൂഡ് തോന്നും അതുപോലെ ഒരു സ്ക്രിപ്റ്റ് ആണിത്. ചെയ്ത് വരുമ്പോൾ എങ്ങനെ വരും എന്നറിയില്ല, ക്യാപ്റ്റൻ ആയ മിഥുനെ വിശ്വസിക്കുന്നു. കഥ പറയുമ്പോൾ ചില സംവിധായകർ നമ്മൾ വിചാരിക്കുന്നതിന് മുകളിൽ തരും ചിലർ താഴെ തരും ചിലർ അതിൽ ഉള്ളത് പോലെ തരും. മിഥുൻ എപ്പോഴും മുകളിൽ തരുന്ന സംവിധായകൻ ആണ്. തീർച്ചയായും ആട് നല്ലൊരു എന്റർടൈനർ സിനിമയായിരിക്കും,’

വീണ്ടും ശക്തമായ മഴ എത്തും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
Spread the love

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും, ജൂണ്‍ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവം; സ്വകാര്യവ്യക്തി നിയമലംഘനം നടത്തിയതിന് തങ്ങളെ പഴിക്കരുതെന്ന് കെഎസ്ഇബി

0
Spread the love

നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. നിലമ്പൂരില്‍ നടന്നത് വൈദ്യുതി മോഷണമാണെന്നും ഒരു സ്വകാര്യവ്യക്തി ചെയ്ത നിയമലംഘനത്തിന് കെഎസ്ഇബിയെ പഴിപറയുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

അപകടം നടന്ന സ്ഥലത്ത് രാത്രിതന്നെ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്നതും സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുന്നതുമായ വീഡിയോ അടക്കമാണ് കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

”സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ മൂന്നു കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു.തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മീന്‍ പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ അപേക്ഷ നല്‍കി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ.

ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് IS 302276 (1999) സെക്ഷന്‍ 76 പാര്‍ട്ട് 2 പ്രകാരം ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനെര്‍ജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ.വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003-ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1) (e) പ്രകാരം നിയമവിരുദ്ധവും 3 വര്‍ഷംവരെ തടവും, പിഴയും, രണ്ടുംകൂടിയോ ചുമത്താവുന്ന കുറ്റമാണ്.സ്വകാര്യ വ്യക്തി/ വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണ്.”

അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആര് ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്; ദിയ-കൃഷ്ണകുമാർ വിഷയത്തിൽ സൗമ്യ സരിൻ

0
Spread the love

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം തട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എഴുത്തുകാരിയുമായ സൗമ്യ സൗരിൻ രംഗത്ത്. നമ്മൾ പൂർണമായി വിശ്വസിച്ചു പൈസ ഏൽപിച്ച ആളുകൾ നമ്മളെ ഒരു സുപ്രഭാതത്തിൽ ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ പറ്റിച്ചു എന്നറിയുമ്പോൾ നമ്മൾ വല്ലാതായിപ്പോകുമെന്ന് സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു.

സൗമ്യ സരിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ദിയ കൃഷ്ണയെ എനിക്ക് വ്യക്തിപരമായി അറിയില്ല. പക്ഷെ ഇന്നലെ മുതൽ നിങ്ങളെ പോലെ ഞാനും അവരുടെ പേര് ഒരു കേസുമായി ബന്ധപെട്ടു കേൾക്കുന്നു. ഒരു ഫ്രോഡിനെതിരെ ഒരു വഞ്ചന കേസുമായി ഞാനും മുന്നോട്ട് പോകുന്നത് കൊണ്ട് ഒരു കൗതുകം തോന്നി കൂടുതൽ വിശദമായി ഒന്ന് അറിയാൻ ശ്രമിച്ചു.

ഈ വീഡിയോ ദിയയുടെ കുടുംബം പുറത്തു വിട്ടതാണ്. ഇത് കൂടാതെ ദിയ കൃഷ്ണ ഫോൺ വിളിച്ചു മോശമായി സംസാരിച്ചു എന്ന് പറഞ്ഞു ആ മൂന്നു പെൺകുട്ടികൾ തന്നെ പുറത്തു വിട്ട വീഡിയോയുടെ ലിങ്കും കമ്മെന്റ് ബോക്സിൽ കൊടുത്തിട്ടുണ്ട്. ഇത് കാണുന്ന / കേൾക്കുന്ന അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്…കേട്ടിട്ട് നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ എത്തിയാൽ മതി. ഞാനായിട്ട് ഒന്നും പറയുന്നില്ല

മാസങ്ങൾക്കു മുമ്പ് ഇതുപോലെ പറ്റിക്കപെട്ട് ഞാനും നിങ്ങളുടെ മുമ്പിൽ വന്നതാണല്ലോ. അതുകൊണ്ട് എനിക്ക് കുറച്ചു കൂടി എളുപ്പത്തിൽ കാര്യങ്ങൾ പിടി കിട്ടും… അനുഭവം ഗുരു എന്നാണല്ലോ

വഞ്ചിക്കപെടുക എന്നത് വല്ലാത്തൊരു അവസ്ഥ ആണ്. നമ്മൾ പൂർണമായി വിശ്വസിച്ചു പൈസ ഏല്പിച്ച ആളുകൾ നമ്മളെ ഒരു സുപ്രഭാതത്തിൽ ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ പറ്റിച്ചു എന്നറിയുമ്പോൾ നമ്മൾ വല്ലാതായിപ്പോകും. പോയ പൈസയെക്കാൾ പോയ വിശ്വാസം നമ്മെ വേദനിപ്പിക്കും.

ഈ വഞ്ചിച്ചവർക്ക് അങ്ങിനെ അല്ല. അവർ ഒരുങ്ങി ഇറങ്ങിയവർ ആണ്. വഞ്ചിച്ചതും പോരാഞ്ഞു ഒരു മടിയും ഇല്ലാതെ പിന്നെയും അവർ നമ്മെ നുണകൾ കൊണ്ട് ആക്രമിക്കും. അതിന്റെ കൂടെ നമ്മളെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ കൂടി കൂടും. അവർക്ക് നമ്മൾ തോറ്റാൽ മാത്രം മതി. അവിടെ സത്യം എന്ത് എന്നവർ അന്വേഷിക്കുകയുമില്ല, അതവരെ ബാധിക്കുകയുമില്ല. ഇരവാദം ആണ് ഇവരുടെ മെയിൻ! ആ ഇരവാദം കൊണ്ട് അവർ പലയിടത്തും പോകും. എവിടെ നിന്നെങ്കിലും സഹായം കിട്ടാതിരിക്കില്ലല്ലോ. അതാണല്ലോ നമ്മുടെ ലോകം!

ഞാനും ഇതേ അവസ്ഥയിലൂടെ പോയ ഒരാൾ ആണ്. ഇന്നത്തെ കാലത്തിനു ഒരു പ്രത്യേകതയുണ്ട്. സത്യത്തെ സത്യം എന്ന് പറയാനും നുണയെ നുണ എന്ന് പറയാനും പലർക്കും രണ്ട് വട്ടം ആലോചിക്കണം. കാരണം ഇപ്പോ അതുപോലും അപ്പുറത്ത് നില്കുന്നവന്റെ രാഷ്ട്രീയം നോക്കിയാണ്! എതിർച്ചേരി ആണെന്ന് തോന്നിയാൽ സത്യമാണെന്ന് നല്ല ഉറപ്പ് ഉണ്ടെങ്കിലും അവൻ കള്ളമായിരിക്കും പറയുന്നത് എന്ന് ഒരു സങ്കോചവും കൂടാതെ അങ്ങ് കാച്ചിക്കളയും. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?രാഷ്ട്രീയതിമിരം ബാധിച്ചു നമ്മളോട് വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവർ നമുക്കെതിരെ എന്ത് കിട്ടിയാലും ഛർദിക്കും. അവിടെ സത്യവുമില്ല. ധർമവുമില്ല.

എന്നേ പറ്റിച്ച വ്യക്തി യുകെയിലെ കോൺഗ്രസ്സ് പാർട്ടിയുടെ വലിയ ആളാണെന്നു പറഞ്ഞാണ് ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്തത്. അത് വിശ്വസിച്ചു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. യു കെ യിലെ കൊണ്ഗ്രെസ്സ് പാർട്ടിയുടെ നേതാക്കളെ നേരിട്ട് അറിയാമായിരുന്നിട്ടും ഒന്ന് അന്വേഷിക്കാൻ തോന്നിയില്ല. ചിലപ്പോൾ അമിതവിശ്വാസം നമ്മെ ഇത്തരത്തിൽ വിഡ്ഢികൾ ആക്കിക്കളയും. സത്യമാണ്. ചതി പറ്റി കഴിഞ്ഞതിനു ശേഷമാണു ഞാൻ അവരുമായി ബന്ധപ്പെട്ടത്. അവർ ഈ വ്യക്തിക്ക് അവിടെയുള്ള നേതൃത്വവുമായി ഒരു ബന്ധവുമില്ല എന്ന് പറയുകയും എനിക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അത് നന്ദിയോടെ ഓർക്കുന്നു

എന്നാൽ ആ സമയം സരിൻ പാർട്ടി മാറാൻ തീരുമാനിച്ച സമയം കൂടി ആയത് കൊണ്ട് ആ ഫ്രോഡിന് നന്നായി അറിയാമായിരുന്നു എന്നേ ആക്രമിക്കാൻ ആരെ കൂട്ട് പിടിക്കണം എന്ന്… ഏതു പാർട്ടിയിലും കാണും സൈബർ പോരാളികൾ എന്നും പറഞ്ഞു ഒരു നേരും നെറിയും ഇല്ലാതെ വിഷം തുപ്പുന്ന ചില പേജുകൾ. അങ്ങിനെ ഉള്ള ചിലരുമായി അയാൾ കൈകോർത്തു. എന്നിട്ട് നുണയുടെ ഒരു കൂമ്പാരം പല വീഡിയോകളായി അവർ വഴി പുറത്തു വിട്ടു.

അതിനൊന്നും പ്രതികരിക്കാൻ ഞാൻ എന്റെ സമയം കളഞ്ഞില്ല. കാരണം സത്യം എന്നൊന്നുണ്ട്. അത് ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും. തെറ്റിനെ തെറ്റ് എന്നും ശെരിയേ ശെരി എന്നും പറയാൻ നിങ്ങൾക്ക് ഒരാളുടെ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ നോക്കേണ്ട ആവശ്യം ഉണ്ടോ?ഉണ്ടാവരുത്… അതു കൊണ്ടാണ് ഇന്ന് ഞാൻ ഈ പോസ്റ്റ്‌ ഇട്ടത്.

ഈ കേസിലും ദിയയുടെ അച്ഛൻ കൃഷ്ണകുമാർ ആയത് കൊണ്ടും അദ്ദേഹം ഒരു പാർട്ടിയുടെ പ്രവർത്തകൻ ആയത് കൊണ്ടും മാത്രം പലരും പല മാധ്യമങ്ങളും മനഃപൂർവം സത്യത്തിന് നേരെ കണ്ണടക്കുന്നതായി തോന്നി. കഷ്ടമാണത്. ഇവിടെ അതിന് എന്ത് പ്രസക്തിയാണുള്ളത്? പിന്നെ മുകളിൽ പറഞ്ഞ പോലെ, വ്യക്തിപരമായ മറ്റു വൈരാഗ്യബുദ്ധി വെച്ച് നിങ്ങൾ തെറ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ നിങ്ങളും ആ വഞ്ചിച്ചവരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാ. ഒന്ന് തന്നെ!ഒരു കാര്യം കൂടി എഴുതി നിർത്തുന്നു, പറ്റിക്കാൻ ഇറങ്ങി തിരിച്ചവരോടാണ്.

ഒരാളുടെ വിയർപ്പിന്റെ മൂല്യമാണ് അയാളുടെ കയ്യിലെ ഓരോ നാണ്യ തുട്ടും. അതിൽ എഴുതിയത് അയാളുടെ പേരാണ്. അത് എന്ന് നിങ്ങൾ ചതിയിലൂടെ കൈക്കലാക്കുന്നോ, അന്ന് മുതൽ നിങ്ങളുടെ നാശം തുടങ്ങുന്നു. ചതിച്ചു വഞ്ചിച്ചും കൈക്കലാക്കിയ ഒരു രൂപ പോലും നിങ്ങൾക്ക് ഗുണത്തിൽ വരില്ല. ആ പാപം നിങ്ങളെ മാത്രമല്ല, നിങ്ങളുടെ അടുത്ത തലമുറയെ പോലും നശിപ്പിക്കും. നിങ്ങൾ കൈക്കലാക്കിയ മുതലിന്റെ എത്രയോ ഇരട്ടി നിങ്ങൾക്ക് കൈമോശം വരും…കാരണം നിങ്ങൾ വഞ്ചിച്ചവൻറെ മനസ്സിൽ നിന്നും ഇറ്റുന്ന കണ്ണുനീരുണ്ടല്ലോ, അതിന് നിങ്ങളെ ഈ ജന്മം മുഴുവൻ എരിക്കാനുള്ള ശക്തിയുണ്ട്. മനസ്സമാധാനം എന്നൊന്ന് നിങ്ങൾക്ക് ഉണ്ടാവില്ല!അതാണ് കാലത്തിന്റെ കാവ്യാനീതി!കാത്തിരുന്നോളൂ….

ഉണ്ണി മുകുന്ദനും മുൻ മാനേജറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം; ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ

0
Spread the love

നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. രണ്ടുപേരെയും ഒരുമിച്ച് ഇരുത്തി സംസാരിച്ചു. വിപിനെതിരേ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിൻ പോലീസിന് നൽകിയ പരാതിയിൽ ഫെഫ്ക ഇടപെടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ദിവസങ്ങൾക്ക മുമ്പായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് വിപിൻ പോലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിം​ഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു.

താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്.

ജീവനക്കാരികളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ തീരുന്ന വിഷയമേ ഉള്ളൂ; കുഴപ്പം മനസ്സിലായപ്പോള്‍ ജാതി കാര്‍ഡ് എടുത്ത് ഉപയോഗിച്ചതാണ്; കൃഷ്ണ കുമാർ

0
Spread the love

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന ആവശ്യവുമായി നടൻ ജി. കൃഷ്ണകുമാർ. വിഷയത്തിൽ വാദി തങ്ങളാണ്. കുഴപ്പമുണ്ടെന്ന് മനസ്സിലായതോടെ അവർ ജാതി കാർഡ് ഉപയോ​ഗിച്ചുവെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

‘ജീവനക്കാരികളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ തീരുന്ന വിഷയമേ ഇവിടുള്ളൂ. പണം എടുത്തിട്ടുണ്ടെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇത് അന്വേഷിക്കാത്തത്. പോലീസ് സംവിധാനം ശരിയായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇതില്‍ കാണുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ചിലപ്പോള്‍ രാഷ്ട്രീയപരമായി വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാകാം അദ്ദേഹം. ഇതില്‍ മതവും രാഷ്ട്രീയവും ഒന്നും കലര്‍ത്താന്‍ പാടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ വരുമ്പോള്‍ അദ്ദേഹം നിഷ്പക്ഷമായി വേണം അന്വേഷിക്കണം. വാദി ഞങ്ങളാണ്. ഞങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൗണ്ടര്‍ കേസ് ആണ് അവര്‍ നല്‍കിയത്. എന്നാൽ, അതിന് പിന്നാലെയാണ് ഇപ്പോഴുള്ള ഈ നടപടിയൊക്കെയുണ്ടാകുന്നത്.കൃത്യമായി കുഴപ്പമുണ്ടെന്ന് മനസ്സിലായപ്പോള്‍ അവര്‍ ജാതി കാര്‍ഡ് എടുത്ത് ഉപയോഗിച്ചു. മത്സ്യത്തൊഴിലാളികളുടെ മേഖലയായ വലിയതുറ വരുന്ന പ്രദേശത്താണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവിടെയാണ് പ്രവര്‍ത്തിച്ചത്. മക്കള്‍ ജാതിയും മതവും നോക്കിയല്ല ജോലിക്ക് ആളുകളെ എടുക്കുന്നത്. ജനങ്ങള്‍ക്ക് മതവും ജാതിയും തിരിച്ചറിയില്ല. ഇന്നേവരെ ജാതിയോ മതവോ നോക്കിയല്ല ആളുകളെ ജോലിക്കെടുത്തത്.

ഞങ്ങള്‍ വിവാഹംചെയ്തത് ജാതി നോക്കാതെയാണ്. മക്കള്‍ വിവാഹംചെയ്തിരിക്കുന്നതും അങ്ങിനെയാണ്. മറ്റ് മക്കള്‍ ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നും അറിയില്ല. തീര്‍ത്തും ജീവിതത്തില്‍ ജാതിയും മതവും ചിന്തിച്ചിട്ടില്ല’, കൃഷ്ണകുമാർ പറഞ്ഞു.ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെ, കൃഷ്ണകുമാറുംജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു

രണ്ടാം വരവിൽ തലയുടെ വിളയാട്ടം; ചോട്ടാ മുംബൈ രണ്ടാം ദിനത്തിൽ സ്വന്തമാക്കിയത് വമ്പൻ കളക്ഷൻ

0
Spread the love

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ വേളയിൽ സിനിമയുടെ രണ്ടാം ദിന കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്

റീ റിലീസ് ചെയ്ത് ആദ്യദിനത്തിൽ 35- 40 ലക്ഷം രൂപയായിരുന്നു സിനിമ നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 75 ലക്ഷത്തിലധികം രൂപയാണ് സിനിമയുടെ കളക്ഷൻ. ബാംഗ്ലൂരിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ആറുലക്ഷം രൂപയാണ് ഇവിടെ നിന്നും കളക്ട് ചെയ്തത്. സിനിമ രണ്ടു ദിനം കൊണ്ട് ആകെ 1.20 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. ലിമിറ്റഡ് റിലീസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്.

നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരായ കേസ്: യുവതികളുടെ ആരോപണങ്ങളിൽ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും

0
Spread the love

നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സ്ഥാപനത്തിലെ കണക്കുകളിൽ ആദ്യം ഓഡിറ്റിംഗ് നടത്തും. 69 ലക്ഷം രൂപ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ ജീവനക്കാരുടെ യുപിഐ ഇടപാടുകള്‍ പരിശോധിക്കും

മകള്‍ ദിയ കൃഷ്ണയുടെ കവടിയാറിലെ OH BY OZY എന്ന സ്ഥാപനത്തില്‍ ക്യൂ ആര്‍ കോഡ് മാറ്റി 2024 ജൂലൈ മുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൃഷ്ണകുമാര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതികളാക്കി കേസെടുത്തു. മൂന്ന് വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും എതിരായ കേസ്.

വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്ന ജീവനക്കാരുടെ പരാതിയിന്മേലാണ് കേസ്. എന്നാല്‍ പരാതി വ്യാജമാണെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts