Spread the love
പരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം മന്ത്രി

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോ മീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആകെ വിസ്തൃതിയിൽ 29 ശതമാനത്തിലധികം വനമാണ്. നിരവധി നദികൾ, തടാകങ്ങൾ, കായലുകൾ, നെൽവയലുകൾ, തണ്ണീർതടങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. ആകെ വിസ്തൃതിയുടെ 48 ശതമാനം വരെ പശ്ചിമഘട്ട മലനിരകളാണെന്നും കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാൽ കേരളത്തിൽ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി കുറവാണ്. കേരളത്തിന്റെ ജനസംഖ്യയും വർദ്ധിച്ച ജനസാന്ദ്രതയും സംബന്ധിച്ചും കത്തിൽ പറയുന്നു. ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.

Leave a Reply