കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു.
‘സ്നേഹനിർഭരമായ ക്ഷണക്കത്ത് എത്തിയത് അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസത്തിന് ശേഷം, വിമർശനവുമായി ഷമ്മി തിലകൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ ചലച്ചിത്ര അക്കാദമി അയച്ച ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് ഷമ്മി തിലകൻ. ജനുവരി 25ന് നടന്ന പരിപാടിയുടെ ക്ഷണക്കത്ത് ജനുവരി 29നാണ് ഷമ്മി തിലകന് ലഭിച്ചത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം വീട്ടിലേക്ക് മടങ്ങി നാലുദിവസത്തിനു ശേഷമാണ് തനിക്ക് ക്ഷണക്കത്ത് ലഭിച്ചതെന്ന് ഷമ്മി തിലകൻ പറയുന്നു. തിരുവനന്തപുരത്ത് നിന്നും ഒരു കൊറിയർ കൊല്ലത്തേക്കെത്താൻ നാലു ദിവസം പിടിക്കില്ലെന്നും സാംസ്കാരിക വകുപ്പിന്റെ സമയ നിഷ്ഠത പ്രശംസ അർഹിക്കുന്നുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള ക്ഷണക്കത്ത് കൂടി ഇതിന്റെ കൂട്ടത്തിൽ അയച്ചിരുന്നെങ്കിൽ ചടങ്ങ് കഴിയും മുൻപ് കത്ത് കൈയിൽ കിട്ടുമായിരുന്നെന്നും ഷമ്മി തിലകൻ പരിഹസിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കുറിപ്പിന്റെ പൂർണരൂപം
‘സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം. സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു. പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്. ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്! അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?
ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആർട്ട്’ ആണ് ഞാൻ ശ്രദ്ധിക്കുന്നത്! ചില നിരീക്ഷണങ്ങൾ: “വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല” എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാൻസ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.
‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല’ എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ? അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ? പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു. അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ? സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും ‘കൊറിയർ’ വരേണ്ടതുണ്ടോ?’ എന്നും ഷമ്മി തിലകൻ പറഞ്ഞു.
മറ്റൊരാൾ താലിയോ, മിന്നോ, മെഹറോ ചാർത്തിയാൽ രേണു സുധിയെന്ന പേര് മാറ്റും; അതുവരെ ആരൊക്കെ തലകുത്തി നിന്നാലും മാറ്റില്ല
കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും വൈറലാണ്. ഇതിനിടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു എത്തിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് താരം. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
വീണ്ടും ഒരു വിവാഹം കഴിച്ചാൽ രേണു സുധി എന്ന പേര് മാറ്റിയേക്കും എന്ന കാര്യവും രേണു സുധി സൂചിപ്പിച്ചു. “മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല”, എന്ന് രേണു പറഞ്ഞു.
തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിന് ഇടയിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസ് ഉണ്ടെന്നാണ് താൻ പറഞ്ഞത് എന്നും രേണു കൂട്ടിച്ചേർത്തു. തട്ടമിടുന്ന കാര്യത്തെ കുറിച്ച് താൻ ഉറപ്പിച്ച് പറഞ്ഞിട്ടില്ലെന്നും രേണു വ്യക്തമാക്കി.
കത്തിക്കയറി സ്വർണവില; ഒറ്റദിവസം കൊണ്ട് കൂടിയത് 8640 രൂപ,
ഒറ്റദിവസം കൊണ്ട് പവന് 8640 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണത്തിന് പവന് 131160 രൂപയായി. ഇന്നലെ പവന് 122520 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 15315ൽ നിന്ന് 16395 രൂപയായി. ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് 1000 രൂപ.സ്വർണത്തിന്റെ വിലയിൽ തുടർച്ചയായി വലിയ രീതിയിലുള്ള ഉയർച്ചയാണ് സംഭവിക്കുന്നത്. ചൊവ്വാഴ്ച രണ്ട് തവണയായാണ് സ്വർണവില വർദ്ധിച്ചത്. രാവിലെ 295 രൂപയും ഉച്ചയ്ക്കുശേഷം 175 രൂപയുമാണ് ഗ്രാമിന് വർദ്ധിച്ചത്. രണ്ട് തവണയായി പവന് 3760 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 15000 കടന്നു. ഈ മാസത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്.
ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കൂട്ടുപിടിക്കുന്നതാണ് വില കുതിച്ചുയരാനിടയാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,276 ഡോളറിലെത്തിയതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം 95ലോ അതിന് താഴെയോ പോയാൽ സ്വർണവില 6000 ഡോളർ കടന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മണിച്ചിത്രത്താഴിൽ സണ്ണിയുടെ ശ്രീദേവി ആകേണ്ടിയിരുന്നത് ആ പ്രമുഖ നടി! പക്ഷേ ചെറിയ വേഷത്തിന് ചോദിച്ചത് ശോഭനയേക്കാൾ പ്രതിഫലം
മലയാളിപ്രേക്ഷകർക്ക് ഇന്നും മറക്കാൻ കഴിയാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വൻതാരനിരയാണ് അണിനിരന്നത്. മണിച്ചിത്രത്താഴിൽ ശ്രീദേവിയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് നടി വിനയ പ്രസാദാണ്. ചിത്രത്തിൽ വിനയപ്രസാദിന്റെ സാന്നിദ്ധ്യം ചെറുതാണെങ്കിലും പ്രേക്ഷകർ ഇന്നും ഓർക്കുകയാണ്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് വിനയ പ്രസാദിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.’മണിച്ചിത്രത്താഴിലെ ശ്രീദേവിയെന്ന കഥാപാത്രത്തിന് ആദ്യം സമീപിച്ചത് സിത്താരയെന്ന നടിയെയായിരുന്നു. എന്നാൽ സിത്താര ചോദിച്ചത് നായികയായ ശോഭന വാങ്ങുന്ന പ്രതിഫലത്തിനേക്കാൾ കൂടുതലായിരുന്നു. അതുകൊണ്ടാണ് സിത്താരയെ മണിചിത്രത്താഴിൽ നിന്ന് ഒഴിവാക്കിയത്. ആ സമയത്ത് മോഹൻലാൽ ഇടപെട്ടാണ് ചിത്രത്തിലേക്ക് വിനയ പ്രസാദിനെ ശുപാർശ ചെയ്തത്.
മോഹൻലാലിന്റെ ജോഡിയായിരുന്നു അവർ.അഭിനയത്തിലെത്തുന്നതിന് മുൻപ് വിനയ പ്രസാദ് ഒരു ശബ്ദകലാകാരിയായിരുന്നു. പിന്നീടാണ് അവർ മലയാളം സീരിയൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. സ്ത്രീയെന്ന ഒറ്റ സീരിയലിലൂടെ തന്നെ അവർ അറിയപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്. പെരുന്തച്ഛൻ എന്ന മലയാള ചിത്രത്തിലാണ് അവർ ആദ്യമായി അഭിനയിച്ചത്. മണിച്ചിത്രത്താഴിൽ അഭിനയിക്കുന്ന സമയത്ത് തനിക്കാരെയും പരിചയമില്ലായിരുന്നുവെന്നും ശോഭനയാണ് സഹായിച്ചതെന്നും വിനയ പ്രസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
വിനയ പ്രസാദിന്റെ കുടുംബജീവിതം ഏറെ സങ്കടം നിറഞ്ഞതായിരുന്നു.വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. ആ സംഭവത്തിൽ അവർ തളർന്നിരുന്നില്ല. ഭർത്താവ് മരിച്ച് അഞ്ചാം ദിവസം തന്നെ അവർ അഭിനയത്തിൽ സജീവമായി. അത് നിറയെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും അവർ തളർന്നില്ല. പിന്നീടാണ് ജ്യോതിപ്രകാശെന്നയാളെ വിവാഹം കഴിക്കുന്നത് ‘- ആലപ്പി അഷ്റഫ് പറഞ്ഞു.
പൈസ കിട്ടാനുള്ളവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്ന് പറയണോ? ഹരീഷ് നിര്‍മ്മിച്ച സിനിമയിലും പൈസ കിട്ടാനുള്ളവരുണ്ട്: ബാദുഷ
കടം വാങ്ങിയ 20 ലക്ഷം രൂപ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തനിക്ക് തിരിച്ച് നല്‍കുന്നില്ലെന്ന് നടന് ഹരീഷ് കണാരന്റെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് വിശദീകരണമായി ബാദുഷ ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഹരീഷ് 20 ലക്ഷം തനിക്ക് തന്നിട്ടില്ലെന്നും 14 ലക്ഷമാണ് തന്നതെന്നും അതില്‍ ഏഴ് ലക്ഷം രണ്ട് തവണയായി താന്‍ മടക്കി നല്‍കിയെന്നും ബാദുഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാക്കിയുള്ള ഏഴ് ലക്ഷമേ കൊടുക്കാനുള്ളൂവെന്നും. ഇപ്പോഴിതാ ഹരീഷിനെതിരെ മറ്റ് ചില ആരോപണങ്ങളും നടത്തിയിരിക്കുകയാണഅ ബാദുഷ. താന്‍ നിര്‍മ്മിച്ച റേച്ചല്‍ എന്ന സിനിമ പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാവാം ഹരീഷിന് പിന്നില്‍ ഉള്ളതെന്നും ഹരീഷ് നിര്‍മ്മിച്ച ഒരു സിനിമയിലും ജോലി ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കാനുണ്ടെന്നും ബാദുഷ പറയുന്നു.
ബാദുഷ പറയുന്നു
അദ്ദേഹത്തിന് ഞാന്‍ കാശ് കൊടുക്കാനുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നെ നേരിട്ട് വിളിച്ച് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞിട്ടാണോ നമ്മള് ഒരാളുടെ കൈയില്‍ നിന്ന് കാശ് വാങ്ങുന്നത്? സിനിമയില്‍ നിന്ന് എത്രയോ ആള്ക്കാര് തമ്മില്‍ കൊടുക്കല്‍വാങ്ങല്‍ ഒക്കെയുണ്ട്. കിട്ടാത്തവര്‍ എല്ലാം വന്ന് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? ഇദ്ദേഹം തന്നെ ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ത്തന്നെ എത്രയോ പേര്‍ക്ക് പൈസ കൊടുക്കാനുണ്ട്. അവരെല്ലാവരും കൂടി സോഷ്യല്‍ മീഡിയയില്‍ വന്ന് പറയണോ? അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ അദ്ദേഹം എന്നെ വിളിച്ച് അഭിനയിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു സൗഹൃദമുള്ള ആള്‍ക്കാരാണ്. എന്തിനാണ് അദ്ദേഹം ഇങ്ങനെ പെട്ടെന്ന് ഒരു എടുത്തുചാട്ടം കാണിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല, ബാദുഷ പറയുന്നു.
ഇതിന്റെ പിന്നില്‍ ആരൊക്കെയോ എന്തൊക്കെയോ പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ പിന്നില്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം എനിക്ക് തോന്നിയിട്ടുണ്ട്. പിന്നില്‍ ആരോ ഉണ്ട് എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. എന്റെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സംഭവമെല്ലാം ഉണ്ടാവുന്നത്. ആ സിനിമ ഇറങ്ങരുതെന്ന് ആഗ്രഹിക്കുന്ന ആരോ ഇതിന്റെ പിന്നില്‍ ഉണ്ടായിരിക്കാം. ഈ പ്രസ്താവന വന്നതിന് ശേഷം എന്റെ പടമിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്ന പലരും പിന്മാറി, ബാദുഷയുടെ വാക്കുകള്‍. അതേസമയം തന്റെ പേര് നിര്‍മ്മാതാവായി ഉള്ള ഉല്ലാസ പൂത്തിരി എന്ന ചിത്രത്തിന്റെ ശരിക്കുമുള്ള നിര്‍മ്മാതാവ് താനല്ലെന്ന് ഹരീഷ് പറഞ്ഞിരുന്നു. അതില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം തനിക്കും കിട്ടിയിട്ടില്ലെന്നും അതിനാല്‍ നിര്‍മ്മാതാവ് തന്റെ പേര് കൂടി നിര്‍മ്മാതാവ് എന്ന നിലയില്‍ ചേര്‍ക്കുകയായിരുന്നെന്നും ഹരീഷ് പറഞ്ഞിരുന്നു.
താടി കളഞ്ഞ് ഇനി മീശ ലുക്കിൽ ലാലേട്ടൻ, വീഡിയോ പുറത്തുവിട്ട് ആശിർവാദ് സിനിമാസ്
തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷ മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം താടി പൂർണമായി എടുത്ത് കട്ടി മീശ വച്ച് മോഹൻലാൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജനുവരി 23ന് തന്റെ പുതിയ ലുക്ക് മോഹൻലാൽ പുറത്തുവിട്ടിരുന്നു. ഈ ലുക്ക് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പുതിയ ലുക്കിലുള്ള മോഹൻലാലിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശീർവാദ് സിനിമാസ്. വീഡിയോയിൽ ഷേവ് ചെയ്ത് മീശ മാത്രം വച്ച ഗെറ്റപ്പിലാണ് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ പിറന്നാളിന് കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരുമൊക്കെയുണ്ട്. . ന്യൂ ലുക്കിലുള്ള മോഹൻലാലിന്റെ ആദ്യത്തെ വീഡിയോ ആയതിനാൽ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്.
‘ഒന്നാം നിരയിൽ സ്ത്രീകളേ ഇരുത്തില്ലേ?’; പറയണമെന്ന് കരുതിയതല്ല, എങ്കിലും’; വിമർശനവുമായി അഹാന കൃഷ്ണ
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയാണ് താരം സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്തത്.
ചടങ്ങിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്. പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ എന്ന് അഹാന കൃഷ്ണ ചോദിക്കുന്നു. വിവിധ കാറ്റഗറിയിൽ പുരസ്കാര ജേതാക്കളായ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന കുറിച്ചു.
‘‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു
നിശാഗന്ധിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയവർക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. അഹാനയുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാംസ്കാരിക വേദികളിലെ ഇത്തരം ലിംഗപരമായ അസമത്വങ്ങൾ ഇനിയെങ്കിലും മാറേണ്ടതുണ്ടെന്ന അഭിപ്രായവുമായി നിരവധിപ്പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ജപ്പാനിലും ‘പുഷ്പ’ തരംഗം; അല്ലു അർജുന് ആദരമായി പ്രത്യേക ‘സുഷി’ വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്റ്
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ ആഗോള ജനപ്രീതി വിളിച്ചോതി ജപ്പാനിൽ നിന്നൊരു സ്പെഷ്യൽ ട്രിബ്യൂട്ട്. തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ 2: ദ റൂളി’ന്റെ പ്രൊമോഷന്റെ ഭാഗമായി ജപ്പാനിലെത്തിയ താരത്തിന് ടോക്കിയോയിലെ ഒരു പ്രമുഖ റെസ്റ്റോറന്റ് അപൂർവ്വമായൊരു സർപ്രൈസ് ഒരുക്കി. അല്ലു അർജുനോടുള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്റെ പേരിൽ ഒരു പ്രത്യേക ‘സുഷി’ വിഭവം തന്നെ റെസ്റ്റോറന്റ് അധികൃതർ ഒരുക്കുകയുണ്ടായി.
പുഷ്പ എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നു; ആ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു: ഭാവന
മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരുടെ പട്ടികയിൽ മുൻനിരയിലുണ്ടാകുന്ന നായികമാരിൽ ഒരാളാണ് നടി ഭാവന. വിവാഹത്തിന് ശേഷം മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ സിനിമകളിലൂടെ വീണ്ടും സജീവമാകുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘അനോമി’ തീയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ഭാവന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ്. ഒട്ടേറെ അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ ജീവിതത്തിൽ താൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും കുറ്റബോധം തോന്നിയ കാര്യങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് താരം.
ഭാവനയുടെ വാക്കുകളിലേക്ക്
‘എന്റെ ആദ്യത്തെ സിനിമ റിലീസ് ചെയ്തപ്പോൾ, അത് സക്സസായി എന്നറിഞ്ഞപ്പോൾ ഭയങ്കര ഹാപ്പിയായിരിക്കുമല്ലോ. ‘നമ്മളി’ന് ശേഷം എനിക്ക് ഒരുപാട് അവസരങ്ങൾ വന്നു. തിരിച്ച് കോളേജിലേക്ക് പോകാനൊന്നും കഴിഞ്ഞിട്ടില്ല. കോളേജ് ലൈഫ് ഞാൻ അനുഭവിച്ചിട്ടേ ഇല്ല. അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് അറിയില്ല. നല്ലൊരു ഭാഗം എനിക്ക് മിസ്സായി. നന്നായി ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഞാൻ. ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിച്ചു തുടങ്ങിയാൽ ഞാൻ നിർത്തില്ല. ക്രിസ്പിയായിട്ടുള്ള ഭക്ഷണം ഒഴിവാക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല.
എന്റെ കയ്യിൽ ഒരുപാട് ലെതർ ബാഗുണ്ട്. ഇനി ഒരു ലെതർ ബാഗ് ഞാൻ വാങ്ങിക്കില്ല. ഞാൻ ഭയങ്കര ആനിമൽ ലവറാണ്. എനിക്ക് ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നുമുണ്ട്. ആദ്യം കാണുന്ന ഭംഗിയിൽ വാങ്ങുന്നതാണ്. ഇനി പുതുതായി ഒന്ന് വാങ്ങില്ല. അങ്ങനെ ഒരു ആനിമൽ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.
സ്കിൻ കെയറിനെക്കുറിച്ച് പറയുമ്പോൾ, അതൊക്കെ കുറച്ച് ജനിതകപരമായി കിട്ടിയതാണ്. അമ്മയുടെ സ്കിൻ അടിപൊളിയാണ്. അതുകൊണ്ട് വലിയ സ്കിൻ കെയറൊന്നും എനിക്ക് ചെയ്യേണ്ടി വരാറില്ല. എന്റെ സുഹൃത്തുക്കളോട് ചോദിച്ചാൽ അറിയാൻ സാധിക്കും. കുറേ ഫ്രൈഡ് ഫുഡ് കഴിച്ചാലും എന്റെ മുഖത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.’














