Home Blog Page 15

തനിക്ക് അനുകൂലമായ ഫോണിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്; എസ്ഐടിക്ക് പാസ്‌വേഡ് നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

0
Spread the love

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായുള്ള നിസ്സഹകരണം തുടരുന്നെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്സ് വേഡ് നൽകാൻ രാഹുൽ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം.

രാഹുലിന്റെ രണ്ടു ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യദിവസം പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽനിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോൾ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. പിന്നീട് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ഒരു ഐഫോൺകൂടി ലഭിച്ചു. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്‌സണൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. പക്ഷേ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്‌വേഡും നൽകാൻ ഇതുവരെ രാഹുൽ തയ്യാറായിട്ടില്ല.

തനിക്ക് അനുകൂലമായ തെളിവുകൾ ഫോണുകളിലുണ്ടെന്നും എസ്‌ഐടി ഫോണുകൾ പരിശോധിച്ചാൽ തനിക്ക് അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനൽകാതിരിക്കാനുള്ള കാരണമായി രാഹുൽ എസ്‌ഐടിയോട് പറയുന്നതെന്നാണ് വിവരം. തന്നെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്ന നിരവധി തെളിവുകൾ ഫോണിലുണ്ടെന്ന കാര്യമാണ് രാഹുൽ എസ്‌ഐടിയോട് പറഞ്ഞിരിക്കുന്നത്.

രാഹുലിന്റെ ലാപ്‌ടോപ്പിനായും അന്വേഷണം നടക്കുന്നുണ്ട്. ലാപ്‌ടോപ്പ് എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും രാഹുൽ നൽകിയിട്ടില്ല. അതിനാൽ ലാപ്‌ടോപ് എവിടെയെന്ന് കണ്ടെത്താൻ എസ്‌ഐടിക്കായിട്ടില്ല. ഒരുപക്ഷേ ലാപ്‌ടോപ്പ് അദ്ദേഹത്തിന്റെ വീട്ടിലെ മുറിയിൽ ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

രാഹുലിന്റെ ഫോണിൽ പരാതിക്കാരിയുടെ ദൃശ്യങ്ങൾ ഉള്ളതായി എസ്‌ഐടി സംശയിക്കുന്നുണ്ട്. പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പരാതിക്കാരി പറഞ്ഞിട്ടുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കണമെങ്കിൽ രാഹുലിന്റെ ഫോൺ തുറന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.

രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാനും എസ്‌ഐടി നീക്കമുണ്ട്. ഫോണിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിന് നിർണായകമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോളുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയ്ക്കായാണ് പരിശോധന നടത്തുക.

രൗദ്ര വേട്ട! വവ്വാലിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ചർച്ചയാക്കി ആരാധകർ

0
Spread the love

മലയാളത്തിൽ നിന്നും ഒരിക്കലും ചിന്തിക്കാത്ത വേഷപ്പകർച്ചയുമായി വവ്വാലിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ വന്നിരിക്കുന്നൂ. കൽക്കി അവതാരത്തെ പോലെ തോന്നിക്കുന്ന രൗദ്ര ഭാവമായി വേട്ടക്കൊരുങ്ങി നിൽക്കുന്ന ശരവണൻ എന്ന ക്യാരക്റ്ററിന്റെ പോസ്റ്ററാണ് വവ്വാൽ ടീം പുറത്തു വിട്ടിരിക്കുന്നത്. ശരവണനായി അഭിനയിക്കുന്നത് ലെവിൻ സൈമൺ ജോസഫ് ആണ്.

മലയാളികൾക്കു സുപരിചിതനാണ് ലെവിൻ. കഠിനാദ്ധ്വാനം കൊണ്ട് മാത്രം ജനങ്ങൾക്കിടയിൽ പ്രശംസകൾ പിടിച്ചു പറ്റിയിട്ടുള്ള ലെവിൻ സൈമൺ ന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. രാപ്പകലില്ലാതെ മാസങ്ങളോളം പരിശീലനങ്ങൾ എടുത്തു നടത്തുന്ന ലെവിന്റെ വേഷപ്പകർച്ച തീയേറ്ററിൽ ജനങ്ങൾ നെഞ്ചിലേറ്റും എന്ന് തന്നെ അണിയറക്കാർ വിശ്വസിക്കുന്നൂ.

വർഷങ്ങളുടെ പ്രയത്നവും മാസങ്ങളുടെ പ്രീപ്രൊഡക്ഷൻ വർക്കുകളും നടത്തി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ഇരിക്കുന്ന വവ്വാൽ മലയാള സിനിമക്ക് അഭിമാനമാകുന്ന തരത്തിൽ ചലനങ്ങൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കാം, ചിത്രത്തിന്റെ ഇതുവരെ യുള്ള എല്ലാ അപ്ഡേഷനുകളും ഇന്ത്യമുഴുവൻ നേരിയ തോതിൽ ചർച്ചചെയ്തു വരുന്നുണ്ട്.

ആരും പ്രതീക്ഷിക്കാത്ത ജനങ്ങളെ ആവേശത്തിലാക്കാൻ സാധ്യതയുള്ള പുത്തൻ അപ്ഡേറ്റുകൾ വവ്വാൽ സിനിമയുടെ അണിയറക്കുള്ളിൽ നിന്നും ഇനിയും വരാനുണ്ട് എന്നും, പോസ്റ്ററിൽ നിന്നും എത്രമാത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുവോ അതിലുപരി തീയേറ്ററിൽ നിന്നും ഉണ്ടാകും എന്നും ചിത്രത്തിന്റെ അണിയറക്കാർ കൂട്ടിച്ചേർക്കുന്നൂ

ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. മറാട്ടിയിൽ നിന്നും ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.

ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പി ആർ ഒ – എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.

അറന്നൂറ്റിയെട്ടാം ദിവസം ആഡിസിനെ തേടി സന്തോഷ വാർത്ത; നിർമ്മാതാവായി ആന്റണി വർ​ഗീസ് പെപ്പേ

0
Spread the love

ഒരു സിനിമ ഉണ്ടാക്കുക എന്ന സ്വപ്നത്തിന്റെ പിറകിൽ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് അറനൂറ്റിയേഴ് ദിവസം. എല്ലാ ദിവസവും അപേഡേറ്റ് ഇന്റസ്റ്റ​ഗ്രാം വഴി തന്റെ ഫോളേവേഴ്സിനെ ആഡിസ് അയിച്ചുകൊണ്ടിരുന്നു. രണ്ട് വർഷത്തോളമുള്ള ആഡിസിന്റെ ശ്രമങ്ങൾക്ക് ഇന്ന് അവസാനമാകുന്നു. 608മത് ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാൻ ഒരു നിർമ്മാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല സാക്ഷാൽ ആന്റണി വർ​ഗീസ് പെപ്പേ. എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.ഇന്നത്തെ തന്റെ അപ്ഡേറ്റിൽ താൻ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാൽ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിർമ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിൻതുണ വേണമെന്നും പെപ്പേയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ​ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

https://www.instagram.com/reel/DTXtSZKEvDQ/?igsh=eHQ4eWJhcGpmcHI4

കാട്ടാളൻ റിലീസ് മെയ് 14ന്; ആദ്യ ടീസർ ജനുവരി പതിനാറിനെത്തും

0
Spread the love

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളൻ മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16 ന് പുറത്ത് വരും. ചിത്രത്തിലെ ആദ്യ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നത് കൊണ്ട് തന്നെ, വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ ടീസർ കാത്തിരിക്കുന്നത്. ആന്റണി വർഗീസ് നായകനായ ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ്സ് റെക്കോർഡുകൾ പലതും മാറ്റി എഴുതിയിട്ടുണ്ട് ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി “കാട്ടാളൻ” ഒരുങ്ങുന്നത്. ‘മാർക്കോ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്.

മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ആൻ്റണി വർഗീസിൻ്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തായ്‌ലന്റിൽ വെച്ച് ഒരുക്കിയ, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, “കിൽ” എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം – റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ – ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് – ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

പെപ്പെയുടെ ആദ്യ പ്രൊഡക്ഷൻ! എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു

0
Spread the love

നടൻ ആന്റണി വർഗീസ് പെപ്പെയുടെ നിർമ്മാണ കമ്പനിയായ എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രിയോടെ പുറത്തുവിടുമെന്നാണ് നടൻ തന്റെ പേജിൽ പങ്കുവച്ച പോസ്റ്ററിലൂടെ വ്യക്തമാക്കുന്നത്. ‘ഒരു പുതു യുഗത്തിന് ഇന്ന് തുടക്കമാകുന്നു’വെന്നും കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും വ്യക്തമാക്കുന്ന പോസ്റ്റർ ഇതിനോടകം തന്നെ താരത്തിന്റെ ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് സ്വന്തമായി നിർമാണക്കമ്പനിയുമായി നടൻ പെപ്പെ രംഗത്ത് എത്തിയത്. ഒരു വലിയ ആഗ്രഹം ചെറിയൊരു രീതിയിൽ തുടങ്ങാൻ സാധിച്ചുവെന്നും സിനിമയുടെ ശക്തിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ചുവടുവയ്പ്പാണ് തന്റെ നിർമാണക്കമ്പനിയെന്നും അന്ന് പെപ്പെ പറഞ്ഞിരുന്നു. എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെന്ന നിലയിലും പുറത്തുവിട്ട പോസ്റ്ററിൽ പിടിതരാതെ നിൽക്കുന്ന പൂച്ചയുടെതെന്നോ കടുവയുടേതെന്നോ ഉറപ്പിക്കാൻ കഴിയാത്ത ഒറ്റ കാൽ പാദം തരുന്ന സൂചന എന്താവുമെന്നതിലും വലിയ ആകാംക്ഷയിൽ ആണ് സിനിമാലോകം. ചിത്രം ഏത് ജോണറിൽ ആയിരിക്കും, ആരാണ് പ്രധാന കഥാപാത്രങ്ങൾ, താരം ചിത്രത്തിന്റെ ഭാഗമാണോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടിയായിരിക്കും ഇന്ന് വരാനിരിക്കുന്ന അപ്ഡേറ്റ് എന്നതിൽ സംശയമില്ല.

ലിഫ്ടിൽ വച്ച് അയാൾ അങ്ങനെ ചെയ്തു, പുറത്തിറങ്ങിയതും കരണത്തടി കൊടുത്തുവെന്ന് നടി പാർവതി; വെളിപ്പെടുത്തൽ

0
Spread the love

തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

19-20 വയസുള്ളപ്പോൾ ലിഫ്ടിൽ വച്ച് ഒരാൾ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേർത്ത് വച്ച് അമർത്തുകയായിരുന്നു. പുറത്തിറങ്ങിയതും ഞാൻ അയാളുടെ കരണത്ത് അടി കൊടുത്തു. പിന്നാലെ സെക്യൂരിറ്റി ഓടി വന്നുവന്നുവെന്നും അയാൾക്ക് അടി കൊടുത്തില്ലേ വിട്ടേക്കു എന്നാണ് പൊലീസ് അടക്കം പറഞ്ഞതെന്നും പാ‌ർവതി വെളിപ്പെടുത്തുന്നു. അയാൾ കരഞ്ഞുകൊണ്ട് കാലിൽ വീണു. ഗൾഫിൽ ജോലി കിട്ടിയതേയുള്ളൂ. കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് കരഞ്ഞു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ലേ എന്നാണ് താൻ ചോദിച്ചതെന്നും പാർവതി പറയുന്നു.

പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയുമില്ല; രാഹുലിനെ പൂർണമായും തള്ളി കോൺഗ്രസ്

0
Spread the love

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ യാതൊരു തരത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ്. പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയും അറിയിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം. സംഭവത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരനും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിയിൽ നിന്ന് പുറത്തായ ആളുടെ അറസ്​റ്റിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പാർട്ടി പുറത്താക്കിയ ആൾ എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ പറയാൻ പ​റ്റില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. ‘ഉചിതമായ തീരുമാനങ്ങൾ സർക്കാരും പൊലീസും തീരുമാനിക്കട്ടെ. കോൺഗ്രസ് ഒരിക്കലും തെ​റ്റ് ന്യായീകരിക്കില്ല. ആ സംസ്‌കാരം തങ്ങൾക്കില്ല. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമാണ്. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല. രാഹുൽ എന്നേ സ്വയം രാജിവച്ച് പോകേണ്ടതായിരുന്നു’ -അദ്ദേഹം കൂട്ടിച്ചർത്തു.

തെ​റ്റ് ചെയ്‌തെങ്കിൽ അറസ്​റ്റ് ചെയ്‌തോട്ടെയെന്നും രാഹുലിനെ ഒരുവിധത്തിലും പിന്തുണയ്ക്കുകയുമില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. കോൺഗ്രസ് അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. യാതൊരു തരത്തിലുള്ള ബന്ധവും രാഹുലുമായി പാർട്ടിക്കില്ല. അദ്ദേഹം ഇനി എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിക്ക് അതിനുള്ള അവകാശമില്ല. ധാർമികതയെക്കുറിച്ച് ചിന്തിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ എആർ ക്യാമ്പിൽ ചോദ്യം ചെയ്തതിനുശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. രാഹുലിന്റെ രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാൻ പാടില്ലെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

‘വിജയ് സർ ഗംഭീര യാത്രയയപ്പ് അർഹിക്കുന്നു’; ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ‘ജനനായകൻ’ നിർമാതാവ്

0
Spread the love

‘ജനനായകൻ’ റിലീസ് വൈകുന്നതിൽ വിജയ് ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ. നാരായണ. ചിത്രം സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചതിന്റെ നാൾവഴികൾ ഉൾപ്പെടെ അക്കമിട്ട് നിരത്തിയാണ് നിർമാതാവിന്റെ വിശദീകരണം. നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും വിജയ് ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നും വെങ്കട് നാരായണ അഭിപ്രായപ്പെട്ടു.

റിലീസ് നിയമനടപടികളിൽ കുരുങ്ങിയതിനെത്തുടർന്ന് തങ്ങൾക്ക് ലഭിച്ച ഫോൺകോളുകളും സന്ദേശങ്ങളും സിനിമയോട് ആളുകൾക്കുള്ള സ്‌നേഹത്തേയാണ് കാണിക്കുന്നത്. ഡിസംബർ 18-ന് ചിത്രം സെൻസർ ബോർഡ് അനുമതിക്കായി സമർപ്പിച്ചു. 22-ന് ഏതാനും മാറ്റങ്ങൾക്കുവിധേയമായി യു/ എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് മറുപടി ലഭിച്ചു. മാറ്റങ്ങൾ വരുത്തിയ ശേഷം സിനിമ വീണ്ടും സമർപ്പിച്ചു. അനുമതിക്കായി കാത്തിരിക്കവെയാണ്, റിലീസിന് നാലുദിവസം മാത്രം ബാക്കിനിൽക്കെ സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചതെന്ന് നിർമാതാവ് അവകാശപ്പെട്ടു.

റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ സമയമില്ലാത്തതിനാലും പരാതിക്കാരനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാലും ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോൾ കോടതി റിലീസ് സ്‌റ്റേ ചെയ്തിരിക്കുകയാണ്. സഹകരിച്ച പ്രേക്ഷകർക്കും വിതരണക്കാർക്കും നന്ദി അറിയിക്കുന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാൻ എല്ലാവിധ ശ്രമങ്ങളും നടത്തി. എന്നാൽ, ഇത് വളരേ വൈകാരികവും വേദനാജനകവുമായ നിമിഷമാണെന്നും വെങ്കട് നാരായണ പറഞ്ഞു

‘നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. എത്രയും പെട്ടെന്ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരിൽനിന്നും സിനിമാ മേഖലയിൽനിന്നും ദളപതി വിജയ് സാർ നേടിയെടുത്ത സ്‌നേഹത്തിനും ആദരവിനും തുല്യമായി അദ്ദേഹം ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

പൊങ്കൽ റിലീസായി ‘ജനനായകൻ’ വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.

ലാഭ കുതിപ്പിൽ കൊച്ചി മെട്രോ: ടിക്കറ്റ് വഴി മാത്രമല്ല! സോഷ്യൽ മീഡിയയിൽ നിന്നും പരസ്യങ്ങൾ വഴിയും വരുമാനം

0
Spread the love

രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ചെറുതാണ് കൊച്ചി മെട്രോ. എന്നാൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ടിക്കറ്റ് വരുമാനത്തിന് പുറമെ നൂതനമായ മാർഗങ്ങളിലൂടെ ലാഭമുണ്ടാക്കുന്നതിൽ കൊച്ചി മെട്രോ മാതൃകയാവുകയാണ്.

സ്വന്തമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയും അതിൽ പങ്കുവെക്കുന്ന റീലുകളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏക മെട്രോയാണ് കൊച്ചിയിലേത്. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഒരു ലക്ഷം കടന്നിട്ട് മാസങ്ങളായി. പുതുവർഷത്തിൽ മെട്രോയിലും ഫീഡർ ബസുകളിലുമായി ഒന്നര ലക്ഷത്തോളം പേർ യാത്ര ചെയ്തു.

കഴിഞ്ഞ വർഷം 35 കോടി രൂപയാണ് മെട്രോയുടെ പ്രവർത്തന ലാഭം. ദൈനംദിന നടത്തിപ്പ് ചിലവുകൾ മെട്രോ ഇപ്പോൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തുന്നുണ്ട്. ദിവസം ഒരു ലക്ഷം യാത്രക്കാരുണ്ടാകുമ്പോൾ ശരാശരി 35 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നു. മെട്രോയുടെ ഒരു ദിവസത്തെ പ്രവർത്തന ചിലവ് നികത്താൻ ഈ തുക മതിയാകും. ഇതിനു പുറമെ പരസ്യങ്ങൾ, സോഷ്യൽ മീഡിയ, മറ്റു സേവനങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയാണ് ലാഭമായി കണക്കാക്കുന്നത്.

കാക്കനാട് ഇൻഫോപാർക്ക് ലൈൻ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ കുതിപ്പ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകും. നിർമ്മാണ വായ്പയുടെ തിരിച്ചടവ് വലിയൊരു വെല്ലുവിളിയാണെങ്കിലും, പ്രവർത്തന ലാഭമുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം മെട്രോകളിൽ ഒന്നായി മാറാൻ കൊച്ചിക്ക് സാധിച്ചു.

ശബരിമല സ്വർണക്കൊള്ള: പുലർച്ചെ ചോദ്യംചെയ്യൽ, പിന്നാലെ തന്ത്രി അറസ്റ്റിൽ; പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും നിർണായകമായി

0
Spread the love

വെള്ളിയാഴ്ച പുലർച്ചെ എസ്‌ഐടി ഓഫീസിൽ, മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ, ഒടുവിൽ ഉച്ചകഴിഞ്ഞ് അറസ്റ്റും. ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി നടത്തിയ നിർണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്‌ഐടിയുടെ മുന്നിൽ ഹാജരായത്. സഹായിയായ നാരായണൻ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യൽ മണിക്കൂറുകൾനീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നത്.

ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതുമുതൽ സംശയനിഴലിലുണ്ടായിരുന്ന പേരുകളിൽ ഒന്നായിരുന്നു കണ്ഠരര് രാജീവരുടേതും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുൻ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാർ മൊഴിനൽകിയതോടെ കുരുക്ക് മുറുകി. മാത്രമല്ല, സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ ഉയർന്നു. നേരത്തേ തന്ത്രിമാരായ കണ്ഠരര് രാജീവരിൽനിന്നും കണ്ഠരര് മോഹനരിൽനിന്നും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.

തന്ത്രിക്കെതിരേ പത്മകുമാറിന്റെ ഉറച്ച മൊഴി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും അടുത്തബന്ധമുണ്ടായിരുന്നതായാണ് അറസ്റ്റിലായതിന് പിന്നാലെ എ. പത്മകുമാർ മൊഴിനൽകിയിരുന്നത്. താൻ പരിചയപ്പെടുന്നതിന് മുൻപുതന്നെ പോറ്റി ശബരിമലയുള്ള വ്യക്തിയായിരുന്നുവെന്നും തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു.

പോറ്റിയെ അറിയാം, കൊണ്ടുവന്നത് താനല്ലെന്ന് കണ്ഠരര് രാജീവര്…

സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിനിടെ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് മൊഴിയെടുത്തപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നുതന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. ശബരിമലയിൽ ഒട്ടേറെ വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്നനിലയിലും പൂജാരിയുടെ സഹായി എന്നനിലയിലും പോറ്റിയെ പരിചയമുണ്ടെന്നായിരുന്നു രാജീവരുടെ മൊഴി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോർഡിന്റെ തീരുമാനപ്രകാരമാണ്. സ്വർണപ്പാളികൾ പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇക്കഴിഞ്ഞ നവംബറിൽ തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നൽകി. അതേസമയം, പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്നും കണ്ഠരര് രാജീവര് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സംശയമായി കുറിപ്പിലെ പരാമർശം…

2019-ലെ സ്വർണപ്പാളി തട്ടിപ്പ് കഴിഞ്ഞവർഷം പുറത്തറിഞ്ഞപ്പോൾ ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ തന്ത്രിയുടെ കുറിപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പിൽ തന്ത്രി പരാമർശിച്ചിരുന്നത്.

തന്ത്രി കണ്ഠരര് രാജീവരിൽനിന്നാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ അഭിപ്രായം എഴുതിവാങ്ങിയിരുന്നത്. ‘ദ്വാരപാലകരിലും ശ്രീകോവിലിന്റെ തെക്കും വടക്കുമുള്ള മൂലകളിലും പൂശിയിട്ടുള്ള സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതിയതായി സ്വർണംപൂശി വൃത്തിയാക്കിവെക്കുന്നതിന് അനുവദിക്കാവുന്നതാണ്’, എന്നാണ് തന്ത്രിയുടെ കുറിപ്പിൽ കാണുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു.

അതേസമയം, 1998-ൽ ദ്വാരപാലക ശില്പങ്ങളിലും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിലും സ്വർണം പൊതിയുകയായിരുന്നു എന്ന വസ്തുത തന്ത്രിയുടെ കുറിപ്പിലും ഉണ്ടായില്ലെന്നത് എസ്‌ഐടി അന്നേ വിലയിരുത്തി.

തന്ത്രി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബു റിപ്പോർട്ട് തയ്യാറാക്കിയതെങ്കിലും തന്ത്രി പറഞ്ഞിരുന്ന ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ’ എന്നത് പിന്നീട് മാറ്റുകയായിരുന്നു. ദ്വാരപാലകരുടെ കാര്യത്തിൽ ചെമ്പുതകിടെന്നും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിൽ ചെമ്പുപാളികളെന്നുമാണ് മുരാരി വരുത്തിയ ഭേദഗതി. താൻ എഴുതിക്കൊടുത്തപോലെയല്ല മുരാരി റിപ്പോർട്ടിൽ എഴുതിയതെന്ന്, സെപ്റ്റംബറിൽ മോഷണവിവരം പുറത്തുവന്നപ്പോൾ തന്നെ കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നു.

‘ദൈവതുല്യരായ പലരും പിന്നിലുണ്ട്…’

ശബരിമല സ്വർണക്കൊള്ളയിൽ ദൈവതുല്യരായ പലരും ഉൾപ്പെട്ടതായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിരുന്നു. ”ദൈവതുല്യരായി കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കിൽ എന്തുചെയ്യാൻ പറ്റും” എന്നായിരുന്നു പത്മകുമാർ മാസങ്ങൾക്ക് മുൻപ് പറഞ്ഞത്. എന്നാൽ, അത് തന്ത്രിയെക്കുറിച്ചാണോ എന്ന ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.

ദൈവതുല്യരായ എത്രയോപേർ ഉണ്ടെന്നായിരുന്നു ഇതേക്കുറിച്ച് കണ്ഠരര് രാജീവരുടെ പ്രതികരണം. പത്മകുമാർ പറഞ്ഞ ദൈവ്യതുല്യർ ആരാണെന്നത് താൻ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പിന്നീട് ആഴ്ചകൾക്ക് ശേഷം കോടതിയിൽനിന്ന് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോഴും പത്മകുമാർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ആരെക്കുറിച്ചാണ് ദൈവതുല്യരെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ‘വേട്ടനായ്ക്കൾ’ അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ദൈവതുല്യൻ ശവംതീനിയല്ലെന്നും എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നും പത്മകുമാർ അന്ന് പറഞ്ഞിരുന്നു. പത്മകുമാർ ഈ പ്രതികരണം നടത്തിയ അതേദിവസമാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്‌ഐടി ചോദ്യംചെയ്‌തെന്ന വാർത്തയും പുറത്തുവന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts