Home Blog Page 15

പെപ്പെയുടെ ആദ്യ പ്രൊഡക്ഷൻ! എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു

0
Spread the love

നടൻ ആന്റണി വർഗീസ് പെപ്പെയുടെ നിർമ്മാണ കമ്പനിയായ എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രിയോടെ പുറത്തുവിടുമെന്നാണ് നടൻ തന്റെ പേജിൽ പങ്കുവച്ച പോസ്റ്ററിലൂടെ വ്യക്തമാക്കുന്നത്. ‘ഒരു പുതു യുഗത്തിന് ഇന്ന് തുടക്കമാകുന്നു’വെന്നും കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും വ്യക്തമാക്കുന്ന പോസ്റ്റർ ഇതിനോടകം തന്നെ താരത്തിന്റെ ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് സ്വന്തമായി നിർമാണക്കമ്പനിയുമായി നടൻ പെപ്പെ രംഗത്ത് എത്തിയത്. ഒരു വലിയ ആഗ്രഹം ചെറിയൊരു രീതിയിൽ തുടങ്ങാൻ സാധിച്ചുവെന്നും സിനിമയുടെ ശക്തിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ചുവടുവയ്പ്പാണ് തന്റെ നിർമാണക്കമ്പനിയെന്നും അന്ന് പെപ്പെ പറഞ്ഞിരുന്നു. എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെന്ന നിലയിലും പുറത്തുവിട്ട പോസ്റ്ററിൽ പിടിതരാതെ നിൽക്കുന്ന പൂച്ചയുടെതെന്നോ കടുവയുടേതെന്നോ ഉറപ്പിക്കാൻ കഴിയാത്ത ഒറ്റ കാൽ പാദം തരുന്ന സൂചന എന്താവുമെന്നതിലും വലിയ ആകാംക്ഷയിൽ ആണ് സിനിമാലോകം. ചിത്രം ഏത് ജോണറിൽ ആയിരിക്കും, ആരാണ് പ്രധാന കഥാപാത്രങ്ങൾ, താരം ചിത്രത്തിന്റെ ഭാഗമാണോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടിയായിരിക്കും ഇന്ന് വരാനിരിക്കുന്ന അപ്ഡേറ്റ് എന്നതിൽ സംശയമില്ല.

ലിഫ്ടിൽ വച്ച് അയാൾ അങ്ങനെ ചെയ്തു, പുറത്തിറങ്ങിയതും കരണത്തടി കൊടുത്തുവെന്ന് നടി പാർവതി; വെളിപ്പെടുത്തൽ

0
Spread the love

തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

19-20 വയസുള്ളപ്പോൾ ലിഫ്ടിൽ വച്ച് ഒരാൾ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേർത്ത് വച്ച് അമർത്തുകയായിരുന്നു. പുറത്തിറങ്ങിയതും ഞാൻ അയാളുടെ കരണത്ത് അടി കൊടുത്തു. പിന്നാലെ സെക്യൂരിറ്റി ഓടി വന്നുവന്നുവെന്നും അയാൾക്ക് അടി കൊടുത്തില്ലേ വിട്ടേക്കു എന്നാണ് പൊലീസ് അടക്കം പറഞ്ഞതെന്നും പാ‌ർവതി വെളിപ്പെടുത്തുന്നു. അയാൾ കരഞ്ഞുകൊണ്ട് കാലിൽ വീണു. ഗൾഫിൽ ജോലി കിട്ടിയതേയുള്ളൂ. കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് കരഞ്ഞു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ലേ എന്നാണ് താൻ ചോദിച്ചതെന്നും പാർവതി പറയുന്നു.

പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയുമില്ല; രാഹുലിനെ പൂർണമായും തള്ളി കോൺഗ്രസ്

0
Spread the love

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ യാതൊരു തരത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ്. പാർട്ടിയിൽ നിന്ന് പുറത്തായ ആളിന് ഒരു പിന്തുണയും അറിയിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം. സംഭവത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരനും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിയിൽ നിന്ന് പുറത്തായ ആളുടെ അറസ്​റ്റിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പാർട്ടി പുറത്താക്കിയ ആൾ എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ പറയാൻ പ​റ്റില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. ‘ഉചിതമായ തീരുമാനങ്ങൾ സർക്കാരും പൊലീസും തീരുമാനിക്കട്ടെ. കോൺഗ്രസ് ഒരിക്കലും തെ​റ്റ് ന്യായീകരിക്കില്ല. ആ സംസ്‌കാരം തങ്ങൾക്കില്ല. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമാണ്. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല. രാഹുൽ എന്നേ സ്വയം രാജിവച്ച് പോകേണ്ടതായിരുന്നു’ -അദ്ദേഹം കൂട്ടിച്ചർത്തു.

തെ​റ്റ് ചെയ്‌തെങ്കിൽ അറസ്​റ്റ് ചെയ്‌തോട്ടെയെന്നും രാഹുലിനെ ഒരുവിധത്തിലും പിന്തുണയ്ക്കുകയുമില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. കോൺഗ്രസ് അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. യാതൊരു തരത്തിലുള്ള ബന്ധവും രാഹുലുമായി പാർട്ടിക്കില്ല. അദ്ദേഹം ഇനി എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിക്ക് അതിനുള്ള അവകാശമില്ല. ധാർമികതയെക്കുറിച്ച് ചിന്തിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ എആർ ക്യാമ്പിൽ ചോദ്യം ചെയ്തതിനുശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. രാഹുലിന്റെ രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാൻ പാടില്ലെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

‘വിജയ് സർ ഗംഭീര യാത്രയയപ്പ് അർഹിക്കുന്നു’; ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ‘ജനനായകൻ’ നിർമാതാവ്

0
Spread the love

‘ജനനായകൻ’ റിലീസ് വൈകുന്നതിൽ വിജയ് ആരാധകരോട് ഖേദം പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ. നാരായണ. ചിത്രം സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചതിന്റെ നാൾവഴികൾ ഉൾപ്പെടെ അക്കമിട്ട് നിരത്തിയാണ് നിർമാതാവിന്റെ വിശദീകരണം. നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും വിജയ് ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നും വെങ്കട് നാരായണ അഭിപ്രായപ്പെട്ടു.

റിലീസ് നിയമനടപടികളിൽ കുരുങ്ങിയതിനെത്തുടർന്ന് തങ്ങൾക്ക് ലഭിച്ച ഫോൺകോളുകളും സന്ദേശങ്ങളും സിനിമയോട് ആളുകൾക്കുള്ള സ്‌നേഹത്തേയാണ് കാണിക്കുന്നത്. ഡിസംബർ 18-ന് ചിത്രം സെൻസർ ബോർഡ് അനുമതിക്കായി സമർപ്പിച്ചു. 22-ന് ഏതാനും മാറ്റങ്ങൾക്കുവിധേയമായി യു/ എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് മറുപടി ലഭിച്ചു. മാറ്റങ്ങൾ വരുത്തിയ ശേഷം സിനിമ വീണ്ടും സമർപ്പിച്ചു. അനുമതിക്കായി കാത്തിരിക്കവെയാണ്, റിലീസിന് നാലുദിവസം മാത്രം ബാക്കിനിൽക്കെ സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചതെന്ന് നിർമാതാവ് അവകാശപ്പെട്ടു.

റിവൈസിങ് കമ്മിറ്റിയെ സമീപിക്കാൻ സമയമില്ലാത്തതിനാലും പരാതിക്കാരനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാലും ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോൾ കോടതി റിലീസ് സ്‌റ്റേ ചെയ്തിരിക്കുകയാണ്. സഹകരിച്ച പ്രേക്ഷകർക്കും വിതരണക്കാർക്കും നന്ദി അറിയിക്കുന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാൻ എല്ലാവിധ ശ്രമങ്ങളും നടത്തി. എന്നാൽ, ഇത് വളരേ വൈകാരികവും വേദനാജനകവുമായ നിമിഷമാണെന്നും വെങ്കട് നാരായണ പറഞ്ഞു

‘നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. എത്രയും പെട്ടെന്ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരിൽനിന്നും സിനിമാ മേഖലയിൽനിന്നും ദളപതി വിജയ് സാർ നേടിയെടുത്ത സ്‌നേഹത്തിനും ആദരവിനും തുല്യമായി അദ്ദേഹം ഗംഭീര യാത്രയയപ്പ് അർഹിക്കുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

പൊങ്കൽ റിലീസായി ‘ജനനായകൻ’ വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിന് എത്തേണ്ടിയിരുന്നത്. സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രത്തിന് അനുകൂലമായി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി പൊങ്കൽ അവധിക്കുശേഷം 21-ന് മാത്രമേ പരിഗണിക്കുകയുള്ളൂ. നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.

ലാഭ കുതിപ്പിൽ കൊച്ചി മെട്രോ: ടിക്കറ്റ് വഴി മാത്രമല്ല! സോഷ്യൽ മീഡിയയിൽ നിന്നും പരസ്യങ്ങൾ വഴിയും വരുമാനം

0
Spread the love

രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ചെറുതാണ് കൊച്ചി മെട്രോ. എന്നാൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ടിക്കറ്റ് വരുമാനത്തിന് പുറമെ നൂതനമായ മാർഗങ്ങളിലൂടെ ലാഭമുണ്ടാക്കുന്നതിൽ കൊച്ചി മെട്രോ മാതൃകയാവുകയാണ്.

സ്വന്തമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയും അതിൽ പങ്കുവെക്കുന്ന റീലുകളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏക മെട്രോയാണ് കൊച്ചിയിലേത്. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഒരു ലക്ഷം കടന്നിട്ട് മാസങ്ങളായി. പുതുവർഷത്തിൽ മെട്രോയിലും ഫീഡർ ബസുകളിലുമായി ഒന്നര ലക്ഷത്തോളം പേർ യാത്ര ചെയ്തു.

കഴിഞ്ഞ വർഷം 35 കോടി രൂപയാണ് മെട്രോയുടെ പ്രവർത്തന ലാഭം. ദൈനംദിന നടത്തിപ്പ് ചിലവുകൾ മെട്രോ ഇപ്പോൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തുന്നുണ്ട്. ദിവസം ഒരു ലക്ഷം യാത്രക്കാരുണ്ടാകുമ്പോൾ ശരാശരി 35 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നു. മെട്രോയുടെ ഒരു ദിവസത്തെ പ്രവർത്തന ചിലവ് നികത്താൻ ഈ തുക മതിയാകും. ഇതിനു പുറമെ പരസ്യങ്ങൾ, സോഷ്യൽ മീഡിയ, മറ്റു സേവനങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയാണ് ലാഭമായി കണക്കാക്കുന്നത്.

കാക്കനാട് ഇൻഫോപാർക്ക് ലൈൻ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ കുതിപ്പ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകും. നിർമ്മാണ വായ്പയുടെ തിരിച്ചടവ് വലിയൊരു വെല്ലുവിളിയാണെങ്കിലും, പ്രവർത്തന ലാഭമുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം മെട്രോകളിൽ ഒന്നായി മാറാൻ കൊച്ചിക്ക് സാധിച്ചു.

ശബരിമല സ്വർണക്കൊള്ള: പുലർച്ചെ ചോദ്യംചെയ്യൽ, പിന്നാലെ തന്ത്രി അറസ്റ്റിൽ; പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും നിർണായകമായി

0
Spread the love

വെള്ളിയാഴ്ച പുലർച്ചെ എസ്‌ഐടി ഓഫീസിൽ, മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ, ഒടുവിൽ ഉച്ചകഴിഞ്ഞ് അറസ്റ്റും. ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി നടത്തിയ നിർണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്‌ഐടിയുടെ മുന്നിൽ ഹാജരായത്. സഹായിയായ നാരായണൻ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യൽ മണിക്കൂറുകൾനീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നത്.

ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതുമുതൽ സംശയനിഴലിലുണ്ടായിരുന്ന പേരുകളിൽ ഒന്നായിരുന്നു കണ്ഠരര് രാജീവരുടേതും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുൻ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാർ മൊഴിനൽകിയതോടെ കുരുക്ക് മുറുകി. മാത്രമല്ല, സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ ഉയർന്നു. നേരത്തേ തന്ത്രിമാരായ കണ്ഠരര് രാജീവരിൽനിന്നും കണ്ഠരര് മോഹനരിൽനിന്നും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.

തന്ത്രിക്കെതിരേ പത്മകുമാറിന്റെ ഉറച്ച മൊഴി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും അടുത്തബന്ധമുണ്ടായിരുന്നതായാണ് അറസ്റ്റിലായതിന് പിന്നാലെ എ. പത്മകുമാർ മൊഴിനൽകിയിരുന്നത്. താൻ പരിചയപ്പെടുന്നതിന് മുൻപുതന്നെ പോറ്റി ശബരിമലയുള്ള വ്യക്തിയായിരുന്നുവെന്നും തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു.

പോറ്റിയെ അറിയാം, കൊണ്ടുവന്നത് താനല്ലെന്ന് കണ്ഠരര് രാജീവര്…

സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിനിടെ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് മൊഴിയെടുത്തപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നുതന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. ശബരിമലയിൽ ഒട്ടേറെ വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്നനിലയിലും പൂജാരിയുടെ സഹായി എന്നനിലയിലും പോറ്റിയെ പരിചയമുണ്ടെന്നായിരുന്നു രാജീവരുടെ മൊഴി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോർഡിന്റെ തീരുമാനപ്രകാരമാണ്. സ്വർണപ്പാളികൾ പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇക്കഴിഞ്ഞ നവംബറിൽ തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നൽകി. അതേസമയം, പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്നും കണ്ഠരര് രാജീവര് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സംശയമായി കുറിപ്പിലെ പരാമർശം…

2019-ലെ സ്വർണപ്പാളി തട്ടിപ്പ് കഴിഞ്ഞവർഷം പുറത്തറിഞ്ഞപ്പോൾ ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ തന്ത്രിയുടെ കുറിപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പിൽ തന്ത്രി പരാമർശിച്ചിരുന്നത്.

തന്ത്രി കണ്ഠരര് രാജീവരിൽനിന്നാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ അഭിപ്രായം എഴുതിവാങ്ങിയിരുന്നത്. ‘ദ്വാരപാലകരിലും ശ്രീകോവിലിന്റെ തെക്കും വടക്കുമുള്ള മൂലകളിലും പൂശിയിട്ടുള്ള സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതിയതായി സ്വർണംപൂശി വൃത്തിയാക്കിവെക്കുന്നതിന് അനുവദിക്കാവുന്നതാണ്’, എന്നാണ് തന്ത്രിയുടെ കുറിപ്പിൽ കാണുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു.

അതേസമയം, 1998-ൽ ദ്വാരപാലക ശില്പങ്ങളിലും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിലും സ്വർണം പൊതിയുകയായിരുന്നു എന്ന വസ്തുത തന്ത്രിയുടെ കുറിപ്പിലും ഉണ്ടായില്ലെന്നത് എസ്‌ഐടി അന്നേ വിലയിരുത്തി.

തന്ത്രി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബു റിപ്പോർട്ട് തയ്യാറാക്കിയതെങ്കിലും തന്ത്രി പറഞ്ഞിരുന്ന ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ’ എന്നത് പിന്നീട് മാറ്റുകയായിരുന്നു. ദ്വാരപാലകരുടെ കാര്യത്തിൽ ചെമ്പുതകിടെന്നും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിൽ ചെമ്പുപാളികളെന്നുമാണ് മുരാരി വരുത്തിയ ഭേദഗതി. താൻ എഴുതിക്കൊടുത്തപോലെയല്ല മുരാരി റിപ്പോർട്ടിൽ എഴുതിയതെന്ന്, സെപ്റ്റംബറിൽ മോഷണവിവരം പുറത്തുവന്നപ്പോൾ തന്നെ കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നു.

‘ദൈവതുല്യരായ പലരും പിന്നിലുണ്ട്…’

ശബരിമല സ്വർണക്കൊള്ളയിൽ ദൈവതുല്യരായ പലരും ഉൾപ്പെട്ടതായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിരുന്നു. ”ദൈവതുല്യരായി കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കിൽ എന്തുചെയ്യാൻ പറ്റും” എന്നായിരുന്നു പത്മകുമാർ മാസങ്ങൾക്ക് മുൻപ് പറഞ്ഞത്. എന്നാൽ, അത് തന്ത്രിയെക്കുറിച്ചാണോ എന്ന ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.

ദൈവതുല്യരായ എത്രയോപേർ ഉണ്ടെന്നായിരുന്നു ഇതേക്കുറിച്ച് കണ്ഠരര് രാജീവരുടെ പ്രതികരണം. പത്മകുമാർ പറഞ്ഞ ദൈവ്യതുല്യർ ആരാണെന്നത് താൻ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പിന്നീട് ആഴ്ചകൾക്ക് ശേഷം കോടതിയിൽനിന്ന് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോഴും പത്മകുമാർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ആരെക്കുറിച്ചാണ് ദൈവതുല്യരെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ‘വേട്ടനായ്ക്കൾ’ അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ദൈവതുല്യൻ ശവംതീനിയല്ലെന്നും എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നും പത്മകുമാർ അന്ന് പറഞ്ഞിരുന്നു. പത്മകുമാർ ഈ പ്രതികരണം നടത്തിയ അതേദിവസമാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്‌ഐടി ചോദ്യംചെയ്‌തെന്ന വാർത്തയും പുറത്തുവന്നത്.

‘മഞ്ജു ഒറ്റയ്ക്കല്ല, അവൾക്ക് ഞങ്ങളുണ്ട്, വലിയൊരു കുടുംബമുണ്ട്’, ശ്രദ്ധേയമായി ശോഭനയുടെ  മറുപടി 

0
Spread the love

മഞ്ജു വാര്യരുടെ തളരാത്ത പോരാട്ടവീര്യത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റും നടി ശോഭന നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ മഞ്ജു വാര്യർ തന്റെ ബിഎംഡബ്ല്യു ബൈക്കിൽ ധനുഷ്‌കോടിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.

‘ആണിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും വഴങ്ങാതെ പറന്നുനടക്കുന്ന പെണ്മയാണ് മഞ്ജു. കുടുംബമില്ലെങ്കിലും തനിക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് മഞ്ജു തെളിയിച്ചുവെന്നും, പെൺകുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് മഞ്ജു വാര്യർ.’ എന്നായിരുന്നു ശാരദക്കുട്ടി കുറിച്ചത്. അതേസമയം, ശാരദക്കുട്ടിയുടെ കുറിപ്പിനെ പ്രശംസിക്കുമ്പോഴും അതിലെ പ്രത്യേക പ്രയോഗത്തോടാണ് ശോഭന എതിർപ്പ് അറിയിച്ചത്.


മഞ്ജുവിന് കുടുംബമില്ലെന്ന പരാമർശത്തിന് മറുപടിയായി ശോഭന കുറിച്ചത് ഇങ്ങനെയാണ്: ‘മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്. മിക്ക ആളുകൾക്കുമുള്ളതിനേക്കാൾ വലിയ ഒന്നാണത്. അവൾക്ക് ഞങ്ങളുണ്ട്, അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാറ്റിനുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്…ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ..യാതൊരു തടസങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും നിന്റെ ബൈക്കും മാത്രം കൂട്ടിനുണ്ടാവട്ടെ.’ ശോഭന കുറിച്ചു.


നമ്മൾ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും സ്‌നേഹിക്കുന്ന ലോകവുമാണ് യഥാർത്ഥ കുടുംബമെന്ന ശോഭനയുടെ നിരീക്ഷണം സോഷ്യൽ മീഡിയയിലും കയ്യടി നേടുകയാണ്. സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും പിന്തുണയും ഏതൊരു സ്ത്രീക്കും വലിയ കരുത്താണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.

മായാനദി സ്ത്രീവിരുദ്ധമെന്ന് പറഞ്ഞില്ല, പക്ഷേ അതുല്യയുടെ ആ രംഗം അശ്ലീലമായി; ഗീതുവിനെ പിന്തുണച്ച് റിമ

0
Spread the love

ഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നതുമുതൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ഗീതുവിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിമാരായ റിമ കല്ലിങ്കൽ, ദിവ്യപ്രഭ എന്നിവർ. ടീസറിൽ വിവാദമായ നായകന്റെ ഇൻട്രോ സീനിനെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്ക് മറുപടി എന്ന രീതിയിൽ ഒരു ഇൻസ്റ്റാഗ്രാം പേജിൽ വന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റിമയും ദിവ്യപ്രഭയും. ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും… എന്ന തലക്കെട്ടിൽ വന്ന ലേഖനം ഇരുവരും പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ:

‘ഡീയസ് ഈറെ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധിപേരാണ് നായികയായ അതുല്യ ചന്ദ്രയെ വെറുമൊരു “സെഡക്റ്റീവ് ഒബ്ജക്റ്റ്” ആയി തരംതാഴ്ത്തിയത്. അത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്‌നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ ചിന്താഗതികളെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.

ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ‘ഡീയസ് ഈറെ’യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പോലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് നാം ലൈംഗികതയെ സ്ത്രീകളുമായി മാത്രം ബന്ധപ്പെടുത്തുന്നത് എന്ന കാര്യം അത്ഭുതപ്പെടുത്തും. ഒരുപക്ഷേ സ്ത്രീക്ക് മാത്രമേ ധാർമ്മിക ഉത്തരവാദിത്തം ഉള്ളൂ എന്നതുകൊണ്ടാകാം. വിഷയം ലൈംഗികതയാണെങ്കിൽ, നോട്ടം ഉടൻ സ്ത്രീകളിലേക്ക് മാറും.

ഇപ്പോൾ, ‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന രീതിയിലാണ് കാര്യങ്ങൾ.

പുരോഗമന ചിന്താഗതിയുള്ള യുവതലമുറക്കിടയിൽ പോലും, ലൈംഗികതയെ തെറ്റായതും സ്ത്രീകൾക്ക് ദോഷകരമായ ഒന്നായുമാണ് ഇപ്പോഴും കാണുന്നത്. ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തുന്നതോ ശബ്ദങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്നതോ ഇവിടെ അശുദ്ധമെന്നതുപോലെയാണ് കാണുന്നത്.

നമുക്ക് ‘മായാനദി’യും ‘4 ഇയേഴ്സും’ ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു തിരിച്ചറിവെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്.

ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ നിരന്തരം സംശയിക്കുകയും, വിഷയത്തിന്റെ കാമ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.

ലെന അമേരിക്കയിലേക്ക് താമസം മാറിയോ? അഭിനയം നിർത്തിയോ? മറുപടിയുമായി നടി

0
Spread the love

വിവാഹശേഷം അഭിനയം നിർത്തി അമേരിക്കയിലേക്ക് താമസം മാറിയോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി ലെന. താൻ ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി കൊച്ചിയിൽ താമസിക്കുകയാണെന്ന് നടി വ്യക്തമാക്കി. ജീത്തു ജോസഫ് സംവിധാനംചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിലൂടെ താൻ തിരിച്ചുവരികയാണെന്നും നടി അറിയിച്ചു.

‘അടുത്തിടെ ശ്രദ്ധിച്ചതാണ്, ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽനിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പമുണ്ട്. ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നു. അഭിനയത്തിലേക്കും തിരിച്ചെത്തിയിട്ടുണ്ട്’, നടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

‘എന്റെ കം-ബാക്ക് ചിത്രം ‘വലതുവശത്തെ കള്ളൻ’ സംവിധാനംചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’, അവർ കൂട്ടിച്ചേർത്തു.

2024 ജനുവരിയിൽ ലെനയും ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം നടന്നിരുന്നു. വിവാഹവിവരം ഏറെ നാളുകൾക്കുശേഷമായിരുന്നു ലെന പുറത്തുവിട്ടത്. പത്തുമാസത്തോളം ലെന പ്രശാന്തിനൊപ്പം അമേരിക്കയിലായിരുന്നു.

വിക്ടോറിയക്ക് വീണ്ടും അംഗീകാരം; ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌ക്കാരം

0
Spread the love

മലയാള ചിത്രമായ വിക്ടോറിയക്ക് ജാഫ്‌ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌ക്കാരം. കെഎസ്ഫ്ഡിസി നിർമ്മിച്ച് ശിവരഞ്ജിനി തിരിക്കഥയും സംവിധാനവും നിർവഹിച്ച വിക്ടോറിയക്ക് ഇതിനകം തന്നെ നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന ഐഫ്ഫ്‌കെയിൽ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടി തുടങ്ങിയ യാത്രയാണ് വിക്ടോറിയയുടേത്. പിന്നാലെ ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്‌ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്‌സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്‌കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും, തായ്‌പോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സൗത്ത് ആസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആനന്ദ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം അഭയദേവ് പ്രഫുൽ ആണ്. ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്‌സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിംഗ്- അബു വളയംകുളം, സ്‌ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്‌ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്.

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts