മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു.
സംവിധായകന്റെ പേരെവിടെ? ചർച്ചയായി ‘ഒരു ദുരൂഹസാഹചര്യത്തിലി’ന്റെ പോസ്റ്റർ
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്, സജിന്‍ ഗോപു, സംവിധായകന് ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’. രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്മസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് പോസ്റ്ററില്‍ എവിടെയും ഇല്ല. പകരം ലിസ്റ്റിന് സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ആണ് ഉള്ളത്.
2022ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സംവിധായകന്റെ പേര് ഒഴിവാക്കി എന്ത് കൊണ്ട് നായകൻ അടക്കമുള്ളവർ പോസ്റ്റർ പുറത്തു വിട്ടു എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.
മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന് മാഷ്, ശരണ്യ രാമചന്ദ്രന്, പൂജ മോഹന്‍രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ്.
മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന് സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന് സ്റ്റീഫന്‍ ആണ് കോ പ്രൊഡ്യൂസര്‍. ഛായാഗ്രഹണം- അര്ജുന് സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോണ്‍ വിന്‍സെന്റ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, കലാസംവിധാനം- ഇന്ദുലാല്‍ കവീട്, സിങ്ക് ആന്‍ഡ് സൗണ്ട്- ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, ഡാന്‍സ് കൊറിയോഗ്രഫി- ഡാന്‍സിംഗ് നിന്‍ജ, ആക്ഷന്‍ കൊറിയോഗ്രഫി- വിക്കി നന്ദഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- യെല്ലോടൂത്ത്സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.
‘മുട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി’ എന്ന് ബേസിലിന്റെ ഫോട്ടോയ്ക്ക് നസ്ലിന്റെ കമന്റ്; വിഷയത്തിൽ ഇടപെട്ട് ടോവിനോ
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അരുൺ അനിരുദ്ധൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘അതിരടി’. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. ചിത്രത്തിൽ ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബേസിൽ പങ്കുവെച്ച ചിത്രത്തിന് നസ്ലിൻ ഉൾപ്പെടെ പങ്കുവെച്ച രസകരമായ കമന്റാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്. ‘സാം കുട്ടി’ അഥവാ ‘സാം ബോയ്’ എന്ന കഥാപാത്രമായെത്തുന്ന ബേസിൽ, അതേ വേഷത്തിലുള്ള ചിത്രമാണ് പങ്കുവെച്ചത്. ‘സാം ബോയ്- റോൾ നമ്പർ 31, ബിടെക് ഫസ്റ്റ് ഇയർ, സിവിൽ എൻജിനിയറിങ്, ബിസിഇടി’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം.
ചിത്രത്തിന് താഴെ നസ്രിയയും ആന്റണി വർഗീസ് പെപ്പേയും ഗുരു സോമസുന്ദരവും ഉൾപ്പെടെയുള്ളവർ കമന്റുമായെത്തി. ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായിപ്പോയി’ എന്ന നസ്ലിന്റെ കമന്റാണ് രസകരമായ കൊടുക്കൽ വാങ്ങലുകൾക്ക് തുടക്കമിട്ടത്. ഇതിന് മറുപടിയുമായി ബേസിലും സന്ദീപും ടൊവിനോയും എത്തിയതോടെ കമന്റ് ബോക്സ് കൊഴുത്തു.
‘നിന്റേയും ആ സന്ദീപിന്റേയും അഹങ്കാരം കുറച്ചുകൂടുന്നുണ്ട്, ശരിയാക്കിത്തരാം’, എന്നായിരുന്നു സന്ദീപിനെക്കൂടി മെൻഷൻ ചെയ്ത് നസ്ലിന് ബേസിലിന്റെ മറുപടി. ‘മുട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി’, എന്നായി നസ്ലിൻ. പിന്നാലെ വന്ന ടൊവിനോ നസ്ലിനെ മെൻഷൻ ചെയ്ത്, ‘നീയാണ് അവന്റെ മെയിൻ ലക്ഷ്യം’, എന്ന് കമന്റിട്ടു. ‘നമ്മൾ ഒരു ടീമല്ലേ’, എന്നായിരുന്നു ടൊവിനോയോട് ബേസിലിന്റെ ചോദ്യം. ‘ലാസ്റ്റ് ഞാൻ മാത്രമേ കാണൂ, ഓർത്തോ’, എന്നും ബേസിൽ ടൊവിനോയ്ക്ക് ‘മുന്നറിയിപ്പ്’ നൽകി. പിന്നാലെയെത്തിയ സന്ദീപ്, ‘പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടെ’, എന്ന് ബേസിലിനോട് ചോദിച്ചു. താരങ്ങൾക്ക് പുറമേ ആരാധകരും രസകരമായ കമന്റുകളുമായെത്തി.
മാസ്- കളർഫുൾ- കാംപസ് എന്റർടെയ്നറായാണ് ‘അതിരടി’ ഒരുങ്ങുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.
അപ്പാപ്പന്റെ വല്യ ആഗ്രഹം! സിനിമയിൽ അരങ്ങറ്റം കുറിക്കാനൊരുങ്ങി ജൂനിയർ ഇന്നസെന്റ്
ഇന്നസെന്റിന്റെ കൊച്ചുമകൻ ജൂനിയർ ഇന്നസെന്റ് സിനിമയിൽ അരങ്ങേറുന്നു. ഐ.എം. ഏലിയാസ് സംവിധാനംചെയ്യുന്ന ‘ഹായ് ഗായ്സ്’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്ലസ് ടു വിദ്യാർഥിയുടെ റോളാണ് ജൂനിയർ ഇന്നസെന്റിന് ചിത്രത്തിൽ. മാത്രവുമല്ല അമീർ പള്ളിക്കൽ സംവിധാനംചെയ്യുന്ന ‘പ്രേം പാറ്റ’ എന്ന മറ്റൊരു സിനിമയിൽ കൂടി ജൂനിയർ ഇന്നസെന്റിനു വേഷമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് താരത്തിന്റെ കൊച്ചുമകൻ പറഞ്ഞ വാക്കുകളാണ് മാധ്യമങ്ങളിൽ വാർത്തയാകുന്നത്.
ജൂനിയർ ഇന്നസെന്റിന്റെ വാക്കുകൾ
അപ്പാപ്പന് ഞാൻ സിനിമയിൽ വരുന്നതിൽ താത്പര്യമായിരുന്നു. പക്ഷേ, റെക്കമെൻഡ് ചെയ്തിട്ടില്ല. സഹോദരി അന്നയ്ക്കാണ് സിനിമയിലേക്ക് ആദ്യ ഓഫർ വന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിലേക്ക്. അന്നയ്ക്ക് താത്പര്യമില്ലാത്തതിനാൽ നടന്നില്ല.അപ്പാപ്പൻ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു പേരക്കുട്ടികളുടെ സിനിമാപ്രവേശനം. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന് കരുതി അദ്ദേഹം. ഇപ്പോൾ ആ സമയമായിരിക്കുന്നു. എന്നാൽ, അതിന്റെ ഭാഗമാവാൻ അപ്പാപ്പൻ ഇല്ലാതെപോയല്ലോ എന്ന സങ്കടംമാത്രം.
ശബരിമല സ്വർണക്കൊള്ള; തൊണ്ടിമുതൽ കണ്ടെത്താൻ ശ്രമം, ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങും
ശബരിമല സ്വർണക്കൊള്ളയിൽ അവസാനഘട്ട അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ തൊണ്ടിമുതൽ എവിടെയാണെന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് അറസ്റ്റിലായ ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. സ്മാർട്ട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
തമിഴ്നാട്ടിൽ വൻരാഷ്ട്രീയ ബന്ധമുള്ള ദിണ്ഡിഗല്ലിലെ ഡയമണ്ട് മണിയുടെ (ഡി-മണി) കൂട്ടാളി ശ്രീകൃഷ്ണന്റെ ഫോണിലേക്ക് മുഖ്യപ്രതി ഉണ്ണികൃഷ്ണൻപോറ്റി വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിലെടുത്ത് മണി ഉപയോഗിക്കുന്ന മൂന്ന് സിംകാർഡുകളിലൂടെ നടത്തിയ കോൾ വിവരങ്ങൾ പരിശോധിക്കുകയാണ്. രാഷ്ട്രീയസ്വാധീനമുള്ള വമ്പന്മാരുടെ ബിനാമിയാണ് മണിയെന്നും സംശയിക്കുന്നുണ്ട്.
സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് പോറ്റിയും സംഘവും ഉരുക്കിമാറ്റിയതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. എന്നാൽ ദിണ്ഡിഗൽ സംഘം പാളികൾ അപ്പാടെ മാറ്റിയിട്ടുണ്ടോയെന്നും വിഗ്രഹങ്ങൾ കടത്തിയോയെന്നുമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് വിഗ്രഹങ്ങളും പഴയ പാത്രങ്ങളും പുരാവസ്തുക്കളും വിൽക്കുന്ന ബിസിനസാണ്. ശ്രീകൃഷ്ണനെ അറിയില്ലെന്ന് മണി മൊഴിനൽകിയതായാണ് അറിയുന്നത്.
അതേസമയം, സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അന്വേഷണ സംഘം വേട്ടയാടുകയാണെന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മണി കരഞ്ഞുപറഞ്ഞു. കേരളത്തിൽ ബിസിനസില്ല. പോറ്റിയെ അറിയില്ല. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. ദിണ്ഡിഗലിലെ ചെറിയ ബിസിനസേയുള്ളൂ. അന്വേഷണവുമായി സഹകരിക്കും. ശബരിമലയിൽ വന്നിട്ടില്ല. സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. സ്വർണക്കൊള്ളയെക്കുറിച്ച് ടിവിയിൽ കണ്ട അറിവേയുള്ളൂ. ഒരുതെറ്റും ചെയ്തിട്ടില്ല. സാധാരണക്കാരനാണ്. സ്വർണബിസിനസില്ല. ഗ്രാമവാസിയാണ്. നിരപരാധിയാണ്. വേട്ടയാടരുതെന്നൊക്കെയാണ് മണി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഈ സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല; പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് അതിജീവിത
പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
‘എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പരാതിയിൽ നിന്നും പിന്മാറിക്കൂടെ എന്നാണ് ചോദിക്കുന്നത്’- അതിജീവിത പറഞ്ഞു. ഈ സമ്മർദ്ദം താങ്ങാനാവാത്തതാണ്. തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടെത്. പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി. പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നും കേസ് എടുത്തിട്ടും മുൻകൂർ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവത കുറ്റപ്പെടുത്തി.
കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി പറയുന്നു.
സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതിനോട് യോജിപ്പില്ല, മുൻപ് ഇല്ലായിരുന്നു-നിവിൻ പോളി
സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ പുറത്തുവിടുന്ന നിർമാതാക്കളുടെ രീതിയോട് യോജിപ്പില്ലെന്ന് വെളിപ്പെടുത്തി മലയാള സിനിമാതാരം നിവിൻ പോളി. സിനിമാ നിർമാണത്തിന്റെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടേണ്ടതില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പുതിയ സിനിമയായ സർവ്വം മായയുടെ പ്രചരണാർഥം ദുബായിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നല്ല സിനിമകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാനം. എന്തിനാണ് ഈ കണക്കുകൾ പുറത്തുവിടുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഇത്രയും നാൾ ഇല്ലാതിരുന്ന പരിപാടിയായിരുന്നു ഇത്. എല്ലാവരും ചേർന്ന് ഒരു കുട്ടായ്മയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ, ഇത്തരത്തിലുള്ള കീഴ്വഴക്കങ്ങൾ കൂടുതൽ നിക്ഷേപകർ ഈ രംഗത്തേക്ക് വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും നിവിൻ പോളി അഭിപ്രായപ്പെട്ടു.ഏതൊരു വ്യവസായമായിരുന്നാലും ലാഭവും നഷ്ടവുമുണ്ടാകാറുണ്ട്. എന്നാൽ, ഇതൊന്നും അങ്ങനെ പുറത്തുവിടണമെന്നില്ല. മലയാള സിനിമ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരുടെയും കൂട്ടായ്മ ഉണ്ടാകണമെന്ന് മാത്രമാണ് ഞാൻ വിശ്വസിക്കുന്നതെന്നും നിവിൻ പറഞ്ഞു. സർവ്വം മായ സിനിമയുടെ സംവിധായകൻ അഖിൽ സത്യൻ, നടി റിയാ ഷിബു, നിർമാതാവ് രാജീവ് മേനോൻ, കണ്ണൻ രവി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
മദ്യലഹരിയിൽ വാഹനമോടിച്ച ഉപ്പും മുളകും സീരിയൽ നടൻ യാത്രക്കാരനെ ഇടിച്ചിട്ടു
മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവാണ് അപകടമുണ്ടാക്കിയത്. സിദ്ധാർഥ് ഓടിച്ച കാർ ലോട്ടറി വിൽപ്പനക്കാരനെയാണ് ഇടിച്ചത്. എംസി റോഡിൽ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചു എന്ന് തെളിഞ്ഞു.
‘ആ നല്ല നാൾ ഇനി തുടരുമോ?’ വെള്ളേപ്പത്തിലെ ഗാനം പുറത്ത്; ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ
അക്ഷയ് രാധാകൃഷ്ണൻ ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്,റോമ, ശ്രീജിത്ത് രവി, സോഹാൻ സീനലാൽ, ഫാഹിം സഫർ,സുനിൽ പറവൂർ,വൈശാഖ് വിജയൻ, അലീന ട്രീസ, ക്ഷമ കൃഷ്ണ,റോഷ്ന റോയ്,ഫിലിപ്പ് തൊകലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വെള്ളേപ്പം എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ‘ആ നല്ല നാൾ ഇനി തുടരുമോ എന്ന ഗാനം പുറത്തിറങ്ങി.എറിക് ജോൺസന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന് ഒപ്പം എമി എഡ്വിൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്, വരികൾ ദിനു മോഹൻ.
പുത്തൻ പള്ളിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറയുന്ന ചിത്രം ഒറിജിനൽ വെള്ളേപ്പങ്ങടിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ് വെള്ളേപ്പം. വിജയ് യേശുദാസിന്റെ ആലാപനത്തിൽ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്.
ലീല എൽ ഗിരീഷ് കുട്ടൻ ഉൾപ്പെടെ മൂന്ന് സംഗീത സംവിധായകർ ആണ് ചിത്രത്തിൽ ഉള്ളത്.
ബറോക് സിനിമാസിനു വേണ്ടി ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ ആണ്. കഥ തിരക്കഥ ജീവൻ ലാൽ, ശിഹാബ് ഓങ്ങല്ലൂർ ക്യാമറ, എഡിറ്റിങ് രഞ്ജിത് ടച്ച് റിവർ.ജ്യോതിഷ് ശങ്കർ കലാസംവിധാനവും ലിബിൻ മോഹനൻ മേക്കപ്പ്,ഫിബിൻ അങ്കമാലി പ്രൊഡക്ഷൻ കൺട്രോളർ, നിവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റു സാങ്കേതിക വിഭാഗങ്ങളിൽ. പി ആർ ഒ അരുൺ പൂക്കാടൻ .
കോടികളൊന്നും ഇല്ലെങ്കിലും കടം വാങ്ങേണ്ട അവസ്ഥ ഇന്നില്ല! സ്വന്തമായി കാറും മാനേജറും, രേണു സുധിയെ വാഴ്ത്തി അന്ന് വിമർശിച്ച അതേ മലയാളികൾ
പ്രമുഖ നടൻ പരേതനായ കൊല്ലം സുധിയുടെ ഭാര്യ എന്നതിനപ്പുറം, സ്വന്തം അധ്വാനം കൊണ്ട് മലയാളികൾക്കിടയിൽ തന്റേതായ ഒരിടം കണ്ടെത്താൻ രേണു സുധിക്ക് സാധിച്ചിട്ടുണ്ട്. ഒരു സാധാരണ വീട്ടമ്മയിൽ നിന്നും സെലിബ്രിറ്റി പദവിയിലേക്കുള്ള രേണുവിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പരിഹാസങ്ങളെയും തളർച്ചകളെയും അതിജീവിച്ച് മുന്നേറുന്ന രേണുവിന്റെ വിജയഗാഥ ഇന്ന് പലർക്കും പ്രചോദനമാണ്.
വെല്ലുവിളികൾ നിറഞ്ഞ തുടക്കം
വെറും 2000-3000 രൂപ ശമ്പളത്തിൽ നിന്നാണ് രേണു തന്റെ കരിയർ ആരംഭിച്ചത്. ഇന്ന് കുടുംബം നോക്കാൻ ആരുടെയും സഹായമില്ലാത്ത അവസ്ഥയിലേക്ക് അവർ വളർന്നു. “കോടികളൊന്നും സമ്പാദ്യമില്ലെങ്കിലും ഇന്ന് കടം വാങ്ങേണ്ട അവസ്ഥയില്ല. ഒരു പെൺകുട്ടി മാനേജറായി കൂടെയുണ്ട് — കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്, ” തന്റെ മാറ്റത്തെക്കുറിച്ച് രേണു അഭിമാനത്തോടെ പറയുന്നു.
സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്തു തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും രൂക്ഷമായ വിമർശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്. വീട്ടുകാർക്ക് പോലും ഇത് ഇഷ്ടമല്ലെന്നും ഇത്തരം കാര്യങ്ങൾ നിർത്തണമെന്നും പലരും ഉപദേശിച്ചു. എന്നാൽ ആ വാക്കുകൾക്ക് ചെവികൊടുത്ത് അന്ന് വീട്ടിലിരുന്നിരുന്നെങ്കിൽ ഇന്നത്തെ രേണു സുധി ഉണ്ടാകില്ലായിരുന്നു എന്നും രേണു പറയുന്നു.
ബിഗ് ബോസും കരിയറിലെ വഴിത്തിരിവും
ഏറെ വർഷത്തെ പ്രയത്നം കൊണ്ട് പലരും എത്തിച്ചേരുന്ന ബിഗ് ബോസ് വേദിയിലേക്ക് നേരിട്ടുള്ള ക്ഷണമാണ് രേണുവിനെ തേടിയെത്തിയത്. 35 ദിവസം ആ വീട്ടിൽ നിൽക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും, ബിഗ് ബോസ് അനുഭവം ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും രേണു വ്യക്തമാക്കുന്നു.
“അന്ന് ഞാൻ വീട്ടിലിരുന്നു പോയിരുന്നെങ്കിൽ ഇന്നത്തെ രേണു സുധിയാകാൻ കഴിയില്ലായിരുന്നു. ബിഗ്ബോസ് പോലെയുള്ള ഷോകളിൽ പലരും വർഷങ്ങളുടെ ശ്രമം കൊണ്ടാണ് എത്തുന്നത്; എന്നെ അവിടേക്ക് നേരിട്ട് വിളിക്കുകയായിരുന്നു. 35 ദിവസം വരെ ബിഗ്ബോസിൽ നിൽക്കും എന്ന് കരുതിയിരുന്നില്ല. ഇറങ്ങി വന്നതിൽ നിരാശയുമില്ല. ബിഗ്ബോസ് കൊണ്ട് എനിക്ക് നഷ്ടമൊന്നുമില്ല — നേട്ടങ്ങൾ മാത്രമാണ് ലഭിച്ചത്.”
“ഉദ്ഘാടനങ്ങളിൽ അതിഥിയായി ക്ഷണിക്കപ്പെടുമെന്നോ ഒരു നാടമുറിക്കാനുള്ള അവസരം ലഭിക്കുമെന്നോ ഒരിക്കൽ പോലും സ്വപ്നത്തിൽ കരുതിയിട്ടില്ല. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. അതിലും വലിയ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നുവന്നത്,” രേണു കൂട്ടിച്ചേർത്തു.
അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രേണു ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ‘കുരുവി പാപ്പ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷി ജോൺ ഒരുക്കുന്ന പുതിയ സിനിമയിലും രേണു ഉണ്ട്. മികച്ച അവസരങ്ങൾ വന്നാൽ സിനിമയിൽ സജീവമായി തുടരാനാണ് രേണുവിന്റെ തീരുമാനം.
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് അടുത്തിടെ ഒരു പുതിയ സ്വിഫ്റ്റ് കാർ രേണു സ്വന്തമാക്കിയിരുന്നു. ഇല്ലായ്മകളിൽ നിന്ന് വളർന്ന്, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ ഒരു സ്ത്രീയുടെ വിജയത്തിന്റെ അടയാളമായി ആ നീല കാറിനെ ആരാധകർ ഏറ്റെടുത്തിരുന്നു.
വിമർശിക്കുന്നവരുടെ വായടപ്പിച്ചുകൊണ്ട്, തന്റെ കരിയർ ഗ്രാഫ് ഉയരങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിലാണ് രേണു സുധി ഇന്ന്.











