Home Blog Page 20

ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ ഉണർന്നയുടനേയും റീൽസ് കാണുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം

0
Spread the love

സമൂഹമാധ്യമങ്ങളിൽ അടിമപ്പെട്ടുപോയ ഒരു കാലഘട്ടമാണിത്, പ്രത്യേകിച്ചും പുതുതലമുറ ഉറങ്ങുവരെ കാണുന്നതും ഉണരുമ്പോൾ ആദ്യം എടുത്തുനോക്കുന്നതും ഇതേ സോഷ്യൽ മീഡിയ കണ്ടെന്റുകൾ തന്നെ. ഇത്തരത്തിൽ നിരന്തരം റീലുകളും ഷോർട്സുകളും കാണുന്നവരിൽ ഉയർന്ന രക്തസമ്മർദമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഉറങ്ങേണ്ട സമയങ്ങളിൽ ഷോർട്ട്സ് വീഡിയോ കണ്ടിരുന്ന യുവാക്കളും മധ്യവയസ്‌ക്കരും ഉൾപ്പെടെ 4318 പേരെ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഉറക്കസമയങ്ങളിൽ ഷോർട്സുകളും റീലുകളും കാണുന്നതിലൂടെ കൂടുതൽ സ്‌ക്രീൻ സമയം ചെലവഴിക്കുന്നത് ഉയർന്ന ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നാണ് പഠനം കണ്ടെത്തിയത്.

ഉറക്കസമയത്ത് ഷോർട്സ് വിഡിയോകൾ കാണുന്നതിന് ചെലവഴിക്കുന്ന സ്‌ക്രീൻ സമയത്തിൽ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. കൂടാതെ, ശരീരഭാരം, രക്തത്തിലെ ലിപിഡുകൾ, രക്തത്തിലെ ഗ്ലൂക്കോസ്, യൂറിക് ആസിഡ് എന്നിവയുടെ അളവ് നിയന്ത്രിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ നീണ്ട മൊബൈൽ ഫോൺ ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഠനം സൂചിപ്പിക്കുന്നത്, മൊബൈൽ ഫോണുകളിൽ നിന്ന് പുറന്തള്ളുന്ന റേഡിയോ ഫ്രീക്വൻസി എനർജിയുടെ അളവ് കുറയുന്നത് രക്തസമ്മർദത്തിൻ്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

വയലൻസി​​ന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം; ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ പ്രതികരണവുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക.

പ്രസ്​താവനയുടെ പൂർണരൂപം:

സമീപകാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകർത്താക്കളിൽ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും, പോലിസധികാരികൾ, മനശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, സാമൂഹ്യനിരീക്ഷകർ തുടങ്ങിയവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. സിനിമ ചിത്രീകരിക്കുന്ന ‘ വയലൻസ്’ ആണ് സാമൂഹ്യതിന്മകൾക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള ഒരു സമീകരണമോ, തീർത്തും ദുർബലമായ, ലളിതവത്ക്കരിക്കപ്പെട്ട ഒരു പ്രതിഫലന സിദ്ധാന്തമോ ആണ് ഈ അഭിപ്രായപ്രകടനങ്ങൾക്ക് അടിസ്ഥാനമാവുന്നത്.

ഗൗരവ്വമായി സാമൂഹിക വിശകലനം നടത്തുന്ന മാർക്സിയൻ ചിന്താധാരയടക്കമുള്ള പല പഠനശാഖകളും വളരെ വിശദമായി പഠന / അന്വേഷണ വിധേയമാക്കിയിട്ടുള്ള വിഷയമാണ് ‘വയലൻസ്’. ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ഇതെങ്ങനെയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്, വ്യാപിക്കുന്നത് എന്നതൊക്കെ ആഴത്തിലുള്ള പഠനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക മാനസികാവസ്ഥയിൽ സംഭവിക്കുന്നതല്ല പല അതിക്രമങ്ങളെന്നും ഇതിനുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വയലൻസിന് പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥകളും എത്രയോ മുമ്പ് വ്യക്തിയിൽ അഥവാ സമൂഹത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ടാകുമെന്നും ഒക്കെ വ്യക്തമാക്കുന്നുണ്ട് പഠനങ്ങൾ. വ്യക്തികൾ നേരിടുന്ന സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകൾ, അന്യവത്ക്കരണം, അപരവത്ക്കരണം, പാർശ്വവത്ക്കരണം, ചിലതരം പുറംതള്ളലുകൾ… ഇവയെല്ലാം ഏതൊക്കെ നിലയിൽ അക്രമത്തിലേക്ക് വഴിവെക്കും എന്നതും എത്രയോ മുമ്പ് വിശകലനം ചെയ്യപ്പെട്ടതാണ്.

മുമ്പെങ്ങും ഇല്ലാത്ത വിധം മാധ്യമ വിസ്ഫോടനത്തിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. എങ്ങനെ ആത്മഹത്യ ചെയ്യണം എന്നറിയാൻ, എങ്ങനെ പിഴവില്ലാതെ കൊലപാതകം നിർവഹിക്കണം എന്നറിയാൻ ഗൂഗിളിൽ പരതിയിട്ടുള്ളവരുടെ അനലിറ്റിക്സ് ഇപ്പോൾ ലഭ്യമാണ് . 10 പേരെ വെടിവെച്ച് കഴിഞ്ഞാൽ ഒരു തോക്ക് ഫ്രീ കിട്ടുന്നത് പോലുള്ള ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ എത്രയോ സുപരിചിതമാണ്. പിൽക്കാല മുതലാളിത്ത-കമ്പോള വ്യവസ്ഥയുടെ ഈ കാലത്ത് എവിടെ നിന്നുമുള്ള സാംസ്കാരിക കടന്നുകയറ്റവും സാധ്യമാണെന്നിരിക്കെ, അന്യസാംസ്കാരിക ഭൂമികകളിൽ നിന്ന് വരുന്ന വെബ് സീരീസുകളും ഗെയിമുകളും സിനിമകളും എത്രയോ വർദ്ധമാനമായ നിലയിൽ നമ്മൾ ആസ്വദിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരിക്കുന്നു. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വരുന്ന ഗെയിമുകളും സീരീസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിർന്നവരും കണ്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വയലൻസുള്ളത് ഇവിടെ നിന്നും എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാൻ ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഓഡിറ്റിങ്ങും അത്രമേൽ ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്.

ലോകത്ത് ഉത്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹ്യ- പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉത്പാദിപ്പിക്കുന്നത് എന്ന തരത്തിലുള്ള ന്യൂനീകരണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്? ഒരു സമൂഹത്തിന്റെയൊന്നാകെയുള്ള മിഡിൽ ക്ലാസ് വത്ക്കരണവും ആ സ്റ്റാറ്റസ് എത്തിപ്പിടിക്കാൻ കഴിയാത്തവർക്കിടയിൽ ജനിക്കുന്ന അരക്ഷിതാവസ്ഥകളും ഉണ്ടാക്കുന്ന വമ്പിച്ച പ്രത്യാഘാതങ്ങൾ ഭരണകൂടത്തിന്റെ കൂടി ശ്രദ്ധയിൽപ്പെടേണ്ട വിഷയമാണ് എന്നിരിക്കെ സിനിമയെ അക്രമത്തിന്റെ കേവല കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവും ആണെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ചില ചോദ്യങ്ങൾ കൂടി ഉയർത്താതെ ഈ കുറിപ്പ് പൂർണമാകില്ല. പേട്രിയാർക്കി ചിത്രീകരിച്ച സിനിമകൾ ആണോ ഇവിടെ പുരുഷമേധാവിത്വം സൃഷ്ടിച്ചത് ?

ലൈംഗിക അതിക്രമങ്ങളും ബലാത്സംഗ സംസ്കാരവും ഇവിടെ സിനിമകൾ ഉത്പാദിപ്പിച്ചെടുത്തതാണോ?

രാഷ്രീയ പാർട്ടികളൈ ഗ്രസിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര ജീർണ്ണതയും ഭരണകൂടങ്ങളെ ബാധിച്ചിരിക്കുന്ന അഴിമതിയും സിനിമ കാരണമാണോ? ലോകത്ത് പലയിടത്തും രൂപപ്പെട്ടുവരുന്ന ന്യൂ -നാസി, ന്യൂ ഫാഷിസ്റ്റ് താൽപര്യങ്ങളും തീവ്രവംശീയതയും പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയിലെ മറ്റിടങ്ങളിലെപ്പോലെ കേരളത്തിലും വളർന്നുകൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയവും അത് നിർവഹിക്കുന്ന സാമൂഹ്യ അതിക്രമങ്ങളും സിനിമ ഉത്പാദിപ്പിച്ചത് ആണോ ? എത്രയോ കാലമായി എത്ര സ്ത്രീധന മരണങ്ങൾക്ക് നമ്മുടെ നാട് സാക്ഷിയായി ..!! ഇതും സിനിമയുടെ ചുമലിൽ ?

മന്ത്രവാദവും ആഭിചാരകർമ്മങളും കൂടി വരുന്നു. അതുമായി ബന്ധപ്പെട്ട കൊലകളും. ഇതിനും സിനിമയെ പഴിക്കുമോ?

പ്രേമതകർച്ചയിൽ പെട്ടവർ പ്രതികാരം നിർവഹിക്കുന്നത്, ആസിഡ് അറ്റാക്ക് ഉണ്ടാകുന്നത്… നമ്മൾ കാണുന്നു . ഇതെല്ലാം സിനിമ ഉത്പാദിപ്പിച്ചത് ആണോ?

കുട്ടികൾക്കോ മുതിർന്നവർക്കോ മനോവൈകല്യം ഉണ്ടെന്ന് കണ്ടാൽ പുറത്ത് പറയാനും വേണ്ട പരിചരണം കൊടുക്കാനും മടിക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴും നമ്മുടേത്. മാതാപിതാക്കന്മാർക്ക് കുട്ടികളുടെ മേലുള്ള അധികാരം കൊഴിഞ്ഞ് ഇല്ലാതായി പോകുകയും കുട്ടികൾ ഒരു പ്രത്യേക തരത്തിലുള്ള ഒറ്റപ്പെടലിലേക്ക് മാറിപ്പോവുകയും ചെയ്യുന്ന സാഹചര്യങ്ങളെ എത്രപേർ അപഗ്രഥിക്കുന്നുണ്ടാകും? നമ്മളിൽ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങൾ പരമസത്യങ്ങളായി വെട്ടി വിഴുങ്ങാനാണ് താൽപ്പര്യം. വിഷ്ണുപ്രിയ കൊലപാതകത്തിന് കാരണമായത് അഞ്ചാം പാതിര എന്ന സിനിമയാണത്രെ. ദൃശ്യം 1, ദൃശ്യം 2 പോലുള്ള സിനിമകൾ വേറെയും ചില കൊലപാതകങ്ങൾക്ക് പ്രേരണയായത്രെ. ഇപ്പോൾ മാർക്കോയ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങൾ. ഇത്തരം സിനിമകൾ അവയ്ക്ക് ആധാരമായ വസ്തുതകൾ, ആശയങ്ങൾ കണ്ടെത്തുന്നത് സാമൂഹ്യ ശരീരത്തിൽ നിന്നാണ് എന്ന യാഥാർഥ്യം മറക്കരുത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടാനും ആസ്വദിക്കാനും പറ്റുന്ന സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും മറക്കരുത്. ഓരോ ദിവസവും നമുക്ക് മുമ്പിൽ തുറന്നു വരുന്ന ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യകരങ്ങൾ സമകാലീന സാമൂഹികവ്യവഹാരത്തിന്റെതാണ് .

ഒരു കലാവിഷ്ക്കാരം ഇങ്ങനെയേ ആകാൻ പാടുള്ളൂ, ശക്തമായ സെൻസറിങ്ങ് വേണം, CBFC കുറെക്കൂടി കർക്കശമാവണം തുടങ്ങിയ മുറവിളികൾ ആത്യന്തികമായി എന്തിനെയാണ്, ആരെയൊക്കെയാണ് ശക്തിപ്പെടുത്തുന്നത്. ഒരു കലാസൃഷ്ടി ഈ അച്ചിലേ വാർക്കപ്പെടാൻ പറ്റൂ എന്നു കരുതുന്നവരെയാണ് നമ്മൾ ഫാസിസ്റ്റുകൾ എന്നു വിളിക്കുന്നത്. സൽമാൻ റഷ്ദിയുടെ പുസ്തകത്തെ മതമൗലികവാദികൾ നിരോധിച്ചതിനെ നിങ്ങൾ ന്യായീകരിക്കുമോ? എം മുകുന്ദന്റെ കൃതികളാണ് ഭാംഗും ചരസ്സും കഞ്ചാവും ഒക്കെ നമ്മുടെ ചെറുപ്പക്കാർക്ക് പരിചയപ്പെടുത്തിയത് എന്ന ‘ന്യായത്തിൽ’ നിങ്ങളും വിശ്വസിക്കുന്നോ? മഹത്തുക്കളായ Quintine Tarantino, Michael Hanake എന്നിവരുടെയൊക്കെ സിനിമകൾ കണ്ടവരെല്ലാം തെറ്റായ വഴികളിലേക്ക് ആണോ ചരിച്ചത് ? Inglonio Bastards, Django Unchained, Kill Bill പോലുള്ള സിനിമകൾ ആണോ അമേരിക്കൻ കുട്ടികളിൽ അക്രമവാസന ഉണ്ടാക്കിയത്?

കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും കാരണമാവുന്നത് കേരളത്തിലെ ക്യാമ്പസുകളിലും, നിരത്തുകളിലും, ചില ഹോട്ടലുകളിലും, ബാറുകളിലും സുലഭമായി കിട്ടുന്ന സിന്തറ്റിക്ക് ലഹരിയാണെന്നാണ് പോലിസും, എക്സൈസും, മാധ്യമങ്ങളും പറയുന്നത്. ലഹരിയുടെ ഈ കുത്തൊഴുക്കിന് കാരണവും ഏതാനും സിനിമകളിലെ ലഹരിഉപയോഗത്തിന്റെ ദൃശ്യവത്ക്കരണമാണെന്നാണോ വാദം? മലയാളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നടനെക്കൊണ്ട് “നർക്കോട്ടിക്സ് ഇസ് എ ഡെർട്ടി ബിസിനസ്” എന്ന് വൻ വിജയം നേടിയ രണ്ടു സിനിമകളിൽ പറയിച്ചത് ഞങ്ങളുടെ സഹപ്രവർത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തീയറ്ററിൽ പ്രകമ്പനം സൃഷ്ടിച്ച ആ രംഗങ്ങൾക്കില്ലാത്ത സ്വാധീനശക്തി സിലക്റ്റിവായി മറ്റ് സിനിമാരംഗങ്ങൾക്ക് ചാർത്തിക്കൊടുക്കുന്നതിലെ ഇരട്ടത്താപ്പും സാരള്യവും ലഹരിയുടെ മാരക പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയാതെ പരാജയപ്പെട്ടുപോയ സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണ് എന്ന് ഞങ്ങൾ കരുതുന്നു.

നമ്മുടെ സ്കൂൾ / കോളേജ് ക്യാമ്പസുകളിൽ വർദ്ധിതമായ രീതിയിൽ ലഹരിയുടെ ഉപയോഗവും വിപണനവും നടക്കുന്നു. ഇത് വിരൽ ചൂണ്ടുന്നത്, നിതാന്ത ജാഗ്രതയോടെ തിരുത്തൽ ശക്തികളായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ സംഘടനാസുഷുപ്തിയിലേക്കാണ്. ലഹരിയും, ഇടിമുറികളും, കിരാതമായ റാഗിങ്ങും ക്യാമ്പസുകളുടെ ‘റ്റു ഡു’ ലിസ്റ്റിലെ പ്രധാന വിഷയങ്ങളാവുമ്പോൾ, നിശിതമായ സ്വയംവിമർശനത്തിലൂടെ ഉയർത്തെഴുന്നേല്ക്കണ്ടവർ സിനിമയെ പഴിചാരി അലസ സംതൃപ്തി നേടുന്നതിൽ ഞങ്ങൾക്ക് ദുഃഖവും നിരാശയുമുണ്ട്.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നമ്മുടെ കൺമുന്നിലേക്ക് എത്തുന്നത് പരിധിയില്ലാത്ത വിഷ്വൽ ഡേറ്റായാണ്. നിർമ്മിതബുദ്ധിയുടെ കടന്നുവരവോടെ കാര്യങ്ങൾ പ്രവചനാതീതമാകുന്ന അവസ്ഥയുണ്ട്. ഇവിടെ എന്തു കാണണമെന്നും എങ്ങനെ കാണണമെന്നും നിർബന്ധമായും കുട്ടികൾക്ക് പരിശീലനം നല്കേണ്ടതുണ്ട്. വിദ്യാഭ്യാസ-അധ്യാപന രീതികളിൽ മാറുന്ന ലോകത്തെയും മാറുന്ന കാഴ്ചകളെയും ഉൾക്കൊള്ളാൻ പറ്റിയ നിലയിൽ പുതിയ പഠന രീതികൾ സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലുണ്ടാവുന്ന നാമ്പത്തിക-സാംസ്കാരിക അരക്ഷിതാവസ്ഥകൾ കൈകാര്യം ചെയ്യാൻ ഭരണകൂട ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇതൊക്കെ അറിയാമെന്നിരിക്കിലും വെറുതെ സിനിമക്കും സിനിമാക്കാർക്കുമിരിക്കട്ടെ ഒരു പണി എന്നതാണ് ചില പ്രബലശക്തികളുടെ നിലപാടെങ്കിൽ അത് വിഴുങ്ങാൻ സിനിമാ പ്രവർത്തകരെന്ന നിലയിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളും ഈ സമൂഹത്തിന്റെ പരിഛേദം തന്നെയാണെന്നും അച്ഛനമ്മമാരും അദ്ധ്യാപകരുംഒക്കെ പങ്കുവയ്ക്കുന്ന ആശങ്കകൾ ഞങ്ങളുടേതും കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നു.

ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വയലൻസിനെ കേവലമായി ചരക്കുവത്ക്കരിക്കുന്ന, ആനന്ദത്തിന്റെ ഹേതുവും ഉപാധിയും അതു തന്നെയെന്ന രീതിയിൽ വ്യവഹരിക്കുന്ന ആവിഷ്ക്കാരങ്ങൾ വിമർശന വിധേയമാക്കേണ്ടതു തന്നെയാണ്. അപ്പോഴും അത്തരം ആഖ്യാനങ്ങൾക്ക് രസനീയത നൽകുന്ന ഒരു സാമൂഹിക-സംവേദന വ്യവസ്ഥ / അവസ്ഥ ഇവിടെ നിലനില്ക്കുന്നു എന്ന യഥാർത്ഥ്യം നമ്മൾ മറക്കരുത്. വയലൻസിന്റെ അത്തരം പ്രതിനിധാനങ്ങളെ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും സമീപിക്കുന്ന സംവാദ സന്നദ്ധത ഞങ്ങൾക്കുണ്ട്. ജനാധിപത്യപരമായ അത്തരം സംവാദങ്ങൾ ഞങ്ങൾ ഇതിനകം തുടങ്ങിവെച്ചു കഴിഞ്ഞു എന്നും അറിയിക്കുന്നു.

സിനിമ ആത്യന്തികമായി മനുഷ്യ പക്ഷത്ത് തന്നെയാണ് നിലനിൽക്കുന്നത്. ജീവിത ക്ലേശങ്ങളിൽ പരാജിതയായവൾ / പരാജിതനായവൻ ഉയർന്നുവരും എന്നു തന്നെയാണ് എല്ലാ കഥകളും പറയാൻ ശ്രമിക്കുന്നത്. ഒരു കലാരൂപം എന്ന നിലയിൽ സിനിമ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം തന്നെ.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

ഭാര്യയും മോളുമുണ്ടെന്ന് ഓർമ്മ വേണം; പൃഥ്വിരാജിനോട് ഭാര്യ! സംഭവമിത്!!

0
Spread the love

നായകനായും സംവിധായകനായും പൃഥ്വിരാജിന്റേതായി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അക്കൂട്ടത്തിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിൽ എത്തുന്നത്. 

എമ്പുരാന്റെ തിരക്കുകൾക്കിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്ലീൻ ഷേവ് ചെയ്ത പൊലീസ് ലുക്കിലുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പോസ്റ്റിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കുവച്ച കമന്റും ശ്രദ്ധനേടുകയാണ്.

‘ഭാര്യയും മോളുമുണ്ടെന്ന് ഓർമ്മ വേണം’ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. നാലായിരത്തിലധികം ലൈക്കുകളാണ് കമന്റിന് ലഭിച്ചത്. അതേസമയം, സെലബ്രിറ്റികളടക്കം നിരവധി പേർ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ഒരു പൊലീസ് വേഷം ഉണ്ടെന്ന് തോന്നുന്നു’ എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. എമ്പുരാന്റെ ട്രെയിലർ ഇറക്കാനും നിരവധി ആരാധകർ പൃഥ്വിയോട് അഭ്യർത്ഥിക്കുന്നുണ്ട്.

13 വർഷം പഴക്കമുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി ആരാധകൻ ലേലത്തിൽ വാങ്ങിയത് 13 ലക്ഷം രൂപയ്ക്ക്

0
Spread the love

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പഴയൊരു ഹൂഡി ലേലത്തില്‍ വിറ്റുപോയത് 15,000 ഡോളറിന് (13 ലക്ഷത്തിലധികം രൂപ). ഫെയ്ബുക്കിന്റെ ആദ്യകാലഘട്ടത്തില്‍ സക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്ന ഹൂഡിയില്‍ മെറ്റ സ്ഥാപകന്റെ കയ്യെഴുത്ത് കുറിപ്പുമുണ്ട്.

“ഓള്‍ഡ് സ്‌കൂള്‍ ഫെയ്‌സ്ബുക്ക് ഹൂഡികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണിത്. അതിന്റെ ഉള്‍വശത്തായി ഞങ്ങളുടെ യഥാര്‍ഥ ദൗത്യത്തിന്റെ പ്രസ്താവനയുമുണ്ട്. എന്‍ജോയ്!-മാര്‍ക്ക് സക്കര്‍ബര്‍ഗ്”, ഇത്തരത്തിലാണ് കുറിപ്പ്.

വസ്ത്രം ലേലത്തില്‍ സ്വന്തമാക്കി വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.സ്‌പോട്‌ലൈറ്റ്: ഹിസ്റ്ററി ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍സ് വ്യാഴാഴ്ച സംഘടിപ്പിച്ച ലേലത്തിലാണ് ഹൂഡി വിറ്റുപോയത്. 1,000 ഡോളര്‍ മുതല്‍ 2,000 ഡോളര്‍ വരെയാണ് ഹൂഡിയ്ക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് 15,875 ഡോളര്‍ (13,86,582 രൂപ) ലഭിച്ചു. 22 തവണയാണ് ലേലത്തുക പുതുക്കിയത്. 2010 ല്‍ സക്കര്‍ബര്‍ഗ് സ്ഥിരമായി ധരിച്ച ഹൂഡിയാണിതെന്ന് കരുതപ്പെടുന്നു.

ഒരു ദിവസത്തെ പ്രതിഫലമായി ചോദിക്കുന്നത് 100 കോടി! ഇത് അധികകാലം പോകില്ലെന്ന് പ്രമുഖ നടൻ

0
Spread the love

അഭിനേതാക്കൾ വാങ്ങിക്കുന്ന വൻ പ്രതിഫലം കാരണം സിനിമ വ്യവസായം മുരടിക്കുന്നു എന്ന ചർച്ച വിവിധ ഇൻഡസ്ട്രികളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലമാണെന്നും ഇതിനാല്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമമേഖല ദുരിതം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം.

ഒരു സിനിമയ്ക്ക് അഭിനേതാക്കള്‍ 100 കോടി രൂപ പ്രതിഫലം വാങ്ങുന്നതും താരങ്ങളുടെ പരിവാരങ്ങളുടെ ചെലവും സിനിമയുടെ ബജറ്റ് കുത്തനെ ഉയര്‍ത്തുന്നുവെന്ന് ജോണ്‍ പറയുന്നു. ഒരു ദിവസത്തെ പ്രതിഫലമായി അഭിനേതാവ് 100 കോടി രൂപയും അയാളുടെ സ്റ്റൈലിസ്റ്റ് രണ്ട് ലക്ഷം രൂപയും ആവശ്യപ്പെടുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘ഉയര്‍ന്ന പ്രതിഫലം ഹിന്ദി സിനിമയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. അഭിനയിക്കുന്നവര്‍ക്ക് പണം നല്‍കേണ്ട എന്ന തീരുമാനം വരെ ചിലപ്പോള്‍ എടുക്കേണ്ടി വരും. കാരണം അത്രയും തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് കൂടുന്നത് ഒട്ടും ശരിയായ കാര്യമല്ല. നല്ല സിനിമ പോലും എടുക്കാന്‍ പറ്റില്ല. ഇത് പരിഹാസ്യമാണ്. സിനിമാ വ്യവസയാത്തിന്റെ നിലവിലെ അവസ്ഥ അഭിനേതാക്കാള്‍ തിരിച്ചറിയേണ്ടതുണ്ട്. അഭിനേതാക്കള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ അതോ അവരുടെ ഏജന്റുമാരാണോ അവരെ ചിന്തിപ്പിക്കുന്നത് എന്ന് അറിയില്ല. നിങ്ങള്‍ വേറെ ഏതോ ലോകത്താണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ക്ക് അത്ര മിടുക്കന്‍മാരായി ഇരിക്കാന്‍ പറ്റില്ല. നിങ്ങള്‍ യഥാര്‍ഥ ലോകം കാണേണ്ടതുണ്ട്. ഒരു ദിവസം നിങ്ങള്‍ക്ക് ഉണരേണ്ടി വരും. ഈ വ്യവസായത്തില്‍ നിങ്ങള്‍ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിയേണ്ടി വരും.’-ജോണ്‍ പറയുന്നു.

പ്രമോഷൻ പരിപാടികളിൽ സഹകരിക്കുന്നില്ല; അനശ്വരയ്ക്ക് പിന്നാലെ നടി അഹാനയും വെട്ടിൽ, വിമർശനവുമായി സംവിധായകന്റെ ഭാര്യ

0
Spread the love

സിനിമ രംഗത്ത് നടക്കുന്ന വിവിധ പ്രതിസന്ധികൾക്ക് പുറമേ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കും അഭിനേതാക്കൾ എത്തുന്നില്ലെന്ന പരാതി വ്യാപകം. കഴിഞ്ഞദിവസം യുവ നടി അനശ്വര രാജനെതിരെ മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ സംവിധായകൻ രംഗത്തെത്തിയിരുന്നു. തന്റെ സിനിമയിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത യുവനടി താൻ അങ്ങേയറ്റം അഭ്യർത്ഥിച്ചിട്ടും പ്രമോഷൻ കാര്യങ്ങൾ ചെയ്യാൻ കൂട്ടാക്കുന്നില്ല എന്നായിരുന്നു സംവിധായകന്റെ ആരോപണം. ഇതേത്തുടർന്ന് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത ഇന്ദ്രജിത്ത് സുകുമാരൻ നടിയെ വിളിച്ച് പ്രമോഷന് സഹകരിക്കണമെന്ന് പറയേണ്ട അവസ്ഥ ഉണ്ടായി എന്നും എന്ന ചിത്രത്തിന്റെ സംവിധായകൻ പറയുന്നു. ഇതിനുപിന്നാലെ ഇപ്പോൾ മറ്റൊരു നടിക്കെതിരെയും ആരോപണം ഉയർന്നിരിക്കുകയാണ്. ‘നാൻസി റാണി’ എന്ന സിനിമയുടെ പ്രമോഷന് പങ്കെടുക്കാതെ നടി അഹാന കൃഷ്ണ മാറി നിന്നതാണ് പുതിയ വിഷയം.

ഇന്നലെ കൊച്ചിയിൽ വച്ച് നടന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ അഹാന പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയാണ് രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറയുകയായിരുന്നു.

“അഹാന നല്ലൊരു നടിയാണ്. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല”, എന്നായിരുന്നു നൈന പറഞ്ഞത്.

പ്രായപരിധി പിണറായിക്ക് ബാധകമാകില്ല ; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്

0
Spread the love

കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം.

കേരളത്തിലാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ കേരളത്തിൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് വളരെ പ്രധാനമാണ്. പശ്ചിമ ബംഗാളിലടക്കം അധികാരത്തിൽ ഉടൻ തിരിച്ചെത്തുകയെന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.

നേരത്തെ എഴുന്നേറ്റാൽ തന്നെ മനസ്സിന്റെ പാതി പ്രശ്‌നം മാറുമെന്ന് പഠനം; അറിയാം..

0
Spread the love

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. കഴിഞ്ഞ കുറച്ച് കാലങ്ങളായാണ് മാനസികാരോഗ്യം എന്നവാക്കിനെ പറ്റി ആളുകള്‍ കൂടുതലായി അറിയാന്‍ ശ്രമിച്ചത്. എന്നിരുന്നാലും ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ടോ എന്നത് ചോദ്യചിഹ്നമാണ്.

നമുക്ക് ഏതൊക്കെ സമയങ്ങളിലാണ് ഉത്സാഹം, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ദിവസത്തില്‍ തന്നെ പല സമയങ്ങളും നല്ലതായും മോശമായും തോന്നാം. എന്നാല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് നമ്മുടെ പകുതി പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരുടെ പഠനം അനുസരിച്ച് ആളുകളുടെ സന്തോഷം,  സംതൃപ്തി എന്നിവയെല്ലാം രാവിലെ ഏറ്റവും ഉയർന്ന നിലയിലും രാത്രിയിൽ ഏറ്റവും താഴ്ന്ന നിലയിലും കാണപ്പെടുന്നു എന്ന് പറയുന്നു. 

കഴിഞ്ഞ ആഴ്‌ചയിൽ, നിങ്ങൾക്ക് എത്രമാത്രം സന്തോഷം തോന്നി? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എത്രത്തോളം സംതൃപ്തനായിരുന്നു? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ട്? ആളുകളോടുള്ള ഇത്തരത്തിലുള്ള ചോദ്യങ്ങളും പഠനത്തിനാധാരമായിരുന്നു.

വേനല്‍കാലം, ശൈത്യകാലം പോലുള്ള കാലവസ്ഥകള്‍ വരെ മാനസികാരോഗ്യത്തില്‍ പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം പറയുന്നു. അതിനാല്‍ തന്നെ ഒരു ദിവസം സന്തോഷകരമായി തുടങ്ങി അവസാനിപ്പിക്കാന്‍  രാവിലെ എഴുന്നേല്‍ക്കുന്നത് ഒരു പരിധിവരെ സഹായിക്കും.

ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല; പക്ഷേ എന്റെ മറുപടി ഇതാണ്! വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിഖിലയുടെ മറുപടി..

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തോടും പാരന്റ്ഷിപ്പിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

‘എനിക്ക് കല്യാണം കഴിക്കാൻ താത്പര്യമില്ല. ഇത് തഗ്ഗായ മറുപടിയല്ല. ഞാൻ ശരിക്കും പറയുന്ന മറുപടിയാണ്. ഞാൻ ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല. എനിക്ക് ഇപ്പോൾ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് മാത്രമേ പറയാനുള്ളൂ’ എന്നാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തിനു താരം ഉത്തരം നൽകിയത്.

അതേസമയം പാരന്റ്ഷിപ്പിനെ കുറിച്ചും താരം വ്യക്തമാക്കി. കല്യാണം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ഒരു പ്രശ്നമായി തോന്നാറില്ലെന്നാണ് നടി പറഞ്ഞത്. സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ല. എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ, എന്നെ അങ്ങനെ ഒരാൾക്ക് ഫോഴ്സ് ചെയ്ത് ചെയ്യിക്കാനാകില്ല. എനിക്കതിന് താത്പര്യമില്ലെന്ന് ഞാൻ ചിലപ്പോൾ പറയും. എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യമില്ലാത്തതിനാൽ ചിലർക്ക് സോഷ്യൽ പ്രഷർ പ്രശ്നമായി വരും. കല്യാണം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ഒരു പ്രശ്നമായി തനിക്ക് തോന്നാറില്ലെന്ന് നടി നിഖില വിമൽ. അതൊക്കെ ആ ദമ്പതികളുടെ ചോയ്സാണ്. ഞാൻ അമ്മയാവാൻ പ്രിപ്പേർഡ് ആണോ, അല്ലെങ്കിൽ അച്ഛനാകാൻ പ്രിപ്പേർഡാണോയെന്നതൊക്കെ അവിടെ വിഷയമാണെന്നും നിഖില വ്യക്തമാക്കി.

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഹിന്ദി നടന്റെ പേരിൽ 72 കോടി രൂപയുടെ സ്വത്ത് എഴുതിവെച്ച് വീട്ടമ്മ; താൻ അസ്വസ്ഥനാണെന്ന് നടൻ

0
Spread the love

സെലിബ്രിറ്റികളോട് ആരാധന മൂത്ത് പല തരം പ്രാന്ത് ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് ഇന്ത്യക്കാർ. ഇഷ്ട താരങ്ങളുടെ പേരിൽ അമ്പലം കെട്ടി പ്രതിഷ്‌ഠ നടത്തുന്നവരും ശരീരത്തിൽ താരങ്ങളുടെ പേരോ മുഖമോ പച്ചകുത്തുന്നവരും പണം ചിലവഴിച്ച് താരങ്ങളെ സന്തോഷിപ്പിക്കാൻ പരിപാടികൾ നടത്തുന്നവരുമൊക്കെ കാലക്രമേണ നമുക്ക് പരിചിതരാണ്. എന്നാൽ കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകൾ ആരെങ്കിലും മറ്റൊരാളുടെ പേരിൽ എഴുതി ചേർക്കുമോ? അതിപ്പോ എത്രയൊക്കെ ആരാധന മൂത്തെന്ന് പറഞ്ഞാലും. ഇത്തരത്തിൽ ഇഷ്ടതാരത്തിനായി 72 കോടിയുടെ സ്വത്തുക്കൾ ആണ് ഒരു ആരാധിക ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരിൽ ഈയടുത്ത് എഴുതി വച്ചത്.

മുംബൈയില്‍ നിന്നുള്ള വീട്ടമ്മയാണ് നിഷാപാട്ടീല്‍. മാരകമായ രോഗത്തോട് പൊരുതി ജീവിതത്തോട് വിടപറഞ്ഞ നിഷ ജീവിതത്തിലൊരിക്കലും സഞ്ജയ് ദത്തിനെ നേരില്‍ കണ്ടിട്ടുപോലുമില്ല. തനിക്ക് ശേഷം തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നത്രെ. എന്തായാലും സംഭവത്തിലൂടെ സഞ്ജയ് ദത്തിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് നിഷാപാട്ടീല്‍. നിഷയുടെ മരണശേഷം പൊലീസാണ് അവരുടെ വില്‍പ്പത്രത്തില്‍ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച കാര്യം താരത്തെ അറിയിച്ചത്.

അതേസമയം ഇത്രയും വലിയ രൂപയാണെങ്കിൽ പോലും സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ നിലപാട്. വീട്ടമ്മയെ തനിക്ക് പരിചയമില്ലെന്നും 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്മില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു
‘ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു’ എന്നുമായിരുന്നു വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതിനു പിന്നാലെ താരം പ്രതികരിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts