ഒളിവ് വാസത്തിന് ശേഷം പാലക്കാട് വോട്ടുചെയ്യാനെത്തി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് കുന്നത്തൂര്‍മേട് സ്കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ രാഹുല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തി വോട്ട് ചെയ്തു. രാഹുലിനെതിരേ രണ്ട് കേസുകളില്‍ ഒന്നില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്.
‘അതിജീവിതക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം’; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ടൊവിനോ
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ 22 ാം വാര്‍ഡിലാണ് ടൊവിനോ തോമസിന് വോട്ട്. കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷണാണ് മാധ്യമങ്ങളോട് ടൊവിനോ പ്രതികരിച്ചത്.
ദിലീപിനോട് നിരുപാധികം മാപ്പ് പറയുന്നു! അന്ന് സംശയിച്ചത് ദിലീപിന്റെ മുന്ചെയ്തികള് അറിയാവുന്നതിനാലും മിമിക്രിതാരം സൂചന നല്കിയതിനാലും, ആലപ്പി അഷ്റഫ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന കോടതി വിധിക്ക് പിന്നാലെ നടനോട് മാപ്പ് ചോദിച്ച് സംവിധായകന് ആലപ്പി അഷ്റഫ്. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ വിമര്‍ശിച്ചതിനും വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ആലപ്പി അഷ്റഫ് മാപ്പ് ചോദിച്ചത്.
‘കണ്ടതും കേട്ടതും’ എന്ന തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് സംവിധായകന് ഇക്കാര്യം പറയുന്നത്. അതിജീവിതയുടെ ദുരവസ്ഥയെ കുറിച്ച് സംസാരിച്ച ആലപ്പി അഷ്റഫ് ദിലീപിനെ വെറുതെവിട്ട കോടതിവിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റേയും ഭരണകൂടത്തിന്റേയും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം നടന്നത് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് ദിലീപിന്റെ മേല്‍ സംശയം തോന്നിയിരുന്നുവെന്നും ദിലീപുമായി അടുത്ത ബന്ധമുള്ള മിമിക്രി താരം ദുബായില്‍ ഒരു ഷോയില്‍വെച്ച് നടന്ന ചില സംഭവങ്ങളെ കുറിച്ച് തനിക്ക് സൂചന തന്നിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഈ സംഭവത്തിന് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ തന്റെ സംശയം കൂടുതല്‍ ബലപ്പെട്ടുവെന്നും പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീന്‍ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥരും കീഴ്ക്കോടതിയും ഹൈക്കോടതിയും വരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്ന് ആവര്‍ത്തിച്ച് കൊണ്ടാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതെന്നും ആലപ്പി അഷ്ഫറ് പറയുന്നു.
ഒരു സാധാരണ പൗരന് എന്ന നിലയിലും ദിലീപിന്റെ മുന്‍ ചെയ്തികള്‍ അറിയാവുന്ന വ്യക്തി എന്ന നിലയിലും നമ്മുടെ നീതിന്യായ വ്യവസ്ഥയും സിസ്റ്റവും പറയുന്നത് വിശ്വസിക്കണമോ അതോ ചാനലില്‍ വന്നിരുന്ന് പ്രസംഗിക്കുന്ന പിആര്‍ വര്‍ക്കേഴ്സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്തയുണ്ടായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ ബന്ധങ്ങള്‍ മറന്ന് സംസാരിക്കേണ്ടി വരുമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.
‘എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നല്ലൊരു കലാകാരന് എന്ന നിലയില്‍ ഇഷ്ടവുമായിരുന്നു. പ്രോസിക്യൂഷനും പൊലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധി. ആ വിധിയെ അംഗീകരിക്കുന്നു. ദിലീപിനുണ്ടായ തകര്‍ച്ചയ്ക്ക് ആര് ഉത്തരവാദിത്വം പറയും. ദിലീപിനോട് നിരുപാധികം മാപ്പ് പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണിത്. തെറ്റിദ്ധാരണകള്‍ മൂലം തെറ്റുകള്‍ സംഭവിക്കാം. അത് തിരുത്തപ്പെടുമ്പോഴാണല്ലോ നമ്മള് നന്മയുള്ളവരായി മാറുന്നത്.’-ആലപ്പി അഷ്റഫ് വ്യക്തമാക്കി.
നാലാം ദിനം 50 കോടി ക്ലബ്ബിൽ ‘കളങ്കാവൽ ‘; തിയറ്ററുകളിൽ വൻ പ്രതികരണം
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി.
ഭീഷ്മപർവം, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്.
കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. ബോക്സ് ഓഫിസിൽ വലിയ നേട്ടം സ്വന്തമാക്കുന്ന ചിത്രം, റിലീസ് ചെയ്ത് ആദ്യ നാല് ദിനം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്.
റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 4 കോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രം വിദേശത്തു നിന്നും നേടിയത് 27 കോടിയോളമാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്.
ചിത്രത്തിലെ സംഗീതവും ഉയർന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും പ്രേക്ഷക പിന്തുണയോടൊപ്പം വലിയ നിരൂപക പ്രശംസയും നേടുന്ന ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.
ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന, കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.
കേരള സമൂഹം കുറ്റവാളികളുടേതല്ല! ദിലീപും സംഘവും നടത്തുന്ന കൊലവിളി ഞാന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നത്: അതിജീവിതയുടെ അഭിഭാഷക
സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ നടക്കുന്ന അധിക്ഷേപപ്രചാരണങ്ങളില് മറുപടിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് അഭിഭാഷക പറഞ്ഞു. താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടി.ബി. മിനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നേരത്തേ, ദിലീപ് റേപ്പ് ചെയ്താല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചാരണം നടക്കുന്നതില്‍ സത്യമില്ലെന്ന് വ്യക്തമാക്കി ടി.ബി. മിനി കുറിപ്പ് പങ്കുവെച്ചിരുന്നു. താന്‍ പറഞ്ഞതിലെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തീയതിക്കുശേഷം വിശദീകരിക്കും. ബലാത്സംഗം തന്നെ കുറ്റമാണ്. ക്വട്ടേഷന്കൊടുത്ത് അത് ചെയ്യിക്കുമ്പോള്‍ ഇരട്ട കുറ്റകൃത്യമാണെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്നുവിചാരിച്ച് നടക്കുന്ന ഒരാളാണ്. അതിലപ്പുറം എന്റെ സഹോദരിയാണെന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കുവേണ്ടി അധ്വാനിക്കുന്ന എന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യമാണ്. ഞാനതില്‍ കുലുങ്ങില്ല. കേരള സമൂഹം കുറ്റവാളികളുടേതല്ല’, അഡ്വ. ടി.ബി. മിനി കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽനിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അദ്ദേഹത്തെ തിരിച്ചെടുക്കുന്നതുസംബന്ധിച്ചുള്ള വിഷയത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഡയറക്ടേഴ്സ് യൂണിയൻ തീരുമാനമെടുക്കുമെന്നും വിധിന്യായത്തിലേക്കെത്തിയ സാഹചര്യം ഫെഫ്ക പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനെ ഇന്നലെ വിചാരണക്കോടതി വെറുതേവിട്ടിരുന്നു. ദിലീപ് ഉൾപ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു .
അത് ദിലീപിന്റെ തോന്നൽ മാത്രം, പോലീസിന്റെ ഗൂഢാലോചന എന്നൊക്കെയുള്ളത് നടന്റെ സ്വയം ന്യായീകരിക്കലെന്ന്: മുഖ്യമന്ത്രി
തനിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗുഢാലോചന നടന്നൂവെന്ന നടന് ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വയം ന്യായീകരിക്കാന്‍ പറയുന്നതാണത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധിയുടെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. പ്രോസിക്യൂഷന് നല്ല രീതിയില്‍ കേസ് വാദിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ഒരു ജോലിയുമില്ലാത്തത് കൊണ്ടാണ് അപ്പീല്‍ പോവുന്നതെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇതാണ് യുഡിഎഫിന്റെ നിലപാട്. പൊതുസമൂഹത്തിന്റെ നിലപാട് അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്നും അതീജീവിതയ്ക്കൊപ്പമാണ്. അടൂര്‍പ്രകാശിന്റേത് നാടിന്റെ വികാരത്തിന് എതിരായുള്ള പരമാര്‍ശമായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥരുടെ ഗുഢാലോചനാ സംബന്ധിച്ച് ദിലീപ് എതെങ്കിലും പരാതിയോ നിവേദനമോ നല്‍കിയത് ഓര്‍മയില്ല. ക്രിമിനല്‍ പോലീസ് എന്നെല്ലാമുള്ള ആരോപണം സ്വയം ന്യായീകരിക്കാന്‍ പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല! കാരണമിത്
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.
തഅതേസമയം ദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ആറിന് മോക്പോളിങിന് ശേഷം ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ബൂത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്. രാവിലെ ആറിന് മോക്പോളിങ് തുടങ്ങി. ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്നുവോട്ട് ചെയ്യണം. (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്). മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴുജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും
1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമാതാക്കളുടെ സംഘടന; ‘ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും’
ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ദിലീപ് നിലവിൽ സംഘടനയിൽ നിന്ന് സസ്പെൻഷനിലാണെന്നും ബി രാഗേഷ് പറഞ്ഞു.
അതേസമയം ദിലീപിനെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകൾ തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അത് കൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട് കോടതിനടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.













